തിരുവനന്തപുരം: അതിവേഗ റെയിൽപ്പാത പദ്ധതി അനുകൂലിച്ച് അനുകൂല യു.ഡി.എഫ്. ഡി.പി.ആർ പരിശോധിച്ച് രണ്ടാഴ്ചക്കുള്ളിൽ മന്ത്രിസഭ തീരുമാനമെടുക്കും. അധികാരത്തിൽനിന്ന് പോയെന്ന് കരുതി പദ്ധതിയെ എതിർക്കില്ലെന്ന് സി.പിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. എന്നാൽ, പാരിസ്ഥിതികാഘാത പഠനം നടത്താതെ പദ്ധതിയുമായി മുന്നോട്ട് പോയാൽ എതിർക്കുമെന്നും വീണ്ടും സമരം കാണേണ്ടി വരുമെന്നും സമരസമിതി മുന്നറിയിപ്പ് നൽകി.
തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 23 സ്റ്റേഷനുകളാണ്. 473.20 കിലോമീറ്റർ നീളമുള്ള കെ.എച്ച്.എസ്.ആർ ഇരട്ട പാത. പാത ബന്ധിപ്പിക്കുന്നത് കണ്ണൂർ ഒഴികെയുള്ള കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളെയാണ്. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള ആകെ യാത്രാ സമയം മൂന്നര മണിക്കൂറാക്കും. 800 പേർക്ക് ഇരിക്കാവുന്ന 12 കോച്ചുകളുള്ള ട്രെയിനുകളാകും ഉണ്ടാവുക. പരമാവധി വേഗം മണിക്കൂറിൽ 200 കിലോമീറ്ററും.
മുൻ എൽ.ഡി.എഫ് സർക്കാർ മുന്നോട്ട് വെച്ച സിൽവർ ലൈൻ ഉപേക്ഷിച്ചതോടെ ബദൽ പദ്ധതിക്കുള്ള ശ്രമത്തിലാണ് യു.ഡി.എഫ് സർക്കാർ. ഇ. ശ്രീധരന്റെ പദ്ധതിയോട് അനുകൂല സമീപനമാണ് സർക്കാറിനുള്ളത്. സ്ഥലമേറ്റെടുക്കൽ കുറവായത് നേട്ടമെന്നാണ് വിലയിരുത്തൽ. ഡി.പി.ആർ പരിശോധിച്ച് ബദൽ റിപ്പോർട്ട് സർക്കാർ കേന്ദ്രത്തിന് നൽകുമെന്നാണ് സൂചന. സർക്കാർ പിന്തുണ ലഭിച്ചാൽ കേന്ദ്ര അനുമതി എളുപ്പമാകുമെന്ന വിലയിരുത്തലിലാണ് ഡി.എം.ആർ.സി.
അതിവേഗ റെയിൽ പദ്ധതിയെ എതിർക്കേണ്ടെന്ന നിലപാടിലാണ് സി.പി.എം. പദ്ധതി വേണം എന്നതാണ് പാർട്ടി നിലപാടെന്നും അധികാരത്തിൽനിന്ന് പോയെന്ന് കരുതി പദ്ധതി വേണ്ടെന്ന് പറയില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. എന്നാൽ, പാരിസ്ഥിതിക ആഘാത പഠനം നടത്താതെ പദ്ധതിയുമായി മുന്നോട്ടുപോകരുതെന്ന നിലപാടിലാണ് കെ-റെയിൽ വിരുദ്ധ സമരസമിതി പറഞ്ഞു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിൽകണ്ട് ഇ. ശ്രീധരൻ പദ്ധതി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 86,000 കോടി രൂപയാണ് നിലവിൽ പദ്ധതിക്കായി പ്രതീക്ഷിക്കുന്ന നിർമാണ ചെലവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.