തിരുവനന്തപുരം: ആലപ്പുഴയിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ നടത്തിയ പ്രകടനത്തിൽ ജി. സുധാകരനെതിരെ രൂക്ഷ വിമർശനം. 'കുട്ടിക്കുരങ്ങാ ജി. സുധാകരാ, നിങ്ങടെ കട്ടിത്തൊലിയോർത്ത് കാണ്ടാമൃഗവും ലജ്ജിക്കും. കല്ലെറിഞ്ഞ് ഓടിക്കും' എന്നിങ്ങനെയായിരുന്നു ജെ. സുധാകരനെതിരെയുള്ള മുദ്രാവാക്യം. കഴിഞ്ഞ ദിവസം ജി. സുധാകരൻ നടത്തിയ പ്രസംഗത്തിൽ ആലപ്പുഴ നഗരസഭ അധ്യക്ഷമാരെ അപമാനിച്ചെന്ന് ആരോപിച്ചായിരുന്നു പ്രകടനം.
പിണറായി വിജയനെ നനഞ്ഞ കോഴിയെന്ന് വിളിച്ച ജി. സുധാകരനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.എം ആലപ്പുഴ മുന്‍ ജില്ലാ സെക്രട്ടറിയും പാർട്ടി സംസ്ഥാന സമിതി അംഗവുമായ സി.ബി. ചന്ദ്രബാബു രംഗത്തെത്തിയിരുന്നു. ജി. സുധാകരന്‍ പിന്നെയും വിഡ്ഢിവേഷം കെട്ടുന്നു. പിണറായി വിജയനെ വിമര്‍ശിക്കാം. പക്ഷെ, നനഞ്ഞ കോഴി എന്നൊക്കെ പറഞ്ഞ് ആക്ഷേപിക്കുന്നത് അധികപ്രസംഗമാണെന്ന് ചന്ദ്രബാബു ഫേസ്ബുക്കിൽ കുറിച്ചു.
1991 ല്‍ കോഴിക്കോട് നടന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനം മുതൽ സുധാകരന്റെ അവസരവാദം എനിക്ക് നേരില്‍ മനസിലാക്കാന്‍ കഴിഞ്ഞത് പറയാനാകും. സുധാകരന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായ വെറും തട്ടിപ്പാണ്. മുസ് ലിം ലീഗിനെ നേരത്തെ മലപ്പുറത്തെ ഒരു തരം ലീക്ക് എന്നാണ് സുധാകരന്‍ വിശേഷിപ്പിച്ചിരുന്നത്. എത്ര പെട്ടെന്നാണ് ലീഗ് മതേതര പാര്‍ട്ടിയായത്. എല്ലാം തുറന്ന് പറയാത്തത് പാര്‍ട്ടി അച്ചടക്കം അനുവദിക്കാത്തത് കൊണ്ടാണ്. സ്വന്തം കാര്യം കാണാന്‍ ഏതറ്റം വരെയും പോകുന്ന സുധാകരന്‍ അഭിനവ പാഷാണം വര്‍ക്കിയായി മാറിയെന്നും ചന്ദ്രബാബു അഭിപ്രായപ്പെട്ടു.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിയമസഭയിലെ നനഞ്ഞ കോഴിയാണെന്നും വെള്ളത്തിൽ വീണ് നനഞ്ഞ അവസ്ഥയാണ് നിലവിൽ അദ്ദേഹത്തിന്റേതെന്നും ജി. സുധാകരൻ മുമ്പ് പരിഹസിച്ചിരുന്നു. അമ്പലപ്പുഴയിലെ എം.എൽ.എ ഓഫിസ് ഉദ്ഘാടനത്തിൽ സംസാരിക്കുന്നതിനിടെയാണ് ജി. സുധാകരൻ ഇത്തരം പരാമർശം നടത്തിയത്. കെ.എൻ. ബാലഗോപാലന് ഇപ്പോൾ നിയമസഭയിൽ മിണ്ടാട്ടമില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ പറയാൻ ഒരു സി.പി.എം നേതാവിനും കഴിയുന്നില്ലെന്നും സുധാകരൻ പറഞ്ഞു. 'സഭയിലെ സി.പി.എം നേതാക്കളുടെ പ്രകടനം എല്ലാവരും കാണുന്നുണ്ടാകും.
കെ.എൻ. ബാലഗോപാലനെ ഇങ്ങനെയാരെങ്കിലും മുമ്പ് നിയമസഭയിൽ കണ്ടിട്ടുണ്ടോ? സഭയിൽ അദ്ദേഹത്തിന് മിണ്ടാട്ടമില്ല. വി.ഡി. സതീശനെതിരെ സംസാരിക്കാൻ ഒരൊറ്റ സി.പി.എം എം.എൽ.എമാർക്കും സാധിക്കുന്നില്ല. എഴുന്നേറ്റുനിന്ന് പറയാൻ ആരെങ്കിലും വേണ്ടേ? തോമസ് ഐസക്ക് ഉണ്ടായിരുന്നെങ്കിൽ എന്തെങ്കിലുമൊക്കെ പറഞ്ഞേനെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭയിലെ കഴിഞ്ഞ ദിവസങ്ങളിലെ പ്രകടനങ്ങളിൽ വല്ലാത്ത സങ്കടം തോന്നി. ഇടത്തോട്ട് മുണ്ടുടുത്താൽ മാത്രം ഇടതുപക്ഷം ആകില്ലെന്ന് ഇനിയെങ്കിലും സഖാക്കൾ നിങ്ങൾ മനസ്സിലാക്കണം. അതുപോലെ, വലത്തോട്ട് മുണ്ടുടുത്തെന്ന് കരുതി വലതുപക്ഷവുമാകില്ല. സി.പി.എമ്മിൽ അംഗീകാരമുള്ള യുവജന നേതാവില്ല. ഊന്നുവടിയിൽ നടക്കുന്ന പാർട്ടിയാണ് സി.പി.എം. എന്നിട്ടും കോൺഗ്രസ് ചെളിക്കുണ്ടിലാണെന്നാണ് അവർ പറഞ്ഞുകൊണ്ടിരിക്കുന്നത്. കോൺഗ്രസ് കഴിഞ്ഞാൽ പിന്നെ രാജ്യത്തെ ഏറ്റവും വലിയ മതനിരപേക്ഷ പാർട്ടി ലീഗാണ്. സമൂഹത്തിൽ സി.പി.എമ്മിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും സുധാകരൻ വിമർശനമുന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.