കോട്ടക്കൽ: ഒതുക്കുങ്ങലിലെ ‘പച്ചനിറമുള്ള മുട്ട’ ഗവേഷണകേന്ദ്രത്തിലേക്ക്. തൃശൂർ മണ്ണുത്തിയിൽനിന്നുള്ള മൂന്നുപേരടങ്ങുന്ന ഗവേഷകസംഘം ഒതുക്കുങ്ങലിലെ എ.കെ. ഷിഹാബുദ്ധീ െൻറ വീട്ടിലെത്തി വളർത്തുകോഴികളുടെ വിശദപരിശോധന നടത്തി. മുട്ടകളുടെ കരുവിന് പച്ച നിറമെന്ന വാർത്ത പുറത്തുവന്നതിനെ തുടർന്ന് മണ്ണുത്തിയിലെ കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാല വൈസ് ചാൻസലർ ഡോ. എം.ആർ. ശശീന്ദ്രനാഥി െൻറ നിർദേശപ്രകാരമായിരുന്നു സംഘം എത്തിയത്.
സർവകലാശാല പൗൾട്രി ഫാം മേധാവി ഡോ. ബിനോജ് ചാക്കോ, അസി. പ്രഫസർമാരായ ഡോ. ശങ്കര ലിംഗം, എസ്. ഹരികൃഷ്ണൻ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. രാവിലെ 10ഒാടെയെത്തിയ സംഘം ശിഹാബുദ്ധീനിൽനിന്ന് വിശദമായ വിവരങ്ങളാണ് ശേഖരിച്ചത്. കോഴികളുടെ ഭക്ഷണം, പരിപാലനം, സവിശേഷത എന്നിവയായിരുന്നു പ്രധാനമായും അന്വേഷിച്ചത്. ശേഷം ഫാമിൽ എത്തിയ ഉദ്യോഗസ്ഥർ അരമണിക്കൂറോളം ഇവിടെ ചെലവഴിച്ചു. കോഴികളെ വളർത്തുന്ന രീതിയെപ്പറ്റി ചോദിച്ചറിഞ്ഞ സംഘം പച്ചനിറത്തിലുള്ള മുട്ടക്കരുവി െൻറ സവിശേഷതകൾ സൂക്ഷ്മമായി പരിശോധിച്ചു. പുഴുങ്ങിയതും പൊട്ടിച്ച മുട്ടയും പുറംതോടും കൂടുതൽ പഠനത്തിനായി സംഘം മണ്ണുത്തിയിലേക്ക് കൊണ്ടുപോയി.
ഒതുക്കുങ്ങൽ പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ഫസലു കളങ്ങാടൻ, വെറ്ററിനറി ഡോക്ടർ മായ തമ്പി, അസി. പ്രോജക്ട് ഓഫിസർ ഡോ. ബി. സുരേഷ് വേങ്ങര, വള്ളിക്കുന്ന് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരായ വി.എസ്. അരുൺകുമാർ, ജിജി മേരി ജോൺസൺ എന്നിവരും ഗാന്ധിനഗറിലെ വീട്ടിൽ എത്തിയിരുന്നു. അമ്പതോളം കോഴികളാണ് ഇവിടെയുള്ളത്. ആറോളം കോഴികളിടുന്ന മുട്ടയിലെ കരുവിനാണ് പച്ചനിറം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.