വടകരയിൽ നിന്ന് ഇന്ത്യയോളം

കോഴിക്കോട്: ആറു തവണ ഒരേ മണ്ഡലത്തിൽ നിന്ന് പാർലമെന്റിലെത്തിയ കെ.പി ഉണ്ണികൃഷ്ണനെന്ന രാഷ്ട്രീയ അതികായൻ ഒരേസമയം ജനഹൃദയങ്ങളിലും അധികാരത്തിന്റെ അകത്തളങ്ങളിലും സ്വാധീനമുണ്ടായിരുന്ന അപൂർവം നേതാക്കളിലൊരാൾ. മാധ്യമപ്രവർത്തകനായിരിക്കെ, ’71ലെ ലോക്സഭ തെരഞ്ഞെടുപ്പിലാണ് കോൺഗ്രസ് സ്ഥാനാർഥിയായി വടകരയിൽ കെ.പി. ഉണ്ണികൃഷ്ണൻ ആദ്യമായി മത്സരിച്ച് ജയിക്കുന്നത്.

’71ൽ വടകര മണ്ഡലത്തിൽ ലീല ദാമോദര മേനോന്‍റെ പേരാണ് കെ.പി.സി.സി നിർദേശിച്ചതെങ്കിലും ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിച്ച കെ.പി. ഉണ്ണികൃഷ്ണനെയാണ് സ്ഥാനാർഥിയായി ഇന്ദിര ഗാന്ധി നിശ്ചയിച്ചത്. 1977, ’80, ’84, ’89, ’91 വർഷങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിലും അദ്ദേഹം വടകരയിൽനിന്ന് ലോക്സഭാംഗമായി. ഇതിൽ ’71, ’77 ലോക്സഭ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സ്ഥാനാർഥിയായും ’80, ’84, ’89, ’91 തെരഞ്ഞെടുപ്പുകളിൽ ഇടതു മുന്നണി സ്ഥാനാർഥിയായുമാണ് ജയിച്ചത്. 1978ൽ കോൺഗ്രസ് പാർട്ടി വിട്ട ഉണ്ണികൃഷ്ണൻ ’95ലാണ് വീണ്ടും കോൺഗ്രസിൽ തിരിച്ചെത്തിയത്.

കോവിഡ് കാലത്ത് പ്രവാസികളെ നാട്ടിലെത്തിക്കാൻ കഴിയാതെ കേന്ദ്ര സർക്കാർ പകച്ചുനിന്നപ്പോൾ ഉണ്ണികൃഷ്ണന്‍റെ ഗൾഫ് ദൗത്യം വീണ്ടും സ്മരണീയമായി.

ഐക്യരാഷ്ട്രസഭ ഉൾപ്പെടെ നിരവധി രാജ്യാന്തര വേദികളിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തു. ’96ൽ എഴാം തവണയും വടകരയിൽനിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും സി.പി.എമ്മിലെ ഒ. ഭരതനോട് പരാജയപ്പെട്ടു. പിന്നീട് സജീവ രാഷ്ട്രീയത്തിൽനിന്ന് വിരമിച്ചു.കാമരാജ്, വി.പി. സിങ്, ഐ.കെ. ഗുജ്റാൽ, പി.വി. നരസിംഹറാവു, പ്രണബ് മുഖർജി തുടങ്ങിയ മുൻനിര ദേശീയ നേതാക്കളുടെയെല്ലാം പ്രിയപ്പെട്ടവനായിരുന്ന അദ്ദേഹം ഡൽഹിയിൽ ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രധാന സംഭവവികാസങ്ങൾക്കെല്ലാം സാക്ഷിയായി. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോൾ ബോഫോഴ്സ് കുംഭകോണത്തിന്‍റെ പേരിലുണ്ടായ പിണക്കത്തിൽ കോൺഗ്രസിന്‍റെ ദേശീയ നേതൃത്വത്തിൽനിന്ന് അകന്ന അദ