പയ്യന്നൂർ: രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ട് സ്വർണക്കടത്ത് കേസിലുൾപ്പെട്ട കണ്ണൂരിലെ ക്വട്ടേഷൻ സംഘാംഗം അർജുൻ ആയങ്കിയുടെ കാർ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാവിലെയാണ് കണ്ണൂർ കസ്റ്റംസ് സൂപ്രണ്ട് കെ. രാഘവെൻറ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ പരിയാരം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെത്തി കാർ കസ്റ്റംസ് ആസ്ഥാനത്തേക്ക് കൊണ്ടുപോയത്.
സ്വർണക്കടത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന കാർ പിലാത്തറ കുളപ്പുറത്ത് കുന്നിൻമുകളിൽ ജൂൺ 27ന് ഒളിപ്പിച്ചനിലയിൽ കണ്ടെത്തിയിരുന്നു. നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റിയ നിലയിലാണ് ചുവന്ന സ്വിഫ്റ്റ് കാർ കണ്ടെത്തിയത്. രാമനാട്ടുകര അപകടം നടക്കുന്ന ദിവസം അർജുൻ കരിപ്പൂർ വിമാനത്താവളത്തിലെത്തിയത് കെ.എൽ 13 എ.ആർ 7789 നമ്പറിലുള്ള ഈ കാറിലായിരുന്നു. വിമാനത്താവളത്തിലെ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നാണ് കസ്റ്റംസിന് കാർ സംബന്ധിച്ച സൂചനകൾ ലഭിച്ചത്. തുടർന്ന് കസ്റ്റംസ് അന്വേഷിക്കുന്ന ഈ കാർ തൊട്ടടുത്ത ദിവസം അഴീക്കോട് പൂട്ടിയ കപ്പല്പൊളി ശാലയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
എന്നാൽ, കസ്റ്റംസ് എത്തുന്നതിന് മുമ്പ് പ്രതിയുടെ സൃഹൃത്ത് വാഹനം സംഭവസ്ഥലത്തുനിന്ന് മാറ്റിയതായി പറയുന്നു. ഇതേ തുടർന്ന് കാറിനായി പൊലീസിെൻറ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചു. ഇതിനിടയിലാണ് കുളപ്പുറം കുന്നിൽ ഒളിപ്പിച്ചനിലയിൽ കാർ കണ്ട നാട്ടുകാർ മെഡിക്കൽ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചത്. നടപടികൾ പൂർത്തിയാക്കിയശേഷം കാർ കസ്റ്റംസിന് കൈമാറുമെന്ന് പരിയാരം പൊലീസ് അറിയിച്ചിരുന്നുവെങ്കിലും കസ്റ്റംസ് ഏറ്റെടുക്കുന്നത് നീണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.