കൊച്ചി: വെയർഹൗസിങ് കോർപറേഷനിൽ സ്ഥിരം മാനേജിങ് ഡയറക്ടർ നിയമനത്തിന് നടപടിയെടുക്കണമെന്ന് ഹൈകോടതി. ഇടക്കാല എം.ഡിയായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ അനിൽ.എസ്. ദാസിന് രണ്ടു മാസത്തിലേറെ കാലാവധി നീട്ടി നൽകാനാകില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് സുശ്രുത് ധർമാധികാരി, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്.
നിയമനം റദ്ദാക്കി സിംഗിൾബെഞ്ച് പുറപ്പെടുവിച്ച വിധി ചോദ്യം ചെയ്ത് അനിലും സർക്കാറും നൽകിയ അപ്പീൽ ഹരജികളിലാണ് പുതിയ നിയമനത്തിന് നടപടിയെടുക്കാൻ സർക്കാറിനും വെയർ ഹൗസിങ് കോർപറേഷനും നിർദേശം നൽകിയത്. അതേസമയം, അപ്പീൽ ഹരജികൾ കോടതി തള്ളി.
കോർപറേഷൻ ഡയറക്ടർ ബോർഡുമായി കൂടിയാലോചിക്കാതെയുള്ള സർക്കാർ നടപടി നിയമപരമല്ലെന്ന് വ്യക്തമാക്കിയാണ് തിരുവനന്തപുരം സ്വദേശി കെ. വിക്രമന്റെ ഹരജിയിൽ കഴിഞ്ഞ ഡിസംബറിൽ അനിലിന്റെ നിയമനം സിംഗിൾബെഞ്ച് റദ്ദാക്കിയത്.
സ്ഥിരം എം.ഡിയെ രണ്ടുമാസത്തിനകം നിയമിക്കണമെന്നും നിർദേശിച്ചിരുന്നു. പുതിയ എം.ഡിയെ നിയമിക്കുന്നത് വരെ അനിൽ കെ. ദാസിന് തുടരാമെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും അത് അനിശ്ചിതമായി നീട്ടാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി തുടർന്ന് സിംഗിൾബെഞ്ച് ഉത്തരവ് ശരിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.