ആനക്കൊമ്പ് കൈവശംവെച്ച കേസിൽ മോഹൻലാലിന്‍റെ ഹരജി തള്ളി ഹൈകോടതി

കൊച്ചി: നിയമവിരുദ്ധമായി ആനക്കൊമ്പ് കൈവശംവെച്ച കേസിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കാൻ ആവശ്യപ്പെട്ടുള്ള നടൻ മോഹൻലാലിന്‍റെ ഹരജി ഹൈകോടതി തള്ളി. മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരായ സംസ്ഥാന സർക്കാർ സമർപ്പിച്ച പുനഃപരിശോധന ഹരജി പരിഗണിച്ച കോടതി, കേസ് പുതിയതായി പരിഗണിക്കാനായി മടക്കി അയക്കുകയും ചെയ്തു.

നിയമവിരുദ്ധമായി ആനക്കൊമ്പ് കൈവശംവെച്ചതിന് മോഹൻലാലിനെതിരെ വന്യ മൃഗ സംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തത്. എന്നാൽ, നടൻ ഇത് നിഷേധിക്കുകയും നിയമപ്രകാരമാണ് ആനക്കൊമ്പ് കൈവശംവെച്ചതെന്ന് ചൂണ്ടിക്കാട്ടി രംഗത്തു വരികയും ചെയ്തിരുന്നു.

പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ പുനഃപരിശോധന ഹരജി നൽകിയിരുന്നു. നടൻ നിയമങ്ങളൊന്നും തെറ്റിച്ചിട്ടില്ലെന്നും ചത്ത ആനയുടെ കൊമ്പാണ് കൈവശം സൂക്ഷിച്ചതെന്നുമാണ് സംസ്ഥാന സർക്കാർ വാദിച്ചത്.

ഒരു സാധാരണക്കാരൻ ആയിരുന്നെങ്കിൽ നിങ്ങൾ ഈ നിലപാടിൽ തന്നെ നിൽക്കുമായിരുന്നോ എന്ന് കോടതി സർക്കാറിനോട് ചോദ്യം ഉന്നയിച്ചിരുന്നു. 2012ലാണ് മോഹൻലാലിന്‍റെ വീട്ടിൽ നിന്ന് നാല് ആനക്കൊമ്പുകൾ ആദായ നികുതി വകുപ്പ് കണ്ടെടുത്തത്.

മോഹൻലാലിന് ആനക്കൊമ്പ് കൈമാറിയ കൃഷ്ണകുമാറും ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. ആനക്കൊമ്പ് കൈവശം വെച്ച പ്രവൃത്തി കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന് വനം വകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തിന് ശേഷമാണ് ലാലിനെ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചത്.

ആനക്കൊമ്പുകൾ കൈവശം വച്ചതിനെതിരായ കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളിയ പെരുമ്പാവൂർ കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് സർക്കാർ വാദം. റെയ്ഡിനിടെ ആനക്കൊമ്പ് പിടിച്ചെടുക്കുമ്പോൾ മോഹൻലാലിന് ആനക്കൊമ്പിന്‍റെ ഉടമസ്ഥ സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നോ എന്നത് വിചാരണയിലൂടെ കണ്ടെത്തണമെന്ന് ഹൈകോടതി വാക്കാല്‍ പരാമര്‍ശിച്ചിരുന്നു.

മോഹൻലാലിന്‍റെ അപേക്ഷയെ തുടർന്നായിരുന്നു സര്‍ക്കാര്‍ ആനക്കൊമ്പ് കേസ് പിൻവലിക്കാൻ തീരുമാനിച്ചത്. വന്യ ജീവി സംരക്ഷണ നിയമപ്രകാരം എടുത്ത കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മോഹൻലാല്‍ 2016 ജനുവരിയിലും 2019 സെപ്തംബറിലും സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. ആനക്കൊമ്പ് പണം കൊടുത്ത് വാങ്ങിയതെന്നായിരുന്നു മോഹന്‍ലാലിന്‍റെ വാദം.

Tags:    
News Summary - High Court rejects Mohanlal's plea in ivory possession case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.