തിരുവനന്തപുരം: പതിറ്റാണ്ടിന്റെ കാത്തിരിപ്പിനും തീക്ഷ്ണമായ രാഷ്ട്രീയ പോരാട്ടങ്ങൾക്കുമൊടുവിൽ, പറിച്ചെറിഞ്ഞവർക്ക് മുന്നിൽ ആർജ്ജവമേറിയ പടർച്ചയുടെ ജനകീയസാക്ഷ്യവും രാഷ്ട്രീയ അതിജീവനത്തിന്റെ ചരിത്രത്തുടക്കവുമായിരുന്നു സെൻട്രൽ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞ ചടങ്ങ്. തുടർച്ചയായ രണ്ടു നിയമസഭ തെരഞ്ഞെടുപ്പ് പരാജയങ്ങൾക്കും ‘തീർന്നുപോയെ’ന്ന സകലരുടെയും വിധിയെഴുത്തുകൾക്കും പിന്നാല, 10 വർഷത്തെ പ്രതിപക്ഷ വാസത്തിന് അന്ത്യംകുറിച്ച ആധികാരിക മടങ്ങിവരവ് ഗംഭീരമായി. മുഖ്യമന്ത്രി നിർണയ ചർച്ചയുടെ അനിശ്ചിതത്വം സൃഷ്ടിച്ച കല്ലുകടികളെ മറികടക്കും വിധമായിരുന്നു സത്യപ്രതിജ്ഞാവേളയിലെ ജനകീയാവേശം.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എം.പി തുടങ്ങിയ ദേശീയ നേതാക്കളുടെ സാന്നിധ്യവും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേരളത്തിലെ പ്രതിപക്ഷ നിരയും സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ സാന്നിധ്യവുമായി പ്രൗഢഗംഭീരമായിരുന്നു സദസ്സ്. കേരള രാഷ്ട്രീയത്തിന്റെ ഗതിമാറ്റിയ ചരിത്രമുഹൂർത്തത്തിന് സാക്ഷികളാകാൻ ഒഴുകിയെത്തിയ ജനസാഗരംകൊണ്ട് സെൻട്രൽ സ്റ്റേഡിയവും പരിസരവും അക്ഷരാർഥത്തിൽ സ്തംഭിച്ചു.
പാർട്ടി പതാകകളും മുദ്രാവാക്യം വിളികളുമായി സെൻട്രൽ സ്റ്റേഡിയം രാവിലെ ഏഴു മുതൽതന്നെ നിറഞ്ഞുതുടങ്ങി. വി.ഡി. സതീശന്റെ നിർദേശപ്രകാരം അദ്ദേഹത്തിന്റെ ഒറ്റയാൾ ചിത്രങ്ങൾ ഒഴിവാക്കിയാണ് വേദി സജ്ജീകരിച്ചത്. നേതാക്കൾ എത്തും മുമ്പുതന്നെ വേദിയിലെ വിഡിയോ വാളിൽ നിറഞ്ഞത് വി.ഡി. സർക്കാറിനെ കുറിച്ച ദൃശ്യങ്ങൾ. ഇതിൽ സതീശന്റ ദൃശ്യം സ്ക്രീനിൽ തെളിയുമ്പോഴെല്ലാം ജനം ആർത്തിരിമ്പി.
ആരവങ്ങളിൽ അലിഞ്ഞ് നേതാക്കൾ
രാവിലെ ഒമ്പതോടെ സദസ്സ് നിറഞ്ഞുകവിഞ്ഞു. കാലൂന്നാൻ ഇടമില്ലാത്തവിധം ജനസാഗരം. പല വലയങ്ങളായി സുരക്ഷവേലികൾ ക്രമീകരിച്ചെങ്കിലും ജനാവലിയുടെ ബാഹുല്യത്തിൽ ഇതെല്ലാം അപ്രസ്കതമായി. പ്രധാന ഹാളിന് പുറമെ സമാന്തരമായി രണ്ടു പന്തലുകൾ സജ്ജമാക്കുകയും എൽ.ഇ.ഡി മോണിറ്ററുകളിൽ തൽസമയം ചടങ്ങ് വീക്ഷിക്കാൻ ക്രമീകരണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
രാവിലെ ഒമ്പതോടെതന്നെ പ്രധാന പന്തലും ഈ രണ്ടു പന്തലുകളും കടന്ന് ആളുകൾ സ്റ്റേഡിയമാകെ നിറഞ്ഞുപരന്നു. പിന്നീട് അതിഥികൾക്കുള്ള കാത്തിരിപ്പായി. അതിഥികളെല്ലാം വേദിയിൽ കയറുംവിധമുള്ള തമിഴ്നാട് മോഡൽ കേരളത്തിൽ വേണ്ടെന്നും മറ്റുള്ളവർ വേദിയിൽ വേണ്ടെന്നും ഗവർണർ നിർദേശിച്ചെങ്കിലും അതൊന്നും നടപ്പായില്ല.
യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശാണ് ആദ്യമെത്തിയത്. പിന്നാലെ മോൻസ് ജോസഫ്. ഒപ്പം രമേശ് ചെന്നിത്തലയും പി.സി. വിഷ്ണുനാഥും. ബിന്ദു കൃഷ്ണ കടന്നുവന്നതോടെ ചെന്നിത്തലയുടെ കാൽതൊട്ടു വന്ദിച്ചു. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും വേദിയിലേക്ക് എത്തിയതോടെ വലിയ ആരവങ്ങൾ. ടി. സിദ്ദീഖ് ചീഫ് സെക്രട്ടറിയുമായി കുശലത്തിന് ശേഷമാണ് വേദിയിലേക്കെത്തിയത്. കെ. മുരളീധരൻ എത്തിയതോടെ ആരവങ്ങൾ ഉച്ചസ്ഥായിയിലേക്ക്.
രാവിലെ 9.45ഓടെയാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ വരവ്. ഇതോടെ സദസ്സൊന്നാകെ ആവേശത്തോടെ ഇരമ്പിയാർത്തു. വേദിയുടെ ഒത്ത നടുവിലേക്കെത്തി അദ്ദേഹം സദസ്സിനുനേരെ കൈവീശിയതോടെ ആരവം പരകോടിയിൽ. പിന്നാലെ ഇടതുനേതാക്കളുടെ മാതൃകയിൽ മുഷ്ടിചുരുക്കി മുഖ്യമന്ത്രിയുടെ അഭിവാദ്യം. ഒരു മിനിട്ടോളം സദസ്സിനായി നീക്കിവെച്ച ശേഷമാണ് മറ്റു അതിഥികളുടെ അടുത്തേക്ക് സതീശൻ പോയത്. രമേശ് ചെന്നിത്തലയെ ആലിംഗനം ചെയ്തതിന് പിന്നാലെ ഇരുവരും ഒന്നിച്ച് സദസ്സിനെ അഭിവാദ്യം ചെയ്തു.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവർക്കും സതീശന്റെ ഹസ്തദാനം. ഇതിനിടെ മല്ലികാർജ്ജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ വേദിയിൽ എത്തിയതോടെ സമാനതകളില്ലാത്ത വിധമുള്ള ആവേശമാണ് സദസ്സിലുയർന്നത്. പിണറായി വിജയനടക്കമുള്ളവർക്ക് കൈകൊടുത്ത ശേഷമാണ് കോൺഗ്രസ് ദേശീയ നേതാക്കൾ ഇരിപ്പിടത്തിലേക്ക് നീങ്ങിയത്. ഇതിനിടെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമെത്തി.
രാഹുൽ, പ്രിയങ്ക, ഡി.കെ, രേവന്ദ്...ആരവങ്ങളുടെ ആകാശക്കൊടുമുടി
രാവിലെ 10നാണ് സത്യപ്രതിജ്ഞ നിശ്ചയിച്ചതെങ്കിലും 10.10 നാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ എത്തിയത്. പിന്നെ ചടങ്ങുകളിലേക്ക്. വി.ഡി. സതീശനെ സത്യപ്രതിജ്ഞക്ക് ക്ഷണിച്ചപ്പോൾ നേരത്തെ തെരുവിലുയർന്ന ജനകീയ മുദ്രാവാക്യമായ ‘‘കണ്ണേ, കരളേ വി.ഡി.എസ്സേ..’’ സദസ്സിലൊന്നാകെ അലയടിച്ചു.‘‘വടശേരി ദാമോദര മേനോൻ സതീശൻ എന്ന ഞാൻ’’ എന്നു പറഞ്ഞ് അദ്ദേഹം സത്യപ്രതിജ്ഞ തുടങ്ങിയതോടെ നിലക്കാത്ത ആർപ്പുവിളികൾ.
