തിരുവനന്തപുരം: ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുരിതപൂർണമാക്കുന്നതാണ് ഇന്ധന വിലവർധനവെന്ന് സി.പി.ഐ. അന്താരാഷ്ട്ര വിപണിയിൽ പെട്രോളിയം ഉല്പന്നങ്ങളുടെ വില കുറയുമ്പോള്‍ ഒരിക്കൽപോലും അതിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് നൽകാൻ തയാറാകാത്ത കേന്ദ്രസര്‍ക്കാര്‍, വിലവർധിപ്പിക്കാൻ കിട്ടുന്ന ചെറിയ അവസരം പോലും ജനങ്ങളെ കൊള്ളയടിക്കാന്‍ ഉപയോഗിക്കുകയാണ്.
വാണിജ്യ സിലിണ്ടറുകളുടെ അന്യായ വിലവർധനമൂലം ഹോട്ടല്‍ മേഖലയുള്‍പ്പെടെ സ്തംഭനാവസ്ഥയിലാണ്. ബി.ജെ.പി സര്‍ക്കാറിന്റെ ഇന്ധന വിലവർധനവിനെതിരെ മേയ് 18, 19 തീയതികളില്‍ പഞ്ചായത്ത് കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ ആഹ്വാനം ചെയ്യുന്നതായി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു.
കൊച്ചി: പെട്രോൾ, ഡീസൽ വിലകളിലെ വർധനവ് രാജ്യത്തെ ഇരുമ്പ്-ഉരുക്ക് വ്യാപാരമേഖലയെ ഗുരുതര പ്രതിസന്ധിയിലാക്കിയെന്ന് കേരള സ്റ്റീൽ ട്രേഡേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ഇന്ധനവില ഉയരുന്നതോടെ ചരക്ക് ഗതാഗത ചെലവുകൾ കുത്തനെ വർധിച്ചിരിക്കുകയാണ്. ഇതിന്റെ പ്രത്യാഘാതമായി ഇരുമ്പ്, ഉരുക്ക് ഉൽപന്നങ്ങളുടെ വില വർധിക്കുകയും വിപണിയിൽ അനിശ്ചിതത്വം സൃഷ്ടിക്കുകയും ചെയ്യും.
വ്യാപാരമേഖലയുടെയും പൊതുജനങ്ങളുടെയും ആശങ്കകൾ സർക്കാർ ഗൗരവത്തോടെ പരിഗണിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.എം. മുഹമ്മദ് സഗീറും ജനറൽ സെക്രട്ടറി സി.കെ. സിബിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.