ആലുവ: നഗരത്തിലെ ഗതാഗത പരിഷ്കാരം അശാസ്ത്രീയമാണെന്നും ഇളവുവേണമെന്നും ആവശ്യപ്പെട്ട് നൽകിയ പരാതികളിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്ഥലം സന്ദർശിച്ചു. പൗരാവകാശ സംരക്ഷണ സമിതി സെക്രട്ടറി വി.കെ. സിയാദ്, കേരള വികലാംഗ സംയുക്ത സമിതി സംസ്ഥാന ജനറൽ സെക്രട്ടറി നാസർ മനയിൽ എന്നിവരാണ് കമ്മീഷൻ മുമ്പാകെ പരാതി നൽകിയത്.
സിറ്റിങ് നടന്ന ആലുവ പാലസിൽ നിന്നും കാരോത്തുകുഴി കവലയിലെത്തിയാണ് കമ്മീഷൻ ആക്ടിംഗ് ചെയർമാൻ ജസ്റ്റിസ് വി. മോഹനദാസ് കച്ചവടക്കാരിൽ നിന്നും നാട്ടുകാരിൽ നിന്നുമെല്ലാം പരാതി കേട്ടത്. ഈ സമയവും ഇവിടെ ഗതാഗത കുരുക്കുണ്ടായിരുന്നു. പരിഷ്കാരത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും കമ്മീഷന് മുമ്പിലെത്തി. പരിഷ്കാരം ഏർപ്പെടുത്തിയെങ്കിലും കുരുക്കിന് ശാശ്വത പരിഹാരമായിട്ടില്ലെന്നാണ് കമ്മീഷന്റെ പ്രാഥമിക നിഗമനം. റൂറൽ എസ്.പി, ആർ.ടി.ഒ, ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി എന്നിവരോട് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭ്യമായ ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് കമ്മീഷൻ മാധ്യമങ്ങളോട് പറഞ്ഞു. നഗരസഭ കൗൺസിലർമാരായ സെബി വി. ബാസ്റ്റ്യൻ, കെ. ജയകുമാർ, കച്ചവടക്കാർ എന്നിവരെല്ലാം കമ്മീഷന് മുമ്പിൽ പരാതിയുമായെത്തി.
വൺവേ സമ്പ്രദായത്തിൽ നിന്നും ഇരുചക്ര വാഹനങ്ങളെ പൂർണമായി ഒഴിവാക്കുക, കാൽനട യാത്രികരുടെ സുരക്ഷക്കായി സീബ്ര ലെയിൻ സ്ഥാപിക്കുക, സുരക്ഷക്കായി കൂടുതൽ പൊലീസിനെ നിയോഗിക്കുക, റോഡ് - ഫുട്പാത്ത് കൈയ്യേറ്റം ഒഴിവാക്കുക എന്നീ ആവശ്യങ്ങളാണ് പൗരാവകാശ സമിതി ഉന്നയിച്ചിരുന്നത്. വികലാംഗർക്ക് അർഹതപ്പെട്ട വാഹനയാത്ര ഇളവുകൾ നിഷേധിച്ചെന്നാണ് വികലാംഗ സംയുക്ത സമിതിയുടെ പരാതി. പുതിയ പരിഷ്കാരം മൂലം ഭിന്നശേഷിക്കാരായവർ ഏറെ ദുരിതമനുഭവിക്കുകയാണ്. ഭിന്നശേഷിക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം പൂർണമായി തടസപ്പെട്ടിരിക്കുകയാണെന്നും സമിതി പരാതിപ്പെട്ടിരുന്നു.
പ്ലാസ്‌റ്റിക് മാലിന്യങ്ങള്‍ പുഴയോരത്ത് കുഴിച്ചുമൂടിയതായി പരാതി
ആലുവ: മാര്‍ക്കറ്റിലെ പ്ലാസ്‌റ്റിക് മാലിന്യങ്ങള്‍ പുഴയോരത്ത് കുഴിച്ചുമൂടിയതായി പരാതി. മാര്‍ക്കറ്റ് പരിസരത്തെ അഞ്ച് റെസിഡൻറ്‌സ് അസോസിയേഷനുകളുടെ കൂട്ടായ്മയാണ് ഇതുസംബന്ധമായി മനുഷ്യാവകാശ കമീഷന് പരാതി നല്‍കിയത്. മാലിന്യം നീക്കം ചെയ്യണമെന്ന ഉത്തരവ് നടപ്പിലാക്കാതെ വന്നതോടെ സെക്രട്ടറി കമീഷൻ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിൻറെ അടിസ്‌ഥാനത്തില്‍ തിങ്കളാഴ്ച നടക്കുന്ന സിറ്റിങ്ങിന് മുന്‍പ് മാലിന്യം നീക്കം ചെയ്തതായി കാണിക്കാന്‍ ശനിയാഴ്ച അര്‍ദ്ധരാത്രി ആരുമില്ലാത്ത സമയത്ത് മാലിന്യമെല്ലാം മാര്‍ക്കറ്റിലെ പുഴയോരത്തുതന്നെ കുഴിച്ച് മൂടുകയായിരുന്നെന്നാണ് അസോസിയേഷനുകളുടെ കൂട്ടായ്മയുടെ പരാതി.
ഇതിനിടയില്‍ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട വിശദീകരണം നല്‍കാനെത്തിയ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്‌ഥന്‍ കുഴിച്ചുമൂടിയത് കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളാണെന്ന് വാദിച്ചു. പ്ലാസ്‌റ്റിക് മാലിന്യങ്ങള്‍ ഇവിടെ നിന്ന് നീക്കം ചെയ്‌തെന്നും ഉദ്യോഗസ്‌ഥന്‍ പറഞ്ഞു. ഇത് അംഗീകരിക്കാതിരുന്ന പരാതിക്കാര്‍ ഇവിടെ പരിശോധന നടത്തണമെന്നും മാലിന്യം മുഴുവന്‍ പുറത്തെടുത്ത് സംസ്‌കരിക്കണമെന്നും ആവശ്യപ്പെട്ടു. നടപടികള്‍ എടുക്കുമ്പോള്‍ തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പാക്കണമെന്ന് അഭ്യര്‍ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.