വേതന വർധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നഴ്സുമാർ നടത്തിവന്ന സമരത്തിൽ ഒടുവിൽ ഹൈകോടതി നേരിട്ട് ഇടപ്പെട്ടു. ഹൈകോടതിക്കു കീഴിലെ മീഡിയേഷൻ സെന്റർ വഴി ചൊവ്വാഴ്ച രാവിലെ 10ന് സമരക്കാരുമായി ചർച്ച നടത്താനാണ് തീരുമാനം. ഇതേതുടർന്ന് സമരം താൽക്കാലികമായി അവസാനിപ്പിച്ചു. സമരത്തിനെതിരെ ആശുപത്രി മാനേജ്മെന്റുകളുടെ ഹരജി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് ജസ്റ്റിസ് സി.പി. നിയാസിന്റെ സുപ്രധാന നീക്കം.
സമരത്തിന് നേതൃത്വം നൽകുന്ന യുനൈറ്റഡ് നഴ്സ് അസോസിയേഷനോട് (യു.എൻ.എ) ചില പ്രധാന കാര്യങ്ങൾ ഹൈകോടതി നിർദേശിച്ചിട്ടുണ്ട്. മധ്യസ്ഥ ചർച്ചയും മാനേജ്മെന്റിന്റെ ഹരജി പരിഗണിക്കുന്നതും കണക്കിലെടുത്ത് വ്യാഴാഴ്ച വരെ സമരം പാടില്ലെന്നതാണ് പ്രധാന നിർദേശം.
സമരത്തിലുള്ള എല്ലാ നഴ്സുമാരും ജോലിയിൽ തിരികെ കയറണം. മാനേജ്മെന്റിനോടും ഹൈകോടതി ചില കാര്യങ്ങൾ ഉണർത്തി. സമരം ചെയ്തതിന്റെ പേരിലുള്ള പകപോക്കൽ വേണ്ട. മീഡിയേഷൻ സെന്ററിലെ മുതിർന്ന അഭിഭാഷകന്റെ മധ്യസ്ഥതയിലായിരിക്കും ചർച്ച. മാനേജ്മെന്റ് അസോസിയേഷന്റെയും സമരക്കാരുടെയും പ്രതിനിധികൾ ചർച്ചയിലുണ്ടാകും. ഹൈകോടതി നിർദേശം കണക്കിലെടുത്താണ് നഴ്സുമാർ സമരം നിർത്തിയത്. വ്യാഴാഴ്ച വരെയാണ് സമരം നിർത്തിവെച്ചത്.
സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം സ്തംഭിപ്പിച്ച് നടത്തുന്ന വേതന വർധനയെന്ന ആവശ്യത്തിൽ ഹൈകോടതി ചർച്ചക്ക് വിളിച്ചതിൽ സംതൃപ്തരാണ് സമരത്തിന് നേതൃത്വം നൽകുന്ന യു.എൻ.എ. അത്യാഹിത വിഭാഗം പോലും നിലക്കുന്ന വിധം നടത്തുന്ന സമരത്തിനെതിരായ ഹരജി പരിഗണിക്കാനിരിക്കെ, അതുവരെ പണിമുടക്കരുതെന്ന നിർദേശത്തിൽ കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷനും ആശ്വസിക്കാൻ വകയുണ്ട്. മധ്യസ്ഥ ചർച്ച നടത്തുന്നത് ഹൈകോടതി നേരിട്ടായതിനാൽ ഇരുകൂട്ടർക്കും ചൊവ്വാഴ്ച നിർണായകവുമാണ്.
ആശുപത്രികളിൽ സമരം നടക്കുന്നത് പുതുമയൊന്നുമില്ല. സർക്കാർ ഡോക്ടർമാരാണ് പൊതുവെ സമരം നടത്താറുള്ളത്. സ്വകാര്യ ആശുപത്രികളിൽ അത്തരമൊരു സാഹചര്യവും അപൂർവം. യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ തുടങ്ങിയ ശേഷമാണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ സമരമെന്തെന്ന് ശരിക്കും അറിഞ്ഞതെന്ന് പറയാം. നഴ്സുമാർ ഒന്നടങ്കം സമരത്തിനിറങ്ങുന്ന സ്ഥിതി. നീണ്ട അഞ്ച് ദിവസമാണ് ഇത്തവണ നഴ്സുമാർ സമരത്തിലേർപ്പെട്ടത്. ആശുപത്രിക്കകത്തും പുറത്തും തുടങ്ങിയ സമരം കലക്ടറേറ്റുകളിലേക്കും എത്തി. സമരക്കാർക്ക് പിന്തുണയുമായി വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുമെത്തി.
