തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ രൂപവത്കരണ നടപടികൾ അനിശ്ചിതത്വത്തിലാകുകയും ഭരണപ്രതിസന്ധിയെന്ന ആക്ഷേപം ഉയരുകയും ചെയ്ത സാഹചര്യത്തിൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ വകുപ്പ് സെക്രറിമാരുടെ അടിയന്തര യോഗം ചേർന്നു.
സ്കൂൾ തുറക്കൽ ഒരുക്കങ്ങൾ, സെൻസസ് പ്രവർത്തനങ്ങൾ, പാമ്പുകടി പ്രതിരോധം, മൺസൂൺ മുന്നൊരുക്കങ്ങൾ, എൽ.പി.ജിയിൽനിന്ന് പി.എൻ.ജിയിലേക്കുള്ള മാറ്റം, ദേശീയപാത വികസന പ്രവൃത്തികൾ എന്നിങ്ങനെ സുപ്രധാന വിഷയങ്ങളിൽ തീരുമാനം കൈക്കൊള്ളാനായിരുന്നു യോഗം.
സംസ്ഥാനത്തെ വിവിധ ഭരണ-അടിസ്ഥാനസൗകര്യ- ദുരന്തനിവാരണ പ്രവർത്തനങ്ങളും യോഗം വിലയിരുത്തി. ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ, ജില്ല കലക്ടർമാർ, മറ്റു ഉന്നത ഉദ്യോഗസ്ഥർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
എൽ.പി.ജിയിൽ നിന്ന് പി.എൻ.ജിയിലേക്ക്: കലക്ടർമാർ യോഗം വിളിക്കണം
എൽ.പി.ജിയിൽനിന്ന് പി.എൻ.ജിയിലേക്കുള്ള മാറ്റം സംബന്ധിച്ച് കലക്ടർമാർ എല്ലാ പങ്കാളികളെയും ഉൾപ്പെടുത്തി യോഗങ്ങൾ ചേർന്ന് നടപടി വേഗത്തിലാക്കണമെന്ന് ചീഫ് സെക്രട്ടറി നിർദേശിച്ചു. പി.എൻ.ജി കമ്പനികൾ ലഭ്യത സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കണം. അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനുള്ള റോഡ് കട്ടിങ് അനുമതികൾ വേഗത്തിലാക്കണമെന്നും ചീഫ് സെക്രട്ടറി നിർദേശിച്ചു.
പ്രളയ പ്രതിരോധം: ജില്ലകൾക്ക് ഒരുകോടി വീതം
പ്രളയ പ്രതിരോധ പ്രവർത്തനങ്ങൾക്കും അനുബന്ധ കാര്യങ്ങൾക്കും ഓരോ ജില്ലക്കും ഒരുകോടി രൂപ വീതം ഉടൻ അനുവദിക്കണമെന്ന് ചീഫ് സെക്രട്ടറി നിർദേശിച്ചു. ജില്ല ദുരന്തനിവാരണ പദ്ധതികളിൽ ഉൾപ്പെടുത്തിയ അപകട സാധ്യതയുള്ള പ്രദേശങ്ങൾക്കായി ശമനപദ്ധതികൾ തയാറാക്കണം.
ഓറഞ്ച് ബുക്കിൽ ഉൾപ്പെടുത്തിയ ബാക്കി പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനും നിർദേശം നൽകി. ദുരിതാശ്വാസ ക്യാമ്പുകളായി തിരിച്ചറിഞ്ഞ സ്ഥലങ്ങളിലെ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കണം. മെച്ചപ്പെട്ട ഒഴിപ്പിക്കൽ ആസൂത്രണത്തിന് ഇടുക്കി, വയനാട് ജില്ലകൾക്ക് പുതുക്കിയ അപകടസാധ്യത ഭൂപടങ്ങൾ കൈമാറിയതായും യോഗം വിലയിരുത്തി.
സെൻസസ്: സമയപരിധിക്കുള്ളിൽ പൂർത്തിയാക്കണം
സെൻസസ് മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് ശേഷിക്കുന്ന പ്രവർത്തനങ്ങൾ ഉടൻ നിശ്ചിത സമയപരിധിയിൽ പൂർത്തിയാക്കാൻ കലക്ടർമാർക്ക് നിർദേശം നൽകി. ജില്ലതല അവലോകന യോഗങ്ങളും ഫീൽഡ് സന്ദർശനങ്ങളും നടത്തണം. സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിരീക്ഷണം ശക്തമാക്കണം
മങ്കട ദുരന്തം: അടിയന്തര സഹായം ഉടൻ
മലപ്പുറം മങ്കടയിൽ മിന്നലേറ്റ് മരിച്ച യുവാക്കളുടെ കുടുംബങ്ങൾക്ക് എക്സ്ഗ്രേഷ്യ സഹായം അടിയന്തരമായി വിതരണം ചെയ്യാൻ തീരുമാനിച്ചു. സംഭവത്തിൽ യോഗം അനുശോചിച്ചു. മൺസൂൺ മുന്നൊരുക്കങ്ങൾ ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി വിശദീകരിച്ചു.
പാമ്പുകടി: ബോധവത്കരണത്തിന് വിക്ടേഴ്സ് ചാനൽ
പാമ്പുകടി പ്രതിരോധത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെ വിക്ടേഴ്സ് ചാനൽ ബോധവത്കരണത്തിന് ഉപയോഗപ്പെടുത്താൻ തീരുമാനം. സർപ്പ മൊബൈൽ ആപ്പിന്റെ ഉപയോഗം വ്യാപിപ്പിക്കും. സ്കൂളുകളിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. അപകട സാധ്യതയുള്ള പ്രദേശങ്ങളിലെ കുറ്റിച്ചെടികൾ നീക്കാനും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും വിദ്യാഭ്യാസ-തദ്ദേശ വകുപ്പുകളായി കലക്ടർമാർ ഏകോപനം നടത്തണമെന്ന് ചീഫ് സെക്രട്ടറി നിർദേശിച്ചു.
ദേശീയപാത വേഗത്തിൽ പൂർത്തിയാക്കണം
ദേശീയപാത അതോറിറ്റി പ്രവൃത്തികളിൽ ഭൂരിഭാഗവും പൂർത്തിയായതായി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി യോഗത്തിൽ അറിയിച്ചു. ശേഷിക്കുന്ന അവസാനഘട്ട പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ കലക്ടർമാർ എൻ.എച്ച്.എ.ഐയുമായും ബന്ധപ്പെട്ട ഏജൻസികളുമായും ഏകോപനം ശക്തമാക്കാൻ ചീഫ് സെക്രട്ടറി നിർദേശിച്ചു. അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡേ, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാൾ, പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജു, സെൻസസ് ഡയറക്ടർ ഡോ. ടി. മിത്ര, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പ്രമോദ് ജി. കൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.