തിരുവനന്തപുരം: രാജ്യസഭാ സീറ്റ് വിവാദത്തിൽ പരസ്യ പ്രസ്താവന അവസാനിപ്പിക്കാൻ കെ.പി.സി.സി നേതൃയോഗം തീരുമാനിച്ചതിന് തൊട്ടുപുറകേ നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് വി.എം. സുധീരൻ. പാർട്ടിയിൽ ഗ്രൂപ്പിെൻറ അതിപ്രസരമാണെന്നും ഗ്രൂപ് മാനേജർമാരുടെ പീഡനം മൂലമാണ് താൻ കെ.പി.സി.സി അധ്യക്ഷ സ്ഥാനം രാജിവെച്ചതെന്നും ഗ്രൂപ്പ് ശക്തമാക്കുകയെന്ന ഒറ്റ ചിന്തയാണ് നേതാക്കൾക്കെന്നും നേതൃയോഗത്തിനുശേഷം അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. പരസ്യ പ്രസ്താവന അവസാനിപ്പിക്കാൻ തീരുമാനിച്ചതായി കെ.പി.സി.സി അധ്യക്ഷൻ എം.എം. ഹസൻ വാർത്താസമ്മേളനത്തിൽ അറിയിച്ചതിന് തൊട്ടുപുറകെയായിരുന്നു സുധീരെൻറ പരസ്യപ്രതികരണം.
നേതൃയോഗത്തിൽ സുധീരെൻറയും രാജ്മോഹൻ ഉണ്ണിത്താെൻറയും പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ചത് തർക്കത്തിനിടയാക്കി. നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയകാരണം ഗ്രൂപ്പാണെന്നും ഗ്രൂപ് മാനേജർമാരാണ് സ്ഥാനാർഥികളെ നിശ്ചയിച്ചതെന്നും സുധീരൻ പറഞ്ഞപ്പോൾ കൊല്ലത്തെ സ്ഥാനാർഥിയെ നിശ്ചയിച്ചത് സുധീരനല്ലേയെന്ന് ശൂരനാട് രാജശേഖരൻ മറുചോദ്യമുന്നയിച്ചു. സുധീരൻ ഉയർത്തിയ ബാർ വിവാദമാണ് പരാജയകാരണമെന്ന് തമ്പാനൂർ രവിയും ആരോപിച്ചു.
തർക്കം തുടരുന്നതിനിടെ നാട്ടകം സുരേഷും മറ്റും പ്രസംഗം തടസ്സപ്പെടുത്തി. പത്ത് മിനിറ്റോളം തർക്കം തുടർന്നു. പിന്നീട് ടി.എൻ. പ്രതാപൻ, ജോൺസൺ എബ്രഹാം എന്നിവർ ഇടപെട്ട് രംഗം ശാന്തമാക്കി. പറയാനുള്ളത് പറയുമെന്നും വായടപ്പിക്കാൻ നോക്കരുതെന്നും സുധീരൻ അറിയിച്ചു. സംഘടനാപരമായ തിരുത്തലിന് സമയമായെന്ന് കെ. മുരളീധരൻ പറഞ്ഞു. മുസ്ലിം വോട്ടർമാർ നേരത്തേ കോൺഗ്രസിൽനിന്ന് അകന്നു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പോടെ ക്രിസ്ത്യൻ വിഭാഗങ്ങളും കൈവിട്ടു. ഭൂരിപക്ഷ സമുദായങ്ങളെ ബി.ജെ.പി സ്വാധീനിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
മൂന്നുപേർ മാത്രം ഭാരം ചുമന്ന് പിടലി ഒടിക്കേണ്ടതില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. തളർന്ന് കിടക്കുന്നവരെപ്പോലും കെ.പി.സി.സി അംഗങ്ങളാക്കിയപ്പോൾ തന്നെ അവഗണിച്ചു. വക്താവ് എന്ന നിലയിൽ ഉണ്ണിത്താൻ പാർട്ടിക്കെതിരെയാണ് സംസാരിക്കുന്നതെന്ന് എ വിഭാഗം ആരോപിച്ചു. ഉണ്ണിത്താനെ വക്താവാക്കിയത് തെറ്റായെന്ന് ഹസൻ പറഞ്ഞപ്പോൾ, തന്നെ നിയമിച്ചത് ഹൈകമാൻഡാണെന്ന് അദ്ദേഹം തിരിച്ചടിച്ചു.
സോളാര്‍, ബാര്‍ കേസുകള്‍ നടക്കുമ്പോള്‍ എല്ലാവരെയും പ്രതിരോധിക്കാന്‍ താന്‍മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിെൻറ പേരില്‍ റോഡില്‍കിടന്ന് അടിവാങ്ങിയിട്ടുണ്ട്. ചികിത്സാചെലവുപോലും പാര്‍ട്ടി നല്‍കിയില്ലെന്നും ഉണ്ണിത്താന് പറഞ്ഞു.
മാണിയെ യു.ഡി.എഫിലെത്തിക്കാൻ ലീഗിനെ ഇടനിലക്കാരാക്കിയതിനെ ആര്യാടൻ മുഹമ്മദ് ചോദ്യം ചെയ്തു. പരസ്പരം ആക്രമിച്ചും ആളുകളെ ഒതുക്കിയും മുന്നോട്ടുപോകുന്നതിന് പകരം ജനവികാരം ഉള്‍ക്കൊള്ളണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് നൽകേണ്ടിവന്ന സാഹചര്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എം.എം. ഹസനും വിശദീകരിച്ചു. ആന്ധ്രയിലായതിനാൽ ഉമ്മൻ ചാണ്ടി സംബന്ധിച്ചില്ല. നിയമസഭ ചേരുന്നതിനാൽ തുടക്കത്തിൽ പ്രസംഗിച്ച് രമേശ് ചെന്നിത്തല മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.