അത്യാഹിത വിഭാഗംപോലും നിലക്കുന്ന തരത്തിൽ പണിമുടക്കിയതാണ് സമരക്കാർക്കു നേരെയുള്ള ഏറ്റവും വലിയ വിമർശനം. ശസ്ത്രക്രിയകൾ തടസ്സപ്പെട്ടു. ആശുപത്രികളിൽ പുതുതായി ആരെയും അഡ്മിറ്റ് ചെയ്യാൻ കഴിയാതെയായി. ചികിത്സ കിട്ടാതെ രോഗികൾ മടങ്ങിപ്പോവുന്ന സ്ഥിതിയുമുണ്ടായി. അത്യാഹിത വിഭാഗം, അടിയന്തര സർജറികൾ എന്നിവ മുടക്കാതെ സർക്കാർ ഡോക്ടർമാർ നടത്തുന്ന സമരത്തിന്റെ മാതൃക നഴ്സുമാർ സ്വീകരിച്ചില്ലെന്നാണ് ആശുപത്രി ഉടമകൾ ചൂണ്ടിക്കാട്ടുന്നതും. നഴ്സുമാരുടെ ജോലി അവശ്യസർവിസ് ആണെന്നും സമരം പാടില്ലെന്നും എസ്മ പ്രയോഗിക്കണമെന്നുമാണ് മാനേജ്മെന്റുകളുടെ ആവശ്യം.
നഴ്സുമാർക്കിടയിൽ ഒട്ടേറെ സംഘടനകൾ നേരത്തേതന്നെയുണ്ട്. എന്നാൽ, യു.എൻ.എയുടെ വരവോടെയാണ് വലിയ സമരങ്ങളുണ്ടായത്. 2011 നവംബർ 16നാണ് യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ നിലവിൽവന്നത്. ജാസ്മിൻ ഷാ പ്രസിഡന്റ്, സുധീപ് കൃഷ്ണൻ സെക്രട്ടറി, വി.ജി. ശ്രീജിൻ ട്രഷറർ. തൊടുപുഴ സ്വദേശിനിയായ ബീന ബേബി മുംബൈയിലെ ഹോസ്പിറ്റലിൽ നഴ്സായിരിക്കെ ആത്മഹത്യ ചെയ്തതാണ് സംഘടനയുടെ പിറവിയിലേക്ക് നയിച്ചത്. രാജ്യമൊട്ടാകെ അന്ന് സമരം നടന്നു. നഴ്സുമാരുടെ സേവന വേതന വ്യവസ്ഥകൾ അങ്ങാടിപ്പാട്ടായതും ആ മരണത്തോടെ. സംസ്ഥാനത്ത് ആദ്യ സമരം നടന്നത് തൃശൂർ മദർ ഹോസ്പിറ്റലിൽ. നഴ്സുമാരുടെ കൂട്ടായ്മയിൽ പങ്കെടുത്ത 36 പേരെ പിരിച്ചുവിട്ടതോടെയാണ് സമരമുണ്ടായത്. പിന്നീട് അമൃതയിലും സമരമുണ്ടായി. ഇതോടെ, സമരത്തിനും സംഘടനക്കും പിന്തുണയുമായി ഒട്ടേറെ പേർ വന്നു. കേരളത്തിൽ ഇന്ന് ഒരുലക്ഷത്തോളം പേർ യു.എൻ.എയിൽ അംഗങ്ങളാണ്.
രാജ്യത്ത് 36 ലക്ഷത്തോളം നഴ്സുമാരുണ്ടെന്നാണ് അസോസിയേഷന്റെ കണക്ക്. ഇതിൽ 28 ലക്ഷം പേരും മലയാളികളാണെന്ന് ദേശീയ സെക്രട്ടറി ജാസ്മിൻ ഷാ പറയുന്നു. വൻ തുക ബാങ്ക് വായ്പ എടുത്താണ് ഭൂരിപക്ഷം കുട്ടികളും നഴ്സിങ് പഠനം പൂർത്തിയാക്കുന്നത്. 12 ലക്ഷം വരെ ചെലവഴിച്ച് പഠിച്ചശേഷമാണ് തുച്ഛമായ ശമ്പളം ലഭിക്കുന്നത്. തുല്യജോലിക്ക് തുല്യവേതനമെന്ന സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ നിയോഗിച്ച ജഗദീഷ് പ്രസാദ് റിപ്പോർട്ടിൽ 40,000 രൂപയാണ് നഴ്സുമാരുടെ വേതനമായി ചൂണ്ടിക്കാട്ടുന്നത്.
