കോഴിക്കോട്: ഒറ്റരാത്രികൊണ്ട് അസാധുവാക്കാനുള്ള കറന്‍സിയല്ല ഇസ്ലാമിക ശരീഅത്ത് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓര്‍ക്കണമെന്ന് മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡ് ദേശീയ എക്സിക്യൂട്ടിവ് അംഗം മൗലാന മുഹമ്മദ് ഇദ്രീസ് ബസ്തവി. പ്രയാസകരമായ സാഹചര്യങ്ങളില്‍ വിവാഹമോചനം ആകാമെന്നും ഇല്ളെങ്കില്‍ ജീവിതം ദുരിതമാകുമെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത കോഓഡിനേഷന്‍ ജില്ല കമ്മിറ്റി മുതലക്കുളത്ത് സംഘടിപ്പിച്ച ശരീഅത്ത് സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇസ്ലാമിക ശരീഅത്ത് എങ്ങനെ വേണമെന്ന് തീരുമാനിക്കേണ്ടത് മുസ്ലിംകളാണ്. ഒരോ മതത്തിന്‍െറയും നിയമങ്ങള്‍ അതത് മതത്തിലുള്ളവര്‍ തീരുമാനിക്കട്ടെ. ഭരണത്തില്‍ നീതി കാട്ടേണ്ടവര്‍ അനീതിയോടെ പെരുമാറുമ്പോള്‍ അതിനെതിരെ ശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബഹുസ്വരതയും വൈവിധ്യവും ഉയര്‍ത്തിപ്പിടിക്കുന്ന ഭാരതത്തിന്‍െറ അടിത്തറയും അന്തസ്സും തകര്‍ക്കുന്നതാണ് ഏക സിവില്‍കോഡ്. മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതായതുകൊണ്ട് അത് നടപ്പാക്കാന്‍ ശ്രമിക്കുന്നത് അപകടമാണ്. സമ്പൂര്‍ണ മദ്യനിരോധനവും സൗജന്യ വിദ്യാഭ്യാസവും മാര്‍ഗനിര്‍ദേശകതത്ത്വത്തിലുള്ളതായിരുന്നിട്ടും മൗലികാവകാശങ്ങള്‍ തടസ്സമല്ലാതിരുന്നിട്ടും അവക്കുവേണ്ടി ഒരു ശ്രമവും നടത്താത്ത സര്‍ക്കാര്‍ മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതില്‍ മാത്രം താല്‍പര്യം കാണിക്കുന്നത് ഹിഡന്‍ അജണ്ടയുടെ ഭാഗമാണെന്നും സമ്മേളനം പ്രമേയത്തില്‍ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.