‘ഞങ്ങളെ അടിച്ചാൽ ഞങ്ങളുടെ ഭീകരതയ്ക്ക് അറുതിയുണ്ടാകില്ല’ -പൊലീസിനെതിരെ എസ്.എഫ്.ഐ കൊലവിളി പ്രസംഗം: നേതാക്കൾക്കെതിരെ ജാമ്യമില്ലാ കേസ്

പാലക്കാട്: പൊലീസുകാരുടെ പേരും സ്ഥലവും എടുത്തുപറഞ്ഞ് പരസ്യമായി ഭീഷണി പ്രസംഗം നടത്തിയ എസ്.എഫ്.ഐ നേതാക്കൾക്കെതിരെ പാലക്കാട് നോർത്ത് പൊലീസ് കേസെടുത്തു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്. വിപിൻ, പ്രവർത്തകരായ ഷാദുൽ, അഭിഷേക് എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്ന അമ്പതോളം പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ പാലക്കാട് നടത്തിയ പ്രതിഷേധത്തിനിടയിലായിരുന്നു വിപിന്റെ വിവാദ പ്രസംഗം. വോട്ടെണ്ണൽ ദിവസം യു.ഡി.എഫ്-എൽ.ഡി.എഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിനിടെ പൊലീസ് ലാത്തിവീശിയതിനെരെയായിരുന്നു ഭീഷണി പ്രസംഗം. "ഞങ്ങളെ തല്ലിയവർക്കെതിരെ ഞങ്ങൾക്ക് നല്ല നിശ്ചയദാർഢ്യമുണ്ട്. ഞങ്ങളുടെ മാത്രമല്ല, പൊലീസുകാരന്റെയും ശരീരത്തിൽ നിന്ന് ചോര ചിന്തും. എല്ലാവരെയും ഞങ്ങൾ നോക്കിവെച്ചിട്ടുണ്ട്. കിട്ടിയതെല്ലാം തിരിച്ചു കൊടുക്കാത്ത ചരിത്രം ഈ വിദ്യാർഥി പ്രസ്ഥാനത്തിനില്ല. ഞങ്ങളെ അടിച്ചാൽ ഞങ്ങളുടെ ഭീകരതയ്ക്ക് അറുതിയുണ്ടാകില്ല," എന്നിങ്ങനെയായിരുന്നു പൊലീസുകാരന്റെ പേരെടുത്തു പറഞ്ഞുകൊണ്ടുള്ള ഭീഷണി.

വോട്ടെണ്ണൽ ദിവസം യു.ഡി.എഫിന്റെ ആഹ്ലാദ പ്രകടനം സി.പി.എം ജില്ല കമ്മിറ്റി ഓഫീസിന് സമീപമെത്തിയപ്പോഴാണ് സംഘർഷമുണ്ടായത്. ഓന്തിനെപ്പോലെയാണ് പൊലീസ് നിറം മാറുന്നതെന്ന് സി.പി.എം ജില്ല സെക്രട്ടറി നേരത്തെ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ എസ്.എഫ്.ഐ നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തത്

Tags:    
News Summary - ‘If you hit us, our terror will have no end’ - SFI’s provocative speech against police: Non-bailable case filed against leaders.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.