ഇ.എന്‍.ടി വിഭാഗത്തില്‍ രോഗിയ്ക്ക് തുടര്‍ചികിത്സാസൗകര്യമൊരുക്കിയില്ലെന്നത് വാസ്തവവിരുദ്ധം


തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇ.എന്‍.ടി വിഭാഗത്തില്‍ ചികിത്സയിലായിരുന്ന രോഗിയ്ക്ക് തുടര്‍ചികിത്സാ സൗകര്യമൊരുക്കിയില്ലെന്നുമുള്ള ആരോപണം വാസ്തവിരുദ്ധമാണെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. വര്‍ഷങ്ങളായി ചെവിയില്‍ അണുബാധയുണ്ടായിരുന്നതിന്‍റെ ഭാഗമായി തലയോട്ടിയ്ക്കുണ്ടായ കേടുപാടിനെ തുടര്‍ന്ന് ഒരു കണ്ണിന്‍റെ കണ്‍പോള അടഞ്ഞുപോയിരുന്നു.

ആശുപത്രിയില്‍ അഡ്മിറ്റായിരുന്ന രോഗി ആശുപത്രി അധികൃതരെ അറിയിക്കാതെ സ്വയം ചികിത്സ മതിയാക്കി ഇറങ്ങിപ്പോയിരുന്നു. അതിനുശേഷം ഏതാനും ദിവസങ്ങള്‍ക്കുശേഷം തുടര്‍ചികിത്സ ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ടിനെ സമീപിക്കുകയും ഏറ്റവും അടുത്തദിവസമായ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആശുപത്രിയിലെത്താന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നതാണ്. അതിനിടയിലാണ് പരാതി പരിഗണിച്ചില്ലെന്ന ആരോപണവുമായി വന്നിരിക്കുന്നത്.

സംഭവത്തെക്കുറിച്ച് ആശുപത്രി സൂപ്രണ്ട് ഡോ.എ നിസാറുദീന്‍റെ വിശദീകരണം ഇങ്ങനെ:

വെമ്പായം സ്വദേശിയായ രാജേന്ദ്രന്‍ (43) മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഇ.എന്‍.ടി വിഭാഗത്തില്‍ ആദ്യമായി വരുന്നത് കഴിഞ്ഞ മേയ് 10നാണ്. ചെവിയില്‍ നിന്നും പഴുപ്പുവരുന്നതതിന് ചികിത്സയ്ക്കാണ് ആശുപത്രിയില്‍ വന്നത്. വര്‍ഷങ്ങളായി ഈ അസുഖമുള്ളയാളാണ്. മുമ്പ് ശസ്ത്രക്രിയ നടത്തിയിട്ടുമുണ്ട്. മേയ് 10നു വന്നശേഷം തുടര്‍ചികിത്സയ്ക്കായി മേയ് 26ന് വീണ്ടും വന്നു. തുടര്‍ന്ന് 31ന് വന്നപ്പോള്‍ ചെവിപരിശോധന നടത്തുകയും ചെവിയില്‍ മരുന്നു പായ്ക്ക് വയ്ക്കുകയും ചെയ്തു.

24 മണിക്കൂര്‍ കഴിഞ്ഞ് അടുത്തദിവസം മരുന്നു എടുത്തുമാറ്റണമെന്നും നിര്‍ദേശിച്ചു. എന്‍ഡോസ്കോപ്പിമുറിയില്‍ വച്ചാണ് ചികിത്സ നല്‍കിയത്. എന്നാല്‍ അടുത്തദിവസം രോഗി എത്തിയില്ല. അതിനുശേഷം ജൂണ്‍ ഏഴിനാണ് വീണ്ടും വരുന്നത്. അന്ന് പായ്ക്ക് എടുത്തു. പിന്നീട് ആ സമയത്തൊന്നും വന്നില്ല. തുടര്‍ന്ന് ഒരു കണ്‍പോള അടഞ്ഞുപോയ നിലയില്‍ കണ്ണാശുപത്രിയില്‍ ചികിത്സ തേടി.

അവിടെനിന്നും മെഡിക്കല്‍ ഒ.പിയിലേയ്ക്കുവിട്ടു. ജൂണ്‍ 30ന് മെഡിക്കല്‍ ഒ.പിയിലെത്തി. തുടര്‍ ചികിത്സയ്ക്കായി അഡ്മിറ്റ് ചെയ്തു. അവിടെ നിന്നും ന്യൂറോളജി കണ്‍സള്‍ട്ടേഷനുവേണ്ടി എം.ആ.ര്‍ഐ സ്കാന്‍ ചെയ്യുന്നതിന് എഴുതിക്കൊടുത്തു. എന്നാല്‍ രോഗി ചികിത്സ പൂര്‍ത്തിയാക്കാതെ ആശുപത്രി അധികൃതരോടും പറയാതെ അവിടെനിന്നും ഇറങ്ങിപ്പോയി.

ഇതിനിടയില്‍ ജൂലൈ നാലിന് കണ്ണാശുപത്രിയില്‍ നിന്നും എഴുതിക്കൊടുത്ത ചീട്ടുമായി എച്ച്.എല്‍.എല്ലില്‍ പോയി എം.ആര്‍.ഐ സ്കാന്‍ എടുത്തു. സ്കാന്‍ റിപ്പോര്‍ട്ട് പ്രകാരം തലയോട്ടിയുടെ ഒരു ഭാഗം ദ്രവിച്ചുപോയിരുന്നു. ഓസ്റ്റിയോമൈലൈറ്റിസ് എന്ന ഈ അസുഖം ഒരാഴ്ചകൊണ്ടൊന്നും ഉണ്ടാകുന്നതല്ല. ചെവിയിലെ പഴുപ്പ് വര്‍ഷങ്ങായി ഉണ്ടായിരുന്നതിന്‍റെ ഭാഗമായാണ് ഈ അസുഖമുണ്ടായത്.

തലയോട്ടി ദ്രവിച്ചതിന്‍റെ ഭാഗമായാണ് കണ്‍പോള അടഞ്ഞുപോയത്. തലച്ചോറില്‍ നിന്നുള്ള 12 ഞരമ്പുകളില്‍ നാലെണ്ണത്തിന് കേടുപാടുണ്ടെന്ന് കണ്ണാശുപത്രിയില്‍ തന്നെ കണ്ടെത്തിയിരുന്നു. അതിനാലാണ് ന്യൂറോളജി കണ്‍സള്‍ട്ടേഷന് വിട്ടത്. തുടര്‍ന്ന് ബാക്കി ചികിത്സ തുടരണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ വെള്ളിയാഴ്ച ആശുപത്രി സൂപ്രണ്ടിനെ സമീപിച്ചു.

അതനുസരിച്ച് തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ രോഗിയുടെ സൗകര്യാര്‍ത്ഥം ആശുപത്രിയില്‍ വരാന്‍ നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ചികിത്സയ്ക്ക് വരാനിരിക്കെയാണ് രോഗി ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

Tags:    
News Summary - It is untrue that no further treatment facility was provided to the patient in the INT department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.