ശമ്പളവർധനയെന്ന ഒറ്റ പോയന്റിൽനിന്നാണ് നഴ്സുമാർ തെരുവിലിറങ്ങിയത്. 40,000 രൂപ അടിസ്ഥാന വേതനം വേണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. അതായത്, ദിവസം 1333 രൂപ. പ്രഫഷനൽ കോഴ്സ് പഠിച്ചിറങ്ങിയവരെ സംബന്ധിച്ച് ഇതൊരു വലിയ കൂലിയല്ലെന്ന് സമരക്കാർ സമർഥിക്കുന്നു. തുച്ഛമായ കൂലിയാണ് തങ്ങൾക്കുള്ളതെന്ന യാഥാർഥ്യത്തിൽനിന്നാണ് സമരത്തിൽ അണിചേരാൻ ഭൂരിപക്ഷം നഴ്സുമാരും സന്നദ്ധരായത്. സമരം നടത്താൻ ഒരു നേതൃത്വത്തിന്റെ ആവശ്യമേ നഴ്സുമാർക്ക് വേണ്ടിയിരുന്നുള്ളൂ. യു.എൻ.എക്ക് സ്വാധീനമുള്ള സംസ്ഥാനത്തെ 490 ആശുപത്രികളിൽ 21 ആശുപത്രികളിൽ മാത്രമാണ് ഇനി ധാരണയിൽ എത്താൻ കഴിയാത്തത്.
സമരം അവസാനിപ്പിക്കാൻ തിങ്കളാഴ്ച സർക്കാറും മധ്യസ്ഥ ചർച്ച നടത്തുന്നുണ്ട്. സർക്കാറിന്റേതിലും ഹൈകോടതിയുടേയും ചർച്ചയിൽ പങ്കെടുക്കുമെന്നും ധാരണയിൽ എത്തിയില്ലെങ്കിൽ പണിമുടക്ക് പുനരാരംഭിക്കുമെന്നുമാണ് യു.എൻ.എയുടെ നിലപാട്. കോടതി നിർദേശത്തിനു വിരുദ്ധമായി സമരക്കാർക്കുനേരെ പകപോക്കൽ നടപടി ഉണ്ടായാൽ അവിടെ സമരം തുടരുവാനും യു.എൻ.എ തീരുമാനിച്ചു. ഇക്കാര്യത്തിൽ അതത് യൂനിറ്റുകൾക്കും ജില്ല നേതൃത്വത്തിനും സ്വന്തമായ തീരുമാനം എടുക്കുന്നതിനും സംസ്ഥാന കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്.
സമരക്കാർക്കെതിരെ ആശുപത്രി മാനേജ്മെന്റുകൾ രണ്ടും കൽപിച്ച് രംഗത്തുണ്ട്. താങ്ങാൻ കഴിയുന്നതല്ല ഈ ശമ്പള വ്യവസ്ഥയെന്നാണ് ആശുപത്രികൾ മുന്നോട്ടുവെക്കുന്നത്. ലാഭം പ്രതീക്ഷിക്കാതെ മിതമായ ഫീസ് ഈടാക്കുന്ന ആശുപത്രികൾക്കാണ് ശമ്പള വർധന തിരിച്ചടിയാവുന്നത്. അതേസമയം, വൻകിട കോർപറേറ്റ് കമ്പനികളുമായി സഹകരിച്ച് മുന്നോട്ട് പോകുന്ന ആശുപത്രികളെ സംബന്ധിച്ച് ഈ ശമ്പള വ്യവസ്ഥ നടപ്പാക്കുന്നതിന് പ്രയാസവുമില്ല. നഴ്സിങ് ചാർജ് എന്ന പേരിൽ ഇത്തരം വൻകിട ആശുപത്രികൾ രോഗികളിൽനിന്ന് ഈടാക്കുന്ന ബിൽ പുറത്തുവിട്ടാണ് നഴ്സുമാർ മാനേജ്മെന്റിനെ നേരിടുന്നത്.
സമരം നടക്കുമ്പോൾ അത് നേരിടാനുള്ള സർവായുധവും മാനേജ്മെന്റുകൾ പുറത്തെടുക്കും. നഴ്സുമാരുടെ കാര്യത്തിലും അതുതന്നെ സംഭവിച്ചു. സമൂഹ മാധ്യമങ്ങളിൽ അനുകൂലിച്ചും എതിർത്തും പ്രചാരണം നടക്കുന്നു. സമരനായകൻ ജാസ്മിൻ ഷായുടെ സാമ്പത്തിക തട്ടിപ്പ് കേസും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വത്ത് കണ്ടുകെട്ടിയതുമെല്ലാം ചർച്ചയിലുണ്ട്. കോഴിക്കോട് സമരം നടത്തിയ നഴ്സുമാർ ആ വഴിക്ക് കടന്നുപോയ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ കൂവിയതും വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.