കൊല്ലം: ജില്ല വഴി വിദേശ രാജ്യങ്ങളിലേക്ക് മനുഷ്യക്കടത്തിന് ശ്രമിച്ച സംഭവത്തിൽ വീണ്ടും വ്യാപക അറസ്റ്റ്. ചൊവ്വാഴ്ച 13 ശ്രീലങ്കൻ വംശജർകൂടി പിടിയിലായി. നാല് സ്ത്രീകളും ഒരു കുട്ടിയും ആറ് പുരുഷന്മാരുമടങ്ങുന്ന സംഘത്തെ രാവിലെ കൊല്ലം വാടിയിൽനിന്ന് പള്ളിത്തോട്ടം പൊലീസും രണ്ട് പുരുഷന്മാരെ തിരുവനന്തപുരം മംഗലപുരത്തുനിന്നുമാണ് പിടികൂടിയത്. കൊല്ലം തീരത്തുനിന്ന് ബോട്ട് വഴി കാനഡ, ആസ്ത്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലേക്ക് കടക്കാനായിരുന്നു ശ്രമം. തിങ്കളാഴ്ച 11 പേർ പിടിയിലായതിന് പിന്നാലെയാണ് വീണ്ടും അറസ്റ്റ്. ഇതോടെ ആകെ പിടിയിലായവർ 24 ആയി. തിങ്കളാഴ്ച പിടിയിലായവര്‍ക്കെതിരെ പൊലീസ് മനുഷ്യക്കടത്തിന് കേസെടുത്ത് റിമാൻഡ് ചെയ്തു.
ചെന്നൈയിൽ നാല് വർഷമായി താമസിക്കുന്ന കുടുംബമാണ് ചൊവ്വാഴ്ച പിടിയിലായ സംഘത്തിലുള്ളത്. അഞ്ച് വയസ്സുകാരൻ മകന്റെ ചികിത്സക്കായാണ് കുടുംബം ചെന്നൈയിലെത്തിയത്. ചെന്നൈ പോരൂരിൽ ദിലക്ഷൻ (29), ഭാര്യ കൗസില്ല (27), ഇവരുടെ അഞ്ച് വയസ്സുകാരൻ മകൻ, ദിലക്ഷനന്റെ സഹോദരൻ ജസീന്തൻ (32), ഭാര്യ ശരണ്യ (23), മറ്റൊരു സഹോദരൻ കിതീപൻ (23), ശ്രീലങ്ക ട്രിങ്കോമാലി സ്വദേശി ജയശീലൻ (50), ഭാര്യ സത്യപ്രിയ (44), ഇവരുടെ മക്കളായ സെൺ ജയപ്രിയൻ (17), വോജിക (14), പ്രസാദ് (29) എന്നിവരാണ് പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.