കണ്ണൂർ: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് തളിപ്പറമ്പ് എം.എൽ.എ ടി.കെ. ഗോവിന്ദൻ. എം.വി. ഗോവിന്ദൻ സ്വയം മഹത്വവൽകരിക്കേണ്ടെതില്ലെന്നും തെറ്റായ രീതിയിൽ പാർട്ടി നേതൃത്വത്തെ നയിച്ചവരാണ് യഥാർഥ വർഗവഞ്ചകരെന്നും ടി.കെ. ഗോവിന്ദൻ പറഞ്ഞു. ആരാണ് വർഗവഞ്ചകൻ എന്നും ആർക്കാണ് അധികാരമോഹമെന്നും സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്. അധികാരമോഹവും പാർലമെന്ററി മോഹവും സി.പി.എമ്മിനകത്ത് കൊടികുത്തി വാഴുകയാണ്. അത് തിരിച്ചറിയാൻ എം.വി. ഗോവിന്ദൻ തയാറാവണമെന്നും അദ്ദേഹം പ്രതികരിച്ചു.
"ആരെങ്കിലും തെറ്റ് ചെയ്തെങ്കിൽ അത് പാർട്ടിയാണ് തിരുത്തേണ്ടത്. എനിക്ക് തെറ്റ് പറ്റിയിട്ടില്ല. നേതൃത്വത്തിനെതിരെ വലിയ രീതിയിൽ വിമർശനം ഉയരുകയാണ്. ബോധമില്ലാതെ കിടന്നപ്പോഴാണ് എം.വി. രാഘവൻ തിരിച്ചുവന്നത്. സി.എം.പി തിരിച്ചു വന്നത് രാഘവന്റെ മരണശേഷമായിരുന്നു. പാർട്ടിയെ തെറ്റായ രീതിയിൽ നയിച്ചവരാണ് യഥാർഥ വർഗ വഞ്ചകർ. അങ്ങനെയെങ്കിൽ ആരാണ് വർഗവഞ്ചകർ എന്നാണ് ടി.കെ. ഗോവിന്ദൻ പ്രതികരിച്ചത്.
തിരികെ വരാനുള്ള ചർച്ച പാർട്ടി നടത്തേണ്ടി വരുമെന്നും എന്താണ് തെറ്റെന്നും ആർക്കാണ് തെറ്റ് സംഭവിച്ചതെന്നും ആരാണ് തെറ്റ് തിരുത്തേണ്ടതെന്നും എം.വി. ജയരാജൻ വ്യക്തമാക്കണമെന്നും അതേക്കുറിച്ച് ടി.കെ. ഗോവിന്ദൻ ആവശ്യപ്പെട്ടു. സി.പി.എം. വിമതർ വർഗവഞ്ചകരാണെന്നായിരുന്നു എം.വി. ഗോവിന്ദന്റെ പരാമർശം. സുധാകരനും ടി.കെ. ഗോവിന്ദനും, വി. കുഞ്ഞികൃഷ്ണനും എടുത്ത നിലപാട് പാർട്ടിയെ വഞ്ചിക്കുന്ന രീതിയിലാണെന്നും തെറ്റുതിരുത്തിയാൽ പാർട്ടിയിലേക്ക് തിരിച്ചെടുക്കുമെന്നും പറഞ്ഞതാണ് വിവാദമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.