കൊച്ചി: സംസ്ഥാനത്തെ 10 പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലെ 543 താൽക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തലിൽ ഇടപെടാതെ ഹൈകോടതി. കെൽട്രോൺ, സി-ഡിറ്റ് അടക്കം സ്ഥാപനങ്ങളിലെ അനുവദനീയ തസ്തികകളിൽ 10 വർഷത്തിലേറെയായി സേവനം ചെയ്യുന്നുവെന്നതടക്കം പരിഗണിച്ചാണ് ഇടപെടുന്നില്ലെന്ന് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് വ്യക്തമാക്കിയത്. ഒറ്റത്തവണത്തേക്ക് മാത്രമാണിതെന്നും കീഴ്വഴക്കമായി കാണരുതെന്നും തുടർനിയമനങ്ങൾ നിയമം പാലിച്ചുവേണമെന്നുമുള്ള മുന്നറിയിപ്പോടെയാണ് ഉത്തരവ്.
2021ൽ സി ഡിറ്റ് -114, കില -10, കെൽട്രോൺ -296, നാഷനൽ കൊയർ റിസർച് ആൻഡ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് -10, സ്കോൾ കേരള -54, ഹോർട്ടികോർപ് -36, സംസ്ഥാന വനിത കമീഷൻ -മൂന്ന്, കെ ബിപ് (കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രമോഷൻ) -ആറ്, സ്റ്റേറ്റ് റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെന്റൽ സെന്റർ -11, എഫ്.ഐ.ടി -മൂന്ന് എന്നിങ്ങനെയാണ് നിയമനങ്ങൾ സ്ഥിരപ്പെടുത്തിയത്. ഇത് യോഗ്യതയുള്ള തങ്ങളുടെ അവസരം നിഷേധിക്കുന്നതും സംവരണ തത്ത്വങ്ങൾ ലംഘിക്കുന്നതുമാണെന്നും കാണിച്ചാണ് പി.എസ്.സി റാങ്ക് പട്ടികയിലുള്ളവരടക്കം ഹരജി നൽകിയത്.
സ്ഥിരപ്പെട്ടവർ പത്ത് വർഷത്തിലേറെ സേവനം ചെയ്ത യോഗ്യതയുള്ളവരാണെന്ന് കോടതി വിലയിരുത്തി. നിയമനം ക്രമവിരുദ്ധമെന്നു പറയാമെങ്കിലും നിയമവിരുദ്ധമെന്ന് തെളിയിക്കാൻ ഹരജിക്കാർക്കായിട്ടില്ല. ഇവരെ ആദ്യം നിയമിച്ച നടപടിയിൽ തെറ്റില്ല. പത്തു വർഷത്തിലധികം ജോലി ചെയ്തവരെയാണ് സ്ഥിരപ്പെടുത്തിയത്. ഇവർ സേവനം അവസാനിപ്പിക്കുന്നതോടെ ബന്ധപ്പെട്ട തസ്തികകൾ ഇല്ലാതാകുമെന്ന സ്ഥാപനങ്ങളുടെ വിശദീകരണവും കോടതി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.