തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്ക് ട്രെയിനിൽ യാത്ര തിരിച്ച ഇ.പി ജയരാജൻ

'കെ-റെയില്‍ വന്നാല്‍ ഇന്‍ഡിഗോയുടെ ആപ്പീസ് പൂട്ടും'; ഇ.പി. ജയരാജൻ ട്രെയിനിൽ കണ്ണൂരിലേക്ക്

തിരുവനന്തപുരം: കെ-റെയിൽ വന്നാൽ ഇൻഡിഗോയുടെ ആപ്പീസ് പൂട്ടുമെന്ന് ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജൻ. ഇൻഡിഗോ എയർലൈൻസ് വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് തിരുവനന്തപുരത്തു നിന്ന് ജയരാജൻ ട്രെയിനിൽ കണ്ണൂരേക്ക് തിരിച്ചു. വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിയിട്ട സംഭവത്തിലാണ് ഇ.പി. ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഏർപ്പെടുത്തിയത്.

താൻ ഇനി ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യില്ലെന്ന് ജയരാജൻ വിലക്കിന് പിന്നാലെ പ്രതികരിച്ചിരുന്നു. തുടർന്നാണ് ട്രെയിൻ മാർഗം നാട്ടിലേക്ക് തിരിച്ചത്.

ഇന്ന് വിമാനത്തിൽ കണ്ണൂരിലേക്ക് തിരിച്ചതാണെന്നും ടിക്കറ്റ് പൈസ തിരിച്ചുവാങ്ങിയെന്നും ജയരാജൻ പറഞ്ഞു. ഇൻഡിഗോ വളരെ മോശം നിലപാടാണ് സ്വീകരിച്ചത്. ക്രിമിനലുകൾക്ക് സംരക്ഷണം കൊടുക്കുക. ശരിയായ നിലപാട് സ്വീകരിച്ചവരെ യാത്ര ചെയ്യുന്നത് വിലക്കുക. അത് തെറ്റായ തീരുമാനമാണ്.

ഞാൻ സ്ഥിരമായി ട്രെയിനിൽ യാത്ര ചെയ്യുന്ന ഒരാളല്ലേ. ഇടക്കാലത്ത് കണ്ണൂർ എയർപോർട്ടിൽ വിമാനസൗകര്യം ആയപ്പോൾ അതിലേക്ക് മാറി. ലോകത്ത് ഇവർ മാത്രമാണോ വിമാനസർവിസ് ഉള്ളത്. നല്ല നിലയിൽ നടത്തിക്കൊണ്ടുപോകുന്ന എത്ര വിമാന സർവിസ് ഉണ്ട്.

യാത്രാ സമയത്ത് ഉറക്കം ട്രെയിനിലാകും. അപ്പോൾ വേറെ പ്രശ്നമില്ല. കെ-റെയിൽ വന്നാൽ വളരെ വളരെ സൗകര്യമാകും. ഈ ഇൻഡിഗോയുടെ ഒക്കെ ആപ്പീസ് പൂട്ടും -ഇ.പി. ജയരാജൻ പറഞ്ഞു.

ഇ.പി. ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്കും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ച വിലക്കുമാണ് ഏർപ്പെടുത്തിയത്. ഇൻഡിഗോ ആഭ്യന്തര അന്വേഷണ സമിതിയുടേതാണ് നടപടി.

ഇന്‍ഡിഗോ ഏവിയേഷൻ നിയമ വിരുദ്ധമായ നടപടിയാണ് എടുത്തതെന്ന് ഇ.പി. ജയരാജൻ പ്രതികരിച്ചിരുന്നു. ക്രിമിനലുകളെ തടയാൻ ഒരു നടപടിയും വിമാന കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായില്ല. മുഖ്യമന്ത്രിക്ക് ഭീകരവാദികളുടെ ഭീഷണി ഉണ്ട്. ഈ മാസം ഒമ്പതിന് ഇന്‍ഡിഗോ കമ്പനിയിൽനിന്ന് ഡിസ്കഷന് വേണ്ടി ഒരു കത്ത് ലഭിച്ചിരുന്നു. 12ന് വിശദീകരണം നല്‍കാനും പറഞ്ഞിരുന്നു. എന്നാല്‍ മറുപടി നേരിട്ട് നൽകാൻ ബുദ്ധിമുട്ടുണ്ടെന്നും അഭിഭാഷകയെ നിയോഗിച്ചെന്നും അവരെ അറിയിച്ചതാണ്.

അതിന് ശേഷം ഒരു വിവരവും ഉണ്ടായിരുന്നില്ല. ഇൻഡിഗോ കമ്പനിയുടെ വിമാനത്തിൽ ഇനി യാത്ര ചെയ്യില്ല. നിലവാരമില്ലാത്ത കമ്പനിയാണത്. ഇന്നത്തെ ടിക്കറ്റ് അടക്കം റദ്ദാക്കി. ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്തിലെങ്കിൽ തനിക്ക് ഒന്നും സംഭവിക്കില്ല. ആക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് അവര്‍ക്കുള്ളത്. ശരിക്കും എനിക്ക് അവാർഡ് നൽകേണ്ടതാണ്. അവർക്ക് ഉണ്ടാകേണ്ട ചീത്തപ്പേര് തടഞ്ഞത് ഞാനാണ്.

താൻ ആരാണെന്ന് പോലും അവർക്കറിയില്ല എന്നാണ് തോന്നുന്നത്. നടന്ന് പോയാലും ഇനിയവരുടെ വിമാനത്തിൽ കയറില്ല. കൂട്ടുകച്ചവടത്തിന്റെ ലക്ഷണങ്ങളാണ് ഇതെല്ലാം -ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

Tags:    
News Summary - If K-Rail comes, Indigo's office will be closed says EP Jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.