കോട്ടയം: വ്യാജ സമ്മതപത്രത്തിന്റെ പേരിൽ യുവതിക്ക് സർക്കാർ ജോലി നഷ്ടപ്പെട്ട സംഭവത്തിൽ കോട്ടയം സി.ജെ.എം കോടതി കേസെടുത്തു. അഡ്വ. പി. രാജീവ് മുഖേന പി.എസ്.സി നൽകിയ സ്വകാര്യ ഹരജിയിലാണ് നടപടി. ക്ലറിക്കൽ പിഴവ് ചൂണ്ടിക്കാട്ടിയ പരാതി ഈസ്റ്റ് പൊലീസ് തള്ളിയതിനെ തുടർന്നാണ് പി.എസ്.സി കോടതിയെ സമീപിച്ചത്. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിനി എസ്. ശ്രീജക്ക് ജോലി നഷ്ടപ്പെടാനിടയാക്കിയതിന് കൊല്ലം മൈനാഗപ്പള്ളി സ്വദേശിനിയായ എസ്. ശ്രീജക്കെതിരെയാണ് കേസെടുത്തത്.
സപ്ലൈകോ അസി. സെയിൽസ്മാൻ തസ്തികയിലേക്കുള്ള കോട്ടയം ജില്ലയിലെ റാങ്ക്ലിസ്റ്റിൽ 233ാം റാങ്കുകാരിയായിരുന്നു മല്ലപ്പള്ളി സ്വദേശിനി എസ്. ശ്രീജ. 268 ാം റാങ്ക് വരെയുള്ളവർക്ക് നിയമനം ലഭിച്ചതിനെ തുടർന്നാണ് ഇവർ പി.എസ്.സി ഓഫിസിൽ അന്വേഷിച്ചത്. തനിക്ക് സർക്കാർ ജോലിയുള്ളതിനാൽ ഈ ജോലി ആവശ്യമില്ലെന്ന് ശ്രീജ സമ്മതപത്രം നൽകിയിരുന്നതായാണ് പി.എസ്.സി ഓഫിസ് അധികൃതരിൽനിന്ന് അറിഞ്ഞത്. എന്നാൽ, ജോലിയില്ലാത്ത ശ്രീജ അത്തരത്തിലൊരു സമ്മതപത്രം നൽകിയിരുന്നില്ല. തുടർന്ന്, പി.എസ്.സി ഓഫിസിലും ജില്ല പൊലീസ് മേധാവിക്കും പരാതി നൽകി. അന്വേഷണത്തിൽ റാങ്ക് ലിസ്റ്റിലുൾപ്പെട്ട കൊല്ലം സ്വദേശി ആവശ്യപ്പെട്ടതിനെ തുടർന്ന് മൈനാഗപ്പള്ളി സ്വദേശിയായ എസ്. ശ്രീജയാണ് സമ്മതപത്രം നൽകിയതെന്ന് കണ്ടെത്തി. ഇരുവരുടെയും പേരും ഇനിഷ്യലും മാത്രമല്ല, ജനനതീയതിയും ഒന്നാണ്. എന്നാൽ, മൈനാഗപ്പള്ളി സ്വദേശിനി സിവിൽ സപ്ലൈസ് അസിസ്റ്റൻറ് സെയിൽസ്മാൻ പരീക്ഷ എഴുതിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.