ജി. സുധാകരൻ എം.എൽ.എയുടെ ഓഫിസിലേക്ക് സി.പി.എം മാർച്ച്; ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി

ആലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രി ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിൽ ഡി.വൈ.എഫ്.ഐ നടത്തിവരുന്ന പൊതിച്ചോർ വിതരണത്തെ വിമർശിച്ച ജി. സുധാകരൻ എം.എൽ.എക്കെതിരെ സി.പി.എം പ്രതിഷേധം. ആലപ്പുഴയിൽ സുധാകരന്റെ എം.എൽ.എ ഓഫിസിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച് നടത്തി. ഓഫിസിന് മുന്നിൽ സ്ഥാപിച്ച പൊലീസ് ബാരിക്കേഡുകൾ മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി.

ആശുപത്രികളിൽ രാഷ്ട്രീയ പാർട്ടികൾ ഷെഡുകൾ നിർമിക്കുന്നതും കൊടികെട്ടി ഭക്ഷണം വിതരണം ചെയ്യുന്നതും സർക്കാറിന്റെ ജോലിയെ ചോദ്യം ചെയ്യുന്നതാണെന്നും ഇത്തരം പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്നുമായിരുന്നു സുധാകരന്റെ പരാമർശം. സംഘടനകൾ മെഡിക്കൽ കോളജുകളിൽ ഭക്ഷണം കൊടുക്കേണ്ട കാര്യമില്ലെന്നും അത് സർക്കാറിന്റെ ഉത്തരവാദിത്വമാണെന്നും സുധാകരൻ പറഞ്ഞു.

എന്നാൽ, വിഷയം വിവാദമായതോടെ പ്രസ്താവനയിൽ മലക്കം മറിഞ്ഞ് ജി. സുധാകരൻ. പൊതിച്ചോറ് വിതരണത്തിനെതിരെ സംസാരിച്ചിട്ടില്ലെന്നും ഡി.വൈ.എഫ്.ഐ പണം പിരിക്കുന്നതിനെയാണ് വിമർശിച്ചതെന്നും സുധാകരൻ പറഞ്ഞു. ചോറും കഞ്ഞിയും കൊടുത്ത് മെഡിക്കൽ കോളജ് ആശുപത്രികളിൽ സംഘടനകൾ കൊടി കെട്ടുന്നു. ഡി.വൈ.എഫ്.ഐ ഇപ്പോൾ പൊതിച്ചോറ് നൽകുന്നത് പണം പിരിച്ചാണെന്നും സുധാകരൻ ആരോപിച്ചു.

മെഡിക്കൽ കോളജ് ആശുപത്രി കോമ്പൗണ്ടുകളിൽ രാഷ്ട്രീയ പാർട്ടികളോ മറ്റു സംഘടനകളോ ഭക്ഷണം വിതരണം ചെയ്യേണ്ടതില്ല എന്നും ജി. സുധാകരൻ പറഞ്ഞു. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകേണ്ടത് സർക്കാറിന്റെ ഉത്തരവാദിത്തമാണ്. വണ്ടാനം മെഡിക്കൽ കോളജിൽ ഇത് പാടില്ലെന്ന് അറിയിച്ചിരുന്നു. എന്നിട്ടും സേവാഭാരതി ഭക്ഷണം നൽകി. ഇതൊന്നും അനുവദിക്കാൻ പാടില്ലെന്നും സുധാകരൻ പറഞ്ഞു.

അതേസമയം, ജി. സുധാകരൻ എം.എൽ.എക്കെതിരെ വിമർശനവുമായി സി.പി.എം ആലപ്പുഴ ജില്ല സെക്രട്ടേറിയറ്റ് അംഗം മനു സി. പുളിക്കൽ രംഗത്തുവന്നു. കുറഞ്ഞത് ദിവസവും 2500 പൊതികൾ നൽകേണ്ട ഇടമാണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി. സർക്കാർ ഏറ്റെടുത്തു കഴിഞ്ഞാൽ ഒരു ദിവസവും മുടങ്ങാതെ പൊതിച്ചോറുകൾ നൽകാൻ കഴിയുമോയെന്നും അങ്ങേക്കോ പുതിയ സർക്കാറിനോ പറയാൻ സാധിക്കുമോയെന്നും മനു സി. പുളിക്കൽ ഫേസ്ബുക്കിൽ കുറിച്ചു. ജി. സുധാകരൻ പൊതിച്ചോറ് വിതരണം ചെയ്യുന്ന ഫോട്ടോ സഹിതമാണ് സി.പി.എം നേതാവിന്റെ കുറിപ്പ്.

Tags:    
News Summary - CPM marches to G. Sudhakaran's MLA office; Attempts to cross barricades lead to clashes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.