ആർ. ശ്രീലേഖ
തിരുവനന്തപുരം: ബി.ജെ.പി കൗൺസിലർമാർക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കുന്ന വിരുന്നിൽ പങ്കെടുക്കാത്തതിന്റെ കാരണങ്ങൾ വിശദീകരിച്ച് മുൻ ഡി.ജി.പിയും നിലവിൽ ബി.ജെ.പി കൗൺസിലറുമായ ആർ. ശ്രീലേഖ. മറ്റ് കൗൺസിലർമാരോടൊപ്പം ട്രെയിനിൽ യാത്ര ചെയ്യുന്നതിന് ആർ.ശ്രീലേഖ അസൗകര്യമറിയിച്ചുവെന്നാണ് നേരത്തെ വന്ന റിപ്പോർട്ട്. എന്നാൽ അനാവശ്യമായി പണം ചെലവാക്കുന്നത് ഇഷ്ടമല്ലെന്നും പ്രായമായ അമ്മ വീട്ടിൽ തനിച്ചാണെന്നും ആർ. ശ്രീലേഖ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച വിഡിയോയിലൂടെ വ്യക്തമാക്കി.
ഇനിയൊരു തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും, തെരഞ്ഞെടുപ്പ് പ്രചാരണത്തിനും മറ്റുമായി ചെലവാക്കുന്ന ഭീമമായ തുക സ്വയം വഹിക്കാനും പാർട്ടി വഹിക്കുന്നതിലും താല്പര്യമില്ലായെന്നും ശ്രീലേഖ പറഞ്ഞു.
'എന്റെ ഡൽഹി യാത്രയുമായി ബന്ധപ്പെട്ട് ചില വിവാദങ്ങൾ ഉയർന്നു വരുന്നത് ശ്രദ്ധയിൽപ്പെട്ടു. അതിനെതിരെയാണ് ഈ പ്രതികരണം. 45 വർഷത്തിന് ശേഷം ചരിത്ര വിജയമാണ് ബി.ജെ.പി തിരുവനന്തപുരം നഗരസഭയിൽ നേടിയത്. വിജയം ആഘോഷിക്കാനാണ് പ്രധാനമന്ത്രി ഡൽഹിയിൽ വെച്ച് കൗൺസിലർമാർക്ക് വിരുന്നൊരുക്കുന്നത്. പോകുന്ന വഴിയിൽ നിരവധി സ്വീകാര്യങ്ങളാണ് കൗൺസിലർമാർക്കായി സംഘടിപ്പിക്കുന്നത്. 14 പേരടങ്ങുന്ന സംഘമാണ് ഡൽഹിയിലേക്കുള്ള യാത്രക്കായി ഒരുങ്ങിയത്. ഈ പ്രായത്തിൽ ഇത്രയും ദൂരം സഞ്ചരിക്കാൻ എനിക്ക് പ്രയാസമാണ്. എങ്കിൽ യാത്ര വിമാനത്തിലാക്കാം എന്ന് പറഞ്ഞപ്പോൾ അനാവശ്യമായി പണം ചെലവാക്കുന്നതിൽ താത്പര്യമില്ലെന്ന് ഞാൻ അവരെ അറിയിച്ചു. തെരഞ്ഞെടുപ്പിൽ പോലും പണം വളരെ സൂക്ഷ്മമായാണ് ഉപയോഗിച്ചത്. കൂടാതെ അമ്മക്ക് സുഖമില്ലാത്തതിനാലും ജോലിക്കാരി അവധിയായതിനാലും അഞ്ച് ദിവസം വീട്ടിൽ നിന്നും മാറി നിൽക്കുന്നതും അതിനിടയിൽ കൗൺസിലർ ജോലി ചെയ്യുന്നതും പ്രയാസമാണെന്നും' ശ്രീലേഖ പറഞ്ഞു.
'കൂടാതെ ഞാൻ ബി.ജെ.പിയുടെ ഒരു തികഞ്ഞ വിശ്വാസിയാണ്. ബി.ജെ.പി സർക്കാർ കൊണ്ടുവന്ന 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' നിയമമാകാൻ താമസമെടുക്കുമെങ്കിലും സർക്കാർ അംഗീകരിച്ചതനുസരിച്ച് ഒരു വ്യക്തി ഒരു തെരഞ്ഞെടുപ്പിൽ വിജയിച്ച് കഴിഞ്ഞാൽ അഞ്ച് വർഷത്തേക്ക് പിന്നീട് വേറൊരു തെരഞ്ഞെടുപ്പിൽ മത്സരിക്കരുത്. ഇത് വലിയ ചെലവാണ്. അതുകൊണ്ട് ഒരു തെരഞ്ഞെടുപ്പിൽ വിജയിച്ചതിനാൽ തന്നെ മറ്റൊരു തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എനിക്ക് താല്പര്യമില്ല. അതിനുള്ള ചെലവ് വഹിക്കാനുള്ള കഴിവുമില്ല. അത് പാർട്ടിയെകൊണ്ട് വഹിപ്പിക്കുന്നത് ഇഷ്ട്ടവുമില്ല' എന്നും ശ്രീലേഖ കൂട്ടിച്ചേർത്തു.
നഗരസഭ തെരഞ്ഞെടുപ്പിൽ വിജയിച്ച കൗൺസിലർമാർക്കായി ഫെബ്രുവരി 12നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ വെച്ച് വിരുന്നൊരുക്കുന്നത്. ഇതിനായി ഇന്നുച്ചക്കുള്ള കേരള എക്സ്പ്രസിൽ സംഘം ഡൽഹിയിലേക്ക് യാത്ര തിരിച്ചു. ദീർഘദൂര ട്രെയിൻ യാത്രക്ക് ബുദ്ധിമുട്ടുള്ള ശ്രീലേഖക്ക് വിമാനമാർഗ്ഗം ഡൽഹിയിലെത്താനുള്ള അവസരവും നേതൃത്വം വാഗ്‌ദാനം ചെയ്തിരുന്നു. അതെല്ലാം ശ്രീലേഖ നിരസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.