അറസ്റ്റിലായ ഭർത്താവ് അനീഷ്
കോട്ടയം: തൃക്കൊടിത്താനത്ത് വീട്ടമ്മയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പ്രതിയായ ഭർത്താവും മാടപ്പള്ളി സ്വദേശിയുമായ കെ.ജി. അനീഷിനെ (41) തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ മല്ലികയെ (35) ആണ് അനീഷ് കൊലപ്പെടുത്തിയത്.
ഏപ്രിൽ 28നാണ് മല്ലികയെ വീടിന്റെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ തൃക്കൊടിത്താനം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിരുന്നു. തുടർന്ന് മൃതദേഹപരിശോധന സമയത്ത് അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കൊടിത്താനം പൊലീസ് ഇൻസ്‌പെക്ടർ അരുൺ എം.ജെക്ക് തോന്നിയ സംശയങ്ങൾ പോസ്റ്റ്മോർട്ടം നടത്തിയ ഫൊറൻസിക് സർജനുമായി പങ്കുവെച്ചിരുന്നു. അന്നുതന്നെ ഭർത്താവ് അനീഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നെങ്കിലും ഭാര്യ ആത്മഹത്യ ചെയ്തതാണെന്ന വാദത്തിൽ ഉറച്ചുനിന്നു.
ഭാര്യയുമായി സാമ്പത്തിക കാര്യങ്ങളെ ചൊല്ലി വഴക്കുണ്ടാകാറുണ്ടെന്നും പ്രതി സമ്മതിച്ചു. തുടർന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കഴുത്തിന് ചുറ്റും ഏൽപ്പിച്ച ശക്തമായ ബലപ്രയോഗമാണ് മരണ കാരണമെന്ന ഡോ. നീതു എം. ബാബുവിന്റെ കണ്ടെത്തലിനെ തുടർന്ന് അനീഷിനെ വീണ്ടും കസ്റ്റഡിയിലെടുത്തു.
വിശദമായ ചോദ്യം ചെയ്യലിൽ ഭാര്യയുമായി അന്നേ ദിവസം വഴക്കുണ്ടായെന്നും നിലത്തുവീണ ഭാര്യയുടെ കഴുത്തിനു ഞെരിച്ചു കൊലപ്പെടുത്തിയെന്നും പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ കഴുത്തിൽ മുറിവുണ്ടാക്കിയെന്നും പ്രതി സമ്മതിച്ചു. കേസ് അന്വേഷണത്തിൽ ഇൻസ്‌പെക്ടർ അരുണിനൊപ്പം സി.പി.ഒമാരായ തമിജു, മണികണ്ഠൻ എന്നിവരും ഉണ്ടായിരുന്നു. തുടർന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.