ഇർഷാദിന്‍റെ ഉമ്മയും ഉപ്പയും മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നു

'മകൻ മുങ്ങി മരിച്ചതല്ല, കൊന്നത്'; ഇവിടെയുണ്ട് ഹൃദയം തകർന്ന ഉപ്പയും ഉമ്മയും

പേരാമ്പ്ര: മകൻ വരുന്നതും കാത്ത് ഉറക്കമൊഴിച്ചിരുന്ന ഈ ദമ്പതികൾ വെള്ളിയാഴ്ച അറിഞ്ഞത് മകൻ ഈ ഭൂമിയിലേ ഇല്ലെന്നാണ്. ആ വാർത്ത കേട്ടതോടെ പന്തിരിക്കര കോഴിക്കുന്നുമ്മൽ നാസർ - നഫീസ ദമ്പതികൾ ഹൃദയം തകർന്നിരിക്കുകയാണ്. സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇവരുടെ മകൻ ഇർഷാദിന്റെ മൃതദ്ദേഹം ജൂലൈ 17ന് തിക്കോടി കടപ്പുറത്ത് നിന്നും കണ്ടെത്തുകയും അത് ആളുമാറി സംസ്കരിക്കുകയും ചെയ്തെന്നറിഞ്ഞതോടെ ഇവർ പൊട്ടിക്കരയുകയാണ്.

മകൻ മുങ്ങിമരിച്ചതല്ലെന്ന് ഇവർ തറപ്പിച്ചു പറയുന്നു. ഇർഷാദ് ചെറുപ്പം മുതൽ നന്നായി നീന്തുന്ന ആളാണ്. പുഴയിലും നന്നായി നീന്താനറിയാം. അതുകൊണ്ട് മകന്റേത് കൊലപാതകം തന്നെയാണെന്ന് ഇവർ ആവർത്തിച്ച് പറയുന്നു. കേസ് അട്ടിമറിക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു.

മേപ്പയ്യൂർ സ്വദേശി ദീപകിന്റെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചുവെന്ന് പറഞ്ഞാണ് മൃതദേഹം സംസ്‌കരിച്ചത്. എന്നാൽ ഇത് തന്റെ മകന്റെ മൃതദേഹമല്ലെന്ന് ദീപകിന്റെ അമ്മ പറഞ്ഞിരുന്നതായും ഇവർ ചൂണ്ടിക്കാട്ടി. എന്നാൽ അത് വകവെക്കാതെ ഡി.എൻ.എ പരിശോധനാ ഫലം വരുന്നതിന് മുമ്പ് മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. ഇതിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു.

കഴിഞ്ഞ മാസം ആറാം തീയതിയാണ് ഇർഷാദിനെ തട്ടിക്കൊണ്ടുപോയത്. ഇർഷാദിന്റെ മാതാപിതാക്കൾ മകനെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് പെരുവണ്ണാമുഴി പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊയിലാണ്ടി കടൽത്തീരത്തു നിന്ന് ലഭിച്ച മൃതദേഹം ഇർഷാദിന്റെതാണെന്ന് സ്ഥിരീകരിച്ചത്. ഇർഷാദിന്റെത് കൊലപാതകമാണെന്ന് തന്നെയാണ് അന്വേഷണസംഘവും സംശയിക്കുന്നത്.

ഇർഷാദിനെ മർദിച്ച് അവശനാക്കി കിടത്തിയ ഫോട്ടോ സ്വർണകടത്ത് സംഘം ബന്ധുക്കൾക്ക് അയച്ചു കൊടുത്തിരുന്നു. ഇർഷാദിന്റെ കൈവശമുള്ള സ്വർണം തന്നില്ലെങ്കിൽ അവനെ വധിക്കുമെന്ന ഭീഷണി സന്ദേശവും സഹോദരന് വന്നിരുന്നു. വിദേശത്തായിരുന്ന ഇർഷാദിനെ സ്വർണക്കടത്ത് സംഘം വലയിലാക്കുകയായിരുന്നു. മകനെ കണ്ടെത്തുന്നതിനു വേണ്ടി ഹൈകോടതിയിൽ ഹേബിയസ് കോർപ്പസ് ഹരജി നൽകി കാത്തിരിക്കുകയായിരുന്നു നാസർ-നഫീസ ദമ്പതികൾ.

വിദേശത്ത് പോകുന്ന യുവാക്കളെ സ്വർണക്കടത്ത് സംഘങ്ങൾ വലയിലാക്കുന്നതും അവരെ ഉപയോഗിച്ച് സ്വർണം കടത്തുന്നതും ഇപ്പോൾ പതിവായിരിക്കുകയാണ്. ഇതിന് കർശനമായി തടയിട്ടില്ലെങ്കിൽ ഇനിയും ഇർഷാദ് മാരുണ്ടാവുമെന്നതിൽ സംശയമില്ല.

Tags:    
News Summary - Irshad Parents react to his Death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.