കൊല്ലം: കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആദ്യഘട്ട ഇടപെടലിലെ കാലതാമസം ഒരിക്കലും വരാൻ പാടില്ലാത്തതായിരുന്നു. ഇതുപോലുള്ള ദുരന്തം ഉണ്ടാകുമ്പോൾ എങ്ങനെ ഇടപെടണമെന്ന് സർക്കാരിനും വകുപ്പിനും അറിയില്ലായിരുന്നുവെന്നും നിർഭാഗ്യകരമായ സംഭവമാണെന്നും ഇനി വേണ്ടത് ഫലപ്രദമായ നടപടിയാണെന്നും പിണറായി വിജയൻ പറഞ്ഞു.
ന്യായീകരണത്തിന് ശ്രമിച്ചിട്ട് കാര്യമില്ല. സർക്കാർ ഉണർന്ന് പ്രവർത്തിക്കണം, ഇനി പ്രധാനം കുടുംബത്തിന്റെ തുടർന്നുള്ള സംരക്ഷണമാണ്. ഇളയ മകന്റെ യോഗ്യതക്ക് അനുസരിച്ചുള്ള ഒരു ജോലി കെ.എം.എം.എല്ലിൽ കിട്ടണമെന്ന ആവശ്യം ഉണ്ട്. കൂടാതെ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതകൾക്ക് സർക്കാർ സഹായം നൽകണം. സ്വന്തമായൊരു വീട് ഒരുക്കണം. ഇത്രയും കാര്യങ്ങളിലെങ്കിലും സർക്കാർ തീരുമാനം എടുക്കണമെന്നും ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയെ നേരിൽ കണ്ട് അറിയിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അതേസമയം, ഗൗതമിനെ കാണാതായിട്ട് ഇന്ന് 12 ദിവസമായി. കഴിഞ്ഞ ദിവസങ്ങളിൽ നേവിയുടെ സ്കൂബ സംഘം തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്ന് കോസ്റ്റ് ഗാർഡും കോസ്റ്റൽ പൊലീസും ചേർന്നാണ് വിവിധ ഭാഗങ്ങളിൽ തിരച്ചിൽ നടത്തിയത്.
നീണ്ടകരയിൽ വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളിയായ ഗൗതം കൃഷ്ണയെ കാണാതായ സംഭവത്തിൽ മകനെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് മാതാവ് രേഷ്മ നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. ജില്ലാ കലക്ടറും ഫിഷറീസ് വകുപ്പ് മന്ത്രിയും സ്ഥലത്തെത്തി ചർച്ച നടത്തണമെന്നും നേവിയുടെ നേതൃത്വത്തിലും കൂടുതൽ സ്കൂബ ഡൈവേഴ്സിനെ ഉൾപ്പെടുത്തിയും തിരച്ചിൽ നടത്തണമെന്നുമായിരുന്നു രേഷ്മയുടെ ആവശ്യം.
ഒരാഴ്ച മുമ്പാണ് രേഷ്മയുടെ അച്ഛൻ, ഭർത്താവ്, മകൻ എന്നിവർ വള്ളം മറിഞ്ഞ് അപകടത്തിൽപ്പെട്ടത്. രേഷ്മയുടെ ഭർത്താവിന്റെയും അച്ഛന്റെയും മൃതദേഹങ്ങൾ ദിവസങ്ങൾക്ക് മുമ്പ് കടലിൽ നിന്ന് കണ്ടെത്തിയിരുന്നു. എന്നാൽ, മകനെ കുറിച്ച് ഇതുവരെയും ഒരു വിവരവും ലഭിച്ചിട്ടില്ല. കോസ്റ്റ് ഗാർഡിന്റെയും കോസ്റ്റൽ പൊലീസിന്റെയും അന്വേഷണം തൃപ്തികരമല്ലെന്നും ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സ്റ്റേഷന് മുന്നിലെ പ്രതിഷേധം തുടരുമെന്നും രേഷ്മ പറഞ്ഞു.
കടൽക്ഷോഭ മുന്നറിയിപ്പും ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട നിർദേശങ്ങളും നിലനിൽക്കെയാണ് അപകടത്തിൽപ്പെട്ടവർ ചെറിയ വള്ളത്തിൽ മത്സ്യബന്ധനത്തിന് പോയതെന്നാണ് ഫിഷറീസ് വകുപ്പിന്റെയും പൊലീസിന്റെയും വിശദീകരണം. അപകടം നടന്നതു മുതൽ സാധ്യമായ രീതിയിലെല്ലാം തിരച്ചിൽ നടത്തിയിട്ടുണ്ടെന്നുമാണ് അധികൃതർ നൽകിയ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.