വീട്ടുപ്രസവനിരക്ക് മുകളിലേക്ക് തന്നെ; കഴിഞ്ഞ വർഷം 428

തിരുവനന്തപുരം: വീടുകളിലെ പ്രസവം നിരുത്സാഹപ്പെടുത്താൻ ആരോഗ്യവകുപ്പ് കൊണ്ടുപിടിച്ച ശ്രമം നടത്തുമ്പോഴും കാര്യമായ കുറവില്ലെന്ന് കണക്കുകൾ. 2024 ഏപ്രിൽ മുതൽ 2025 ഫെബ്രുവരി വരെ 382 പ്രസവങ്ങളാണ് വീടുകളിൽ നടന്നതെങ്കിൽ 2025 ഡിസംബർ ആയപ്പോഴേക്കും 428 ആയി ഉയർന്നു. 2024-25 വർഷത്തെ അംഗീകരിക്കപ്പെട്ട വീട്ടുപ്രസവങ്ങളുടെ കണക്ക് 428 എണ്ണമെന്ന് ഹൈകോടതി അഭിഭാഷകൻ കുളത്തൂർ ജയ്സിങിന് ആരോഗ്യ വകുപ്പ് നൽകിയ വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നു.

ഏറ്റവും കൂടുതൽ വീട്ടുപ്രസവങ്ങൾ മലപ്പുറം ജില്ലയിലാണ്. കുറവ് പത്തനംതിട്ടയിലും. അശാസ്ത്രീയ മാർഗങ്ങളിലൂടെയുള്ള പ്രസവം അമ്മയുടെയും കുഞ്ഞിന്‍റെയും ജീവന് ഭീഷണിയാണെന്നും അതിനാൽ പൊതുജനാരോഗ്യ നിയമ പ്രകാരവും ഭാരതീയ ന്യായ സംഹിത വകുപ്പുകൾ പ്രകാരവും നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പിന്‍റെ മുന്നറിയിപ്പ് നിലവിലുണ്ട്. എന്നാൽ അതെല്ലാം അവഗണിച്ചാണ് വീട്ടുപ്രസവങ്ങൾ നിർബാധം തുടരുന്നത്.

ഗർഭിണികളുടെ ആരോഗ്യസുരക്ഷയും ചികിത്സയും സർക്കാർ സൗജന്യമായി ഉറപ്പുവരുത്തുന്ന തിനാൽ വീട്ടുപ്രസവം നിയന്ത്രിക്കാൻ നടപടി ആവശ്യപ്പെട്ട് മലപ്പുറം താനൂർ സർക്കാർ ആശുപത്രിയിലെ മെഡിക്കൽ ഓഫിസർ 2024ൽ സർക്കാറിന് നിവേദനം നൽകുകയും ഹൈകോടതിയിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തിരുന്നു. മെഡിക്കൽ ഓഫിസർ ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ 2025 ഏപ്രിലിൽ തദ്ദേശവകുപ്പ് വീട്ടുപ്രസവങ്ങൾ നിരുത്സാഹപ്പെടുത്താൻ ബോധവൽക്കരണം അടക്കം നിർദേശിച്ചു. ഈ കേസിൽ നടപടി തുടരുകയാണ്. ഇതിനിടെ രണ്ടാഴ്ച മുമ്പ് ചാവക്കാട് വീട്ടുപ്രസവത്തിൽ നവജാതശിശു മരിച്ച സംഭവവുമുണ്ടായി. 

Tags:    
News Summary - Home birth rate continues to rise; 428 last year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.