പി.കെ. കുഞ്ഞാലിക്കുട്ടിക്കും വൻ കരഘോഷത്തോടെയായിരുന്നു വരവേൽപ്പ്. ഒപ്പം ‘‘മലബാറിന്റെ സുൽത്താനേ..’’ എന്ന മുദ്രാവാക്യത്തിന്റെ താളത്തിനൊത്താണ് കുഞ്ഞാലിക്കുട്ടി സത്യപ്രതിജ്ഞ പീഠത്തിലേക്ക് നടന്നടുത്തത്. രമേശ് ചെന്നിത്തലയുടെ പേരുയർന്നപ്പോൾ മുൻനിരയിലുണ്ടായിരുന്നവർ ആഹ്ലാദസൂചകമായി വർണക്കടലാസുകൾ കീറിയെറിഞ്ഞു. സത്യപ്രതിജ്ഞക്ക് ശേഷം ചെന്നിത്തല സതീശനെ കെട്ടിപ്പിടിച്ചു. പിന്നാലെ രാഹുൽ ഗാന്ധിയെയും. കെ. മുരളീധരൻ എത്തിയപ്പോഴും സ്നേഹവായ്പുകളുടെ നേർകാഴ്ചകൾ കരഘോഷങ്ങളായി നിന്നുപെയ്തു. ഷിബു ബേബി ജോൺ, എൻ.കെ. പ്രേമചന്ദ്രനെ കെട്ടിപ്പിടിച്ച ശേഷമാണ് സത്യ പ്രതിജ്ഞയ്ക്കായി നീങ്ങിയത്. സി.പി. ജോണിന് മുദ്രാവാക്യങ്ങളുടെ അകമ്പടി. ബിന്ദു കൃഷ്ണ സത്യപ്രതിജ്ഞക്കായെത്തിയപ്പോൾ കൊല്ലത്തുനിന്നുള്ള പ്രവർത്തകരുടെ അഭിവാദ്യം. ചടങ്ങ് തുടർന്നെങ്കിലും പിന്നീട് അൽപസമയം വിരസമായിരുന്നു. എന്നാൽ, മുസ്ലിം ലീഗിലെ കെ.എം. ഷാജി സീൻ മാറ്റി. ഷാജിയുടെ പേര് വിളിച്ചപ്പോൾതന്നെ സദസ്സിൽ ആരവങ്ങളുടെ പേമാരി. തൊട്ടുപിന്നാലെ വന്ന പി.കെ. ബഷീറിനും സമാനപ്രതികരണം.
വലയം ഭേദിച്ചെത്തിയ പനിനീർ പൂക്കൾ
സത്യപ്രതിജ്ഞ ചടങ്ങ് ഒരു മണിക്കൂർ പിന്നിട്ടതോടെ പിണറായി വിജയൻ വിജയൻ മടങ്ങി. ഇതിനിടെ കെ. സുധാകരൻ വേദിയിലേക്ക് വന്നു. ഗവർണറുടെ തൊട്ടരികിലാണ് ഇരിപ്പിടം കിട്ടിയത്. ഗവർണർക്ക് ഹസ്തദാനം ചെയ്ത ശേഷം ഗവർണറുടെ മുന്നിലൂടെ മറുഭാഗത്തേക്ക് പോയി സതീശനെ കെട്ടിപ്പിടിച്ചു. രാഹുൽ ഗാന്ധിക്കും കൈകൊടുത്തു. പിന്നാലെ ഗവർണർക്ക് മുന്നിലൂടെ ഇരിപ്പിടത്തിലേക്ക് തിരികെ പോകാനുള്ള ശ്രമം മുൻനിരയിലുണ്ടായിരുന്നവർ നിരുത്സാഹപ്പെടുത്തി. ഇതോടെ പിൻനിരയിലൂടെയാണ് സുധാകരൻ ഇരിപ്പിടത്തിലേക്ക് എത്തിയത്. ചടങ്ങ് കഴിഞ്ഞയുടൻ പ്രവർത്തകൾ വേദിയിലേക്ക് കടക്കാതിരിക്കാൻ വൻ പൊലീസ് സന്നാഹം വേദിക്കും സദസ്സിനുമിടയിൽ നിലയുറപ്പിച്ചു. പിന്നാലെ, വടവും കെട്ടി. എന്നാൽ, ഈ പൊലീസ് വലയം ഭേദിച്ച് രാഹുൽ ഗാന്ധി പ്രവർത്തകരിൽനിന്ന് പൂക്കൾ വാങ്ങി. ഇതിനിടെ ഒ.ജെ. ജനീഷും പ്രവർത്തകർക്കിടയിലിറങ്ങി. അവർക്കൊപ്പം സെൽഫിയുമെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.