രമേശ് ചെന്നിത്തല
ചാനൽ റെയ്ഡിനെ അനുകൂലിച്ച് ചെന്നിത്തലയും ഡി.ജി.പിയും
തിരുവനന്തപുരം: റിപ്പോർട്ടർ ടി.വി ചാനലിലെ എസ്.ഐ.ടി പരിശോധനയെ അനുകൂലിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഡി.ജി.പി രവാഡ ചന്ദ്രശേഖറും. ചാനലിൽ നടത്തിയ പരിശോധനയിൽ എസ്.ഐ.ടിക്ക് ആവശ്യമായ തെളിവുകൾ കിട്ടിയിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ലഭിച്ച തെളിവുകൾ സംബന്ധിച്ച വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ല. തെളിവുകൾ ലഭിച്ചില്ലെന്ന് ആരു പറഞ്ഞെന്നും മന്ത്രി ചോദിച്ചു.
സ്വാഭാവികമായി റെയ്ഡില്‍ സ്വീകരിക്കുന്ന നടപടികള്‍ മാത്രമാണ് ചെയ്തത്. അതിനെ മാധ്യമസ്വാതന്ത്ര്യത്തിനെതിരായ നടപടിയെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ്. ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്. ന്യൂസ് റൂമും അഡ്മിനിസ്ട്രേറ്റീവ് ഓഫീസും ഒരേ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. കേസ് അന്വേഷണത്തിന്‍റെ ഭാഗമായി നടക്കുന്ന റെയ്ഡ് ആഭ്യന്തര മന്ത്രി അറിയേണ്ടതില്ല. പൊലീസും സർക്കാരും മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയെന്ന് പറയുന്നത് ശരിയല്ല. അത് പറയുന്നവർ സ്വയം പരിശോധിച്ചാൽ മതി. അവർ ഭരിക്കുമ്പോൾ എത്ര മാധ്യമങ്ങൾക്കെതിരെ കേസെടുത്തുവെന്ന്.
മാധ്യമസ്വാതന്ത്ര്യത്തിനും അവകാശത്തിനും വേണ്ടി എന്നും നിലകൊണ്ടിട്ടുള്ള ചരിത്രമാണ് കോൺഗ്രസിനും യു.ഡി.എഫിനുമുള്ളത്. സി.പി.എം ഞങ്ങളെ മാധ്യമസ്വാതന്ത്ര്യം പഠിപ്പിക്കേണ്ടതില്ല. കഴിഞ്ഞ 10 വർഷത്തിനിടെ എത്രയോ മാധ്യമപ്രവർത്തകരെ ജയിലിലടച്ചു. അവർക്കെതിരെ കള്ളക്കേസെടുത്തു. ദിവസങ്ങളോളം ജയിലിൽ പാർപ്പിച്ചു. അത്തരക്കാരാണ് ഇപ്പോൾ മാധ്യമസ്വാതന്ത്ര്യത്തിന്റെ പേരിൽ പുരപ്പുറത്ത് കയറിയിരുന്ന് ഉച്ചത്തിൽ സംസാരിക്കുന്നത്.
മെസ്സിയുടെ പേരിൽ നടന്ന ജി.എസ്.ടി തട്ടിപ്പ് അന്വേഷിക്കുന്നതിനാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. എസ്.ഐ.ടി എങ്ങനെ പ്രവർത്തിക്കണമെന്നതിന് കൃത്യമായ നിയമനടപടികളുണ്ട്. അതനുസരിച്ചാണ് സംഘം പ്രവർത്തിക്കുന്നത്. പരിശോധന നിയമപരമായ വാറന്റോടെയാണ് നടത്തിയത്. വസ്‌തുതകൾ വളച്ചൊടിക്കരുത്.
റിപ്പോർട്ടർ ടി.വി ആസ്ഥാനത്ത് നടത്തിയ പരിശോധനയിൽ കേസുമായി ബന്ധപ്പെട്ട ആവശ്യമായതും നിർണായകവുമായ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. തെളിവുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ല. തെളിവുകൾ ലഭിച്ചില്ലെന്ന് ആരാണ് പറഞ്ഞതെന്നും മന്ത്രി ചോദിച്ചു. അന്വേഷണ സംഘം നിയമപരമായ നടപടികളുമായി മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സ്പോർട്സ് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് ലഭിച്ചത്. മുഖ്യമന്ത്രി ഇത് പരിശോധിച്ച് തുടർനടപടികൾക്കായി ആഭ്യന്തര വകുപ്പിന് കൈമാറുകയായിരുന്നു. തുടർന്നാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. അന്വേഷണത്തിൽ ആഭ്യന്തര വകുപ്പോ ആഭ്യന്തര മന്ത്രിയോ ഇടപെടാറില്ല.
പൊലീസ് പരിശോധന നടത്തിയ മുഴുവൻ സമയവും നടപടികൾ വീഡിയോയിൽ പകർത്തിയിട്ടുണ്ട്. രാജ്യത്തെ നിയമവ്യവസ്ഥയ്ക്ക് അടിസ്ഥാനമായാണ് പരിശോധന നടന്നത്. കേരള പൊലീസ് നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് താൻ മനസ്സിലാക്കുന്നത്. പൊലീസ് ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള വഴിവിട്ട നടപടി ഉണ്ടായതായി പിന്നീട് തെളിഞ്ഞാൽ അത് പരിശോധിക്കാൻ തയ്യാറാണെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
റിപ്പോർട്ടർ ടി.വി ആസ്ഥാനത്ത് പരിശോധന നടത്തിയത് മാധ്യമപ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതിനല്ല. കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി തെളിവുകൾ ശേഖരിക്കുന്നതിനാണ് പരിശോധന നടത്തിയത്. ചാനലിന്റെ സംപ്രേഷണം തടസ്സപ്പെടുത്തിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.
റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഓഫിസിലെ പരിശോധന കൃത്യമായും ശരിയായും മാത്രമാണ് നടത്തിയതെന്ന് ഡി.ജി.പി രവാഡ ചന്ദ്രശേഖറും വ്യക്തമാക്കി. റെയ്ഡിൽ നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ട്. പരിശോധന കൃത്യമായി നടത്താൻ അന്വേഷണ സംഘത്തിന് നിർദേശം നൽകിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ചാനൽ ഓഫിസിൽനിന്ന് രേഖകളും ഡിജിറ്റൽ വിവരങ്ങളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത തെളിവുകൾ വിശകലനം ചെയ്ത ശേഷമായിരിക്കും തുടർനടപടികൾ. ലഭിച്ച തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ കേസുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും അന്വേഷണ സംഘം വിശദമായി പരിശോധിക്കും - ഡി.ജി.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.