ഡോ. എ.കെ. മുനീർ

വീടിന് ജപ്തി നോട്ടീസ്: വ്യക്തിപരമായ വിഷയമാണെന്ന് ഡോ. എം.കെ. മുനീർ

കോഴിക്കോട്: വീടിന് ജപ്തി നോട്ടീസ് ലഭിച്ചത് വ്യക്തിപരമായ വിഷയമാണെന്ന് ഡോ. എം.കെ. മുനീർ. കോഴിക്കോട് നടക്കാവിലെ മുനീറിന്റെ ​ക്രസന്റ് ഹൗസ് എന്ന വീടിനാണ് 48 ലക്ഷം രൂപയുടെ ബാധ്യതയുള്ളത്. വീട് പുതുക്കി നിർമ്മിക്കുന്നതിന്റെ ഭാഗമായാണ് ലോൺ എടുത്തതെന്ന് മുനീർ പറഞ്ഞു. എന്നാൽ, ലോൺ വിചാരിച്ചപോലെ തിരിച്ചടക്കാൻ കഴിഞ്ഞില്ല. ജാഫർഖാൻ കോളനിയിലെ ഒരു വീട് വിറ്റ് ഒരു ഭാഗം അടച്ചു.

ബാങ്ക് പരമാവധി സമയം നീട്ടി നൽകിയിരുന്നു. ഇനി കൊടുക്കാനൊന്നുമില്ലാത്തതുകൊണ്ട് മറ്റ് മാർഗം നോക്കണം. ആരെയും ​ദ്രോഹിച്ചിട്ടില്ല. എന്തെങ്കിലും മാർഗം ഉണ്ടാകും. വ്യക്തിപരമായ വിഷയത്തിൽ പാർട്ടിയോട് സഹായം ചോദിക്കാറില്ല. നേതൃത്വം വിളിച്ചിരുന്നുവെന്നും ഓരോ വ്യക്തികളുടെയും ബാധ്യത പാർട്ടി ഏറ്റെടുക്കാൻ നിന്നാൽ ശരിയാവില്ലല്ലോയെന്നും മുനീർ ചോദിക്കുന്നു. ​

എന്നാൽ, എം.കെ. മുനീറിന്റെ വീട് നഷ്ടപ്പെടാൻ അനുവദിക്കില്ലെന്ന് മുസ്‍ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറിയും കോഴിക്കോട് സൗത്ത് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥിയുമായ അഡ്വ. ഫൈസൽ ബാബു ഫേസ് ബുക്ക് കുറിപ്പിൽ പറഞ്ഞു. ‘മുനീർ സാഹിബിന്റെ സങ്കടം നമ്മളുടേത് കൂടെയാണ്, ആ സങ്കടം അവശേഷിക്കാൻ നമ്മൾ അനുവദിക്കില്ല. “ക്രസന്റ് ഹൗസ്” എന്നത് ഡോ എം.കെ. മുനീർ സാഹിബിന്റെ മാത്രം വീടല്ല, അത് നമ്മൾ ഒരോരുത്തരുടെയും വീടാണ്.

പണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പികെ കുഞ്ഞാലിക്കുട്ടി സാഹിബും ലക്ഷോപലക്ഷം അണികളും നേതൃത്വം നൽകുന്ന ഈ പാർട്ടി മുനീർ സാഹിബിനെയും കുടുംബത്തെയും അവസാന ശ്വാസം വരെ അന്തസ്സോടെ സംരക്ഷിക്കും. വീട് നഷ്ടപ്പെടുക എന്നല്ല, ‘വീട് നഷ്ടപ്പെടും’ എന്ന ചർച്ചക്ക് പോലും ഇനി പ്രസക്തിയില്ല. പിതാവിന്റെ പാതയിൽ കറകളഞ്ഞ പൊതു പ്രവർത്തകാനാണ് പ്രിയപ്പെട്ട മുനീർക്ക’ -അഡ്വ.ഫൈസൽ ബാബു ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

Tags:    
News Summary - House seizure notice: Dr. MK Muneer says it is a personal matter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.