സ്‌പെയ്‌നിൽ പോയത് അർജന്റീനയെ ക്ഷണിക്കാൻ മാത്രമായിരുന്നില്ല; മെസ്സി വിവാദത്തിൽ വിശദീകരണവുമായി വി. അബ്‌ദുറഹിമാൻ

തിരുവനന്തപുരം: 2022 ലോകകപ്പ് ജേതാക്കളായ അർജന്റീന ഫുട്‌ബോൾ ടീമിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് നൽകിയ സ്പെയിൻ യാത്ര അർജന്റീന ടീമിനെ ക്ഷണിക്കാൻ മാത്രമായിരുന്നില്ലെന്ന് മുൻ കായിക മന്ത്രി വി. അബ്‌ദുറഹിമാൻ. അർജന്റീന സോക്കർ സ്‌കൂളുകൾ കേരളത്തിൽ തുടങ്ങുക, അക്കാദമികളും പരിശീലകരുടെ പരിശീലനവും ആരംഭിക്കുക എന്നിവയ്‌ക്കൊപ്പം ലോക പ്രശസ്തമായ ലാ ലിഗ, സ്‌പെയിൻ ഹയർ സ്‌പോർട്‌സ് കൗൺസിൽ എന്നിവരുമായി കായിക വികസനത്തിൽ സഹകരിക്കുന്നതിനാണ് പ്രധാനമായും ചർച്ചകൾ നടത്തിയത്.

അതത് സമയത്തെ കായികവകുപ്പ് സെക്രട്ടറി, കായിക ഡയറക്‌ടർ എന്നിവരുമായി ചേർന്ന് ചർച്ച നടത്തിയ ശേഷമാണ് എഫ്.എ.യുമായി (AFA) ആശയവിനിമയം നടത്തിയത്. ഓൺലൈൻ ചർച്ചകൾക്ക് ശേഷമാണ് മാഡ്രിഡിൽ വെച്ച് നേരിട്ടുള്ള കൂടിക്കാഴ്‌ച നടന്നത്. ഇതിന്റെ തുടർച്ചയായാണ് എ.എഫ്.എയും സ്‌പോൺസറും തമ്മിൽ കരാറിലായത്.

കായികവൈദഗ്ധ്യ വികസനം, സ്‌പോർട്‌സ് സയൻസ്, സ്‌പോർട്‌സ് റിസർച്ച്, കായികമേഖലയുടെ ഡിജിറ്റലൈസേഷൻ എന്നിവയിൽ സ്‌പെയിൻ ഹയർ സ്‌പോർട്‌സ് കൗൺസിലുമായും; അടിസ്ഥാന സൗകര്യ വികസന സാങ്കേതിക സഹായം, കരിക്കുലം പരിഷ്‌ക്കരണം, പാരാ ഫുട്‌ബോൾ എന്നിവയിൽ ലാ ലിഗ പ്രതിനിധികളുമായും ചർച്ച നടത്തി.

അർജന്റീന ടീമിന്റെ മത്സരം സംഘടിപ്പിക്കാൻ ശ്രമിച്ചത് സർക്കാർ തലത്തിലുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തിൽ ഒരു രൂപ പോലും സംസ്ഥാന സർക്കാരിന് നഷ്ടമുണ്ടായിട്ടില്ല. അർജന്റീന ഫുട്‌ബോൾ അസോസിയേഷനും (AFA) സ്‌പോൺസറും തമ്മിലാണ് കരാറൊപ്പിട്ടത്. സർക്കാരിന് സാമ്പത്തിക ബാധ്യതയില്ലെന്ന് വ്യക്തമാക്കുന്ന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

കേന്ദ്ര കായിക, ധന മന്ത്രാലയങ്ങളുടെയും റിസർവ് ബാങ്കിന്റെയും അനുമതിയോടെ പൊതുമേഖലാ ബാങ്ക് വഴിയാണ് സ്‌പോൺസർ പണമടച്ചത്. കായിക വകുപ്പ് സെക്രട്ടറിയുടെ അപേക്ഷ പ്രകാരമാണ് കേന്ദ്രാനുമതികൾ ലഭിച്ചത് എന്നതിനാൽ കായികവകുപ്പ് ഒന്നും അറിഞ്ഞില്ലെന്ന പ്രചാരണം പച്ചക്കള്ളമാണ്.

ആദ്യം നിശ്ചയിച്ച സ്‌പോൺസർ വ്യവസ്ഥ പാലിക്കാത്തതിനെ തുടർന്നാണ് റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിംഗ് കമ്പനി സ്‌പോൺസറായി എത്തിയത്. കലൂരിലെ നെഹ്‌റു സ്റ്റേഡിയം നവീകരിക്കുന്നതിന് പകരമായി സ്‌പോൺസർക്ക് സ്റ്റേഡിയത്തിന്മേൽ അവകാശം നൽകിയെന്ന പ്രചാരണം ദുരുദ്ദേശപരമാണ്. ജി.സി.ഡി.എ കത്ത് പ്രകാരം മത്സരത്തിനായി മാത്രമാണ് സ്റ്റേഡിയം സ്‌പോർട്‌സ് കേരള ഫൗണ്ടേഷന് കൈമാറാൻ തീരുമാനിച്ചത്. സ്റ്റേഡിയം തയ്യാറാക്കുന്നതിന്റെ സാമ്പത്തിക ബാധ്യതയും സ്‌പോൺസർക്കാണ്.

2023-ലെ കായികനയ പ്രകാരം കായിക സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിദേശ സഹകരണങ്ങൾ തേടിയത്. 2025–-26 ബജറ്റിൽ വിദേശ സഹകരണത്തിനായി 8.4 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മുൻ എൽ.ഡി.എഫ് സർക്കാർ ക്യൂബ (ചെ സ്മാരക ടൂർണമെന്റ്), നെതർലൻഡ്‌സ് (ഫുട്‌ബോൾ, ഹോക്കി), ഓസ്‌ട്രേലിയയിലെ വിക്ടോറിയ യൂണിവേഴ്‌സിറ്റി, ഇറ്റലിയിലെ എ.സി മിലാൻ (ജി.വി രാജ സ്‌പോർട്‌സ് സ്‌കൂളിലെ അക്കാദമി) എന്നിവരുമായും കായിക സഹകരണ പദ്ധതികൾ നടപ്പാക്കിയിരുന്നു.

അധികാരമേറി മൂന്ന്‌ മാസത്തിനകം തന്നെ, കാലവർഷക്കെടുതി അടക്കമുള്ള വിഷയങ്ങൾ നേരിടുന്നതിൽ പരാജയപ്പെടുകയും സംഘപരിവാറിന്റെ അജണ്ടകൾ നടപ്പാക്കാൻ പരവതാനി വിരിച്ചു കൊടുക്കുന്നത്‌ ജനങ്ങൾക്ക്‌ ബോധ്യമാവുകയും ചെയ്‌തതിന്റെ നാണക്കേട്‌ മറയ്‌ക്കാൻ കഴിഞ്ഞ സർക്കാരിനെതിരെ വസ്‌തുതാവിരുദ്ധമായ ആരോപണങ്ങൾ ഉയർത്തിക്കൊണ്ടു വരികയാണെന്ന്‌ വി അബ്‌ദുറഹിമാൻ പറഞ്ഞു. മെസിയുമായി ബന്ധപ്പെട്ട വിഷയം കൂടുതൽ ജനശ്രദ്ധ നേടും എന്നതിനാൽ അത്‌ തെരഞ്ഞെടുക്കുകയായിരുന്നു. നേരത്തേ ഉയർത്തിയ ഇ‍ൗ ആരോപണങ്ങൾക്കെല്ലാം അന്ന്‌ തന്നെ മറുപടി നൽകിയതാണ്‌. ഇടതുപക്ഷത്തിനെതിരായ കൃത്യമായ അജണ്ടയോടെ തയ്യാറാക്കുന്ന ഇ‍ൗ ദുരാരോപണങ്ങൾ ജനങ്ങൾ തള്ളിക്കളയുമെന്നും വി.അബ്‌ദുറഹിമാൻ പറഞ്ഞു.

Tags:    
News Summary - Spain Trip Was Not Just to Invite Argentina: V. Abdurahiman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.