അടിമാലി: പുലിയെ കണ്ട നിമിഷത്തിലും ചെറുത്തുനിൽക്കുമ്പോഴും ഒരിക്കൽപോലും ഭയം തോന്നിയില്ല. അങ്ങനെ തോന്നിയിരുന്നെങ്കിൽ പുലി കൊന്നുതിന്നേനെ... പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഗോപാലന്റെ വാക്കുകളാണിത്. പുലി തനിക്കുനേരെ പാഞ്ഞടുക്കുമ്പോൾ പോരാടാനാണ് തോന്നിയത്. അതുകൊണ്ട് തന്നെയാണ് കീഴ്പ്പെടുത്താൻ കഴിഞ്ഞതെന്ന് ഗോപാലൻ പറഞ്ഞു. വനത്തിലായാലും നാട്ടിലിറങ്ങിയാലും കൂടെക്കൊണ്ടുനടക്കുന്ന വാക്കത്തിയാണ് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. കഴുത്ത് ലക്ഷ്യമാക്കി ചാടുന്ന പുലിയുടെ മുന്നിൽ ആലോചിച്ച് നില്ക്കാന് സമയമില്ല.
കൈയില്‍ വാക്കത്തിയുണ്ടെങ്കിലും ആദ്യനിമിഷങ്ങളിൽ അതെടുക്കാൻ പോലുമുള്ള തോന്നലുണ്ടായില്ല. സർവശക്തിയുമെടുത്ത് പുലിയുടെ ആക്രമണം കൈകൊണ്ട് തടഞ്ഞുകൊണ്ടിരുന്നു. കടിക്കാനുള്ള അവസരം കൊടുക്കാതിരിക്കാനാണ് ശ്രമിച്ചത്. ഇടക്ക് കൈയൊടിഞ്ഞു. കൈമുറിഞ്ഞ് രക്തം വാര്‍ന്നു. വലിയ വേദനയും അനുഭവപ്പെട്ടു. ശരീരമാസകലും പുലിയുടെ ആക്രമണത്തിന്റെ നീറ്റൽ കൂടിവന്നുകൊണ്ടിരുന്നു.
ഇതിനിടയാണ് വാക്കത്തി എടുക്കാനായതും പുലിയെ വെട്ടിവീഴ്ത്താന്‍ കഴിഞ്ഞതും. വാക്കത്തികൊണ്ട് മുഖത്ത് ആദ്യം വെട്ടിയെങ്കിലും പുലി പിന്തിരിയാന് കൂട്ടാക്കിയില്ല. നാലോ അഞ്ചോ വെട്ട് കൊണ്ടതിനുശേഷമാണ് പുലി വീണത്. ആഴ്ചകളോളം വനത്തില്‍ താന്‍ തങ്ങിയിട്ടുണ്ടെങ്കിലും വന്യമൃഗങ്ങള്‍ ഇതുവരെ ആക്രമിച്ചിട്ടില്ലെന്നും ഗോപാലൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.