തിരുവനന്തപുരം: ഹോട്ടൽ ജീവനക്കാർക്ക് ഫെബ്രുവരി ഒന്നുമുതൽ ഹെൽത്ത് കാർഡ് നിർബന്ധമാക്കിയതോടെ ആശുപത്രികൾക്ക് മുന്നിൽ ഹെൽത്ത് കാർഡിനായി നീണ്ട ക്യു. കാർഡെടുക്കാൻ ഏഴ് ദിവസം മാത്രമാണുള്ളത്. ഹോട്ടലിലെ മുഴുവൻ ജീവനക്കാരുമായി ഹെൽത്ത് കാർഡിനായി ഡിസ്പെൻസറികൾക്ക് മുന്നിൽ ക്യു നിൽക്കുകയാണ് ഉടമകൾ. ഹെല്‍ത്ത് കാര്‍ഡില്ലാത്ത ജീവനക്കാരുണ്ടെങ്കില്‍ സ്ഥാപനം അടയ്ക്കേണ്ടിവരും. പകർച്ചവ്യാധികളൊന്നുമില്ലെന്ന് രജിസ്റ്റേഡ് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തി നൽകണമെന്നാണ് വ്യവസ്ഥ.
പുലർച്ച ആറ് മുതൽ തന്നെ ഡിസ്പെൻസറികൾക്ക് മുന്നിൽ വലിയ തിരക്കാണ്. ഭക്ഷണം കൈകാര്യം ചെയ്യുന്നവരിലൂടെ അപകടകാരികളായ വൈറസുകള്‍, ബാക്ടീരിയകള്‍ അടക്കമുള്ള സൂക്ഷ്മ ജീവികള്‍ പകര്‍ന്ന് രോഗമുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ജീവനക്കാര്‍ക്ക് പകര്‍ച്ചവ്യാധികള്‍, മുറിവ്, മറ്റ് രോഗങ്ങള്‍ തുടങ്ങിയവ ഇല്ലാത്തവരാണെന്ന് ഉറപ്പാക്കുന്നതിനാണ് പരിശോധന. നിയമപ്രകാരം ലഭിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സ്ഥാപനത്തില്‍ സൂക്ഷിക്കണമെന്നാണ് വ്യവസ്ഥ. ജീവനക്കാരന് ഹെൽത്ത് കാർഡില്ലെങ്കിൽ 2000 രൂപ മുതൽ 10,000 രൂപ വരെയാണ് പിഴ. ഒപ്പം അടച്ചുപൂട്ടലും.
ഒരുവർഷമാണ് ഹെൽത്ത് കാർഡിന്റെ കാലാവധി. കാലാവധി കഴിഞ്ഞവരും പുതുക്കാനുള്ള തിരക്കിലാണ്. ഹോട്ടലിൽ ഭക്ഷണവുമായി ബന്ധപ്പെടുന്ന എല്ലാവർക്കും ഹെൽത്ത് കാർഡ് വേണമെന്നാണ് നിബന്ധന. ഫിസിക്കൽ പരിശോധനയാണ് പ്രധാനമായും ഡോക്ടർമാർ നടത്തുന്നത്. കണ്ണ്, വായ, ത്വഗ് എന്നിവ പരിശോധിക്കും. കാഴ്ചശക്തി പരിശോധന, ത്വഗ് രോഗങ്ങള്‍, വൃണം, മുറിവ് എന്നിവയുണ്ടോയെന്ന പരിശോധന, വാക്സിനുകളെടുത്തിട്ടുണ്ടോ എന്നതും ആവശ്യമെങ്കിൽ പകര്‍ച്ചവ്യാധികളുണ്ടോ എന്നറിയുന്നതിനുള്ള രക്തപരിശോധന ഉള്‍പ്പെടെയുള്ളവയും നടത്തും. ശേഷമാണ് ഹെൽത്ത് കാർഡ് അനുവദിക്കുന്നത്. ഡിസ്പെൻസറിയിൽ വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാത്തതും വെല്ലുവിളിയാകുന്നുണ്ട്.
785 സ്ഥാപനങ്ങള്‍ക്ക് ഹൈജീന്‍ റേറ്റിങ്
തിരുവനന്തപുരം: മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് അടപ്പിച്ച സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഭക്ഷ്യസുരക്ഷ പരിശീലനം നിര്‍ബന്ധമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. അടപ്പിച്ച സ്ഥാപനങ്ങള്‍ തുറക്കാൻ അനുവദിക്കുമ്പോള്‍ ന്യൂനതകള്‍ പരിഹരിക്കുന്നതിനൊപ്പം ജീവനക്കാര്‍ രണ്ടാഴ്ചക്കകം പരിശീലനം നേടണം. 785 സ്ഥാപനങ്ങള്‍ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ഹൈജീന്‍ റേറ്റിങ് നേടി. കൊല്ലം ജില്ലയിലാണ് റേറ്റിങ് നേടിയ കൂടുതല്‍ സ്ഥാപനങ്ങള്‍ (137). ഹൈജീന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച സ്ഥാപനങ്ങളുടെ വിശദാംശങ്ങള്‍ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ വെബ് സൈറ്റില്‍ ലഭ്യമാണ്. ഭക്ഷ്യസുരക്ഷ വകുപ്പ് പുറത്തിറക്കുന്ന മൊബൈല്‍ ആപ്പിലൂടെയും ഹൈജീന്‍ റേറ്റിങ്ങുള്ള ഹോട്ടലുകളെകുറിച്ച് അറിയാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.