തിരുവനന്തപുരം: വഴുതക്കാട്ടെ വാഹനാപകടത്തിൽ പൊലീസ് സ്റ്റേഷനിൽ ഹാജരായി നടൻ മണിയൻപിള്ള രാജു. ഇന്ന് രാവിലെ 9.45ഓടെയാണ് മണിയൻപിള്ള ഹാജരായത്. ഭാര്യ വീട്ടിൽ തനിച്ചായതിനാലാണ് വാഹനാപകടത്തിന് പിന്നാലെ കാർ നിർത്താതെ പോയതെന്ന് മണിയൻപിള്ള രാജു പറഞ്ഞു. അപകടം നടന്നയുടൻ താൻ ഭയന്നുപോയി. വാഹനം ഓഫ് ആകുമോയെന്ന് ഭയമുണ്ടായിരുന്നു. അതിനാലാണ് നിർത്താതെ പോയത്.
പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ വിളിച്ച് പറഞ്ഞിരുന്നു. വാഹനം ഇടിച്ചിട്ടും നിർത്താതെ പോയത് തെറ്റ് തന്നെയാണെന്നും മണിയൻപിള്ള രാജു മാധ്യമപ്രവർത്തകരോട് പറഞ്ഞു. മ്യൂസിയം സ്റ്റേഷനില്‍ സുഹൃത്തിനൊപ്പമാണ് മണിയന്‍പിള്ള രാജു എത്തിയത്. അപകടകരമായി വാഹനമോടിച്ചതിന് നടനെതിരെ കേസെടുത്തിട്ടുണ്ട്.
നടൻ മണിയൻപിള്ള രാജു ഓടിച്ച കാറിടിച്ച് യുവാക്കൾക്ക് ഗുരുതര പരിക്കേറ്റിരുന്നു. നിവേദിത് കൃഷ്ണ, സൂരജ് എന്നിവർക്കാണ് പരിക്കേറ്റത്. അപകടശേഷം കാർ നിർത്താതെ പോവുകയായിരുന്നു. ട്രിവാൻഡ്രം ക്ലബിന് മുന്നിൽവെച്ച് ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. കെ.എൽ 01 സി.ജെ 04 എന്ന നമ്പറിലുള്ള കാറാണ് അപകടമുണ്ടാക്കിയത്.
അപകടത്തിനു പിന്നാലെ മണിയൻപിള്ള രാജുവിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. പൊലീസ് കഴിഞ്ഞ ദിവസം രാത്രി തന്നെ മണിയൻപിള്ള രാജുവിനെ അന്വേഷിച്ചെത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെ ഇന്ന് രാവിലെ മണിയൻപിള്ള രാജു പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.