തിരുവനന്തപുരം : സർക്കാർ കെട്ടിടം പുതുക്കിപ്പണിതതിൽ അഴിമതി നടത്തിയ കരാറുകാരനെ കഠിന തടവിന് ശിക്ഷിച്ചു. ഇടുക്കി അടിമാലി ബ്ലോക്ക് പഞ്ചായത്തിലെ ചിത്തിരപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ അറ്റകുറ്റപ്പണി നടത്തി രണ്ടര ലക്ഷത്തോളം രൂപ വെട്ടിച്ച കേസിൽ പ്രതിയായ കരാറുകാരൻ സണ്ണി പോളിനെ രണ്ട് വകുപ്പുകളിലായി ആറ് വർഷംതടവും, 5,10,000 രൂപ പിഴ അടക്കുന്നതിനുമാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ഇന്ന് ശിക്ഷിച്ചത്.
2004 - 2005 കാലഘട്ടത്തിൽ അടിമാലി ബ്ലോക്ക് പഞ്ചായത്തിലെ ചിത്തിരപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ അറ്റകുറ്റപ്പണി നടത്തിയതിന് അടിമാലി ബ്ലോക്ക് കരാർ ക്ഷണിച്ചതിൻ പ്രകാരം കരാറുകാരൻ സണ്ണി പോൾ ചെയ്യാത്ത പ്രവർത്തികൾ ചെയ്തതായി കാണിച്ച് എം.ബുക്കിൽ അസിസ്റ്റന്റ് എഞ്ചിനീയറെ കൊണ്ട് 2,56,925 രൂപ അധികമായി എഴുതിയെടുത്ത് സർക്കാരിന് നഷ്ടം വരുത്തിയെന്നായിരുന്നുകണ്ടെത്തിയത്. വിജിലൻസ് ഇടുക്കി യൂനിറ്റാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം നൽകിയത്.
ഇടുക്കി വിജിലൻസ് യൂനിറ്റ് ഡി.വൈ.എസ്.പി ആയിരുന്ന അലക്സ് എം. വർക്കിരജിസ്റ്റർ ചെയ്ത കേസിലാണ് പ്രതിയായ സണ്ണി പോളിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് വിധി ന്യായത്തിൽപറയുന്നു. പ്രതിയായ അസിസ്റ്റന്റ് എഞ്ചിനീയർ വിചാരണ വേളയിൽ മരണപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.