വി.സിക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകാൻ ഗവർണർ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിന്‍റെ നിയമനവുമായി ബന്ധപ്പെട്ട് കണ്ണൂർ സർവകലാശാലയിൽ നടന്ന ചട്ടലംഘനങ്ങളിൽ ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രനെതിരെ കർശന നടപടിയിലേക്ക്. ഇതിന്‍റെ ഭാഗമായി വി.സിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും.

ഡൽഹിയിലുള്ള ഗവർണർ 25ന് മടങ്ങിയെത്തും മുമ്പുതന്നെ കാരണം കാണിക്കൽ നോട്ടീസിൽ മറുപടി വാങ്ങാനാണ് തീരുമാനം. അടിസ്ഥാന യോഗ്യതയില്ലാത്ത പ്രിയ വർഗീസിനെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തി ഇന്‍റർവ്യൂവിന് വിളിച്ചതും ഒന്നാം റാങ്ക് നൽകിയതും വി.സിക്കെതിരെ നടപടിക്ക് മതിയായ കാരണമാണെന്ന നിയമോപദേശമാണ് രാജ്ഭവന് ലഭിച്ചത്. ഇതിന് പുറമെ പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയുള്ള സിൻഡിക്കേറ്റ് തീരുമാനം സ്റ്റേ ചെയ്ത സർവകലാശാല തലവനായ ചാൻസലറുടെ നടപടിക്കെതിരെ വി.സി സിൻഡിക്കേറ്റ് യോഗം വിളിച്ചുചേർത്ത് കോടതിയെ സമീപിക്കാൻ തീരുമാനിച്ചത് ചട്ടലംഘനമാണെന്നും രാജ്ഭവൻ വിലയിരുത്തുന്നു.

കണ്ണൂർ സർവകലാശാല ചട്ടം 7(4) പ്രകാരം അടിയന്തര സാഹചര്യത്തിൽ സർവകലാശാലയിലെ ഏത് ഉദ്യോഗസ്ഥനെയും ചാൻസലർക്ക് സസ്പെൻഡ് ചെയ്യാനും പിരിച്ചുവിടാനും അധികാരമുണ്ട്. ചട്ടം 7(9) പ്രകാരം സാമ്പത്തിക ക്രമക്കേടിനും പെരുമാറ്റ ദൂഷ്യത്തിനും വൈസ് ചാന്‍സലറെയും പ്രോ വൈസ് ചാൻസലറെയും പുറത്താക്കാനുള്ള അധികാരവും ചാൻസലർക്കുണ്ട്. ചാൻസലർ നിയമിക്കുന്നതുപ്രകാരം ഹൈകോടതിയിലെയോ സുപ്രീംകോടതിയിലെയോ ജഡ്ജിയുടെ അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയാൽ മാത്രമേ പുറത്താക്കൽ നടപടി സ്വീകരിക്കാൻ പാടുള്ളൂ. നടപടിക്ക് മുമ്പ് കാരണം കാണിക്കാനും നേരിട്ട് കേൾക്കാനും മതിയായ സമയം നൽകണം.

ചട്ടവിരുദ്ധ നിയമനനീക്കം നടത്തിയതിന് പുറമെ ചാൻസലറുടെ ശ്രമത്തെ പ്രതിരോധിക്കാൻ വി.സി ഓൺലൈനായി അടിയന്തര സിൻഡിക്കേറ്റ് വിളിക്കുകയായിരുന്നു.

Tags:    
News Summary - Governor to issue show cause notice against V.C

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.