വിലക്കയറ്റം: ജില്ല തോറും മൊബൈൽ വിൽപനശാലകൾ

തിരുവനന്തപുരം: വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ സബ്സിഡി സാധനങ്ങൾ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുന്നതിനും വിലക്കയറ്റം പിടിച്ചുനിർത്തുന്നതിനുമായി ജില്ലകൾ തോറും സപ്ലൈകോയുടെ മൊബൈൽ വിൽപനശാലകൾ എത്തുമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. ഒരു ജില്ലയിൽ അഞ്ച് മൊബൈൽ യൂനിറ്റുകൾ എന്ന നിലയിൽ രണ്ടുദിവസങ്ങളിലായി സാധനങ്ങൾ വിതരണം ചെയ്യുമെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ അറിയിച്ചു.

പദ്ധതിയുടെ ഉദ്ഘാടനം 30ന് തിരുവനന്തപുരത്ത് നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ മറ്റ് ജില്ലകളിലും പദ്ധതി നടപ്പാക്കും. ഒരു മൊബൈൽ വാഹനം ഒരു ദിവസം ഒരു താലൂക്കിലെ അഞ്ചു കേന്ദ്രങ്ങളിൽ എത്തി റേഷൻ കാർഡ് ഉടമകൾക്ക് സാധനങ്ങൾ നൽകും. ഒരു മൊബൈൽ യൂനിറ്റ് രണ്ടുദിവസങ്ങളിലായി ഒരു താലൂക്കിലെ 10 പോയൻറുകളിൽ വിതരണം നടത്തുന്നവിധമാണ് ക്രമീകരണം. അങ്ങനെ രണ്ടുദിവസങ്ങളിലായി അഞ്ച് വാഹനങ്ങൾ ഒരു താലൂക്കിലെ 50 പോയൻുകളിൽ എത്തും. തീരദേശം, മലയോരം, ആദിവാസി ഊരുകൾ എന്നിവിടങ്ങൾക്ക് മുൻഗണന നൽകിയാകും മൊബൈൽ വിൽപനശാലകളുടെ യാത്ര. സംസ്ഥാനത്തെ അഞ്ച് മേഖലകളിലുള്ള 52 ഡിപ്പോകളിൽ സാധനങ്ങൾ സംഭരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

രൂക്ഷമായ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിനായി കഴിഞ്ഞ നാലുദിവസത്തിനിടെ 5,919 മെട്രിക് ടൺ നിത്യോപയോഗ സാധനങ്ങൾ സംസ്ഥാനത്ത് എത്തിച്ചു. എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ലാതെ സംസ്ഥാനത്തെ എല്ലാ കാർഡ് ഉടമകൾക്കും സപ്ലൈകോ വഴി സബ്സിഡി സാധനങ്ങൾ ലഭിക്കും - മന്ത്രി അറിയിച്ചു. 

Tags:    
News Summary - Inflation: Mobile outlets by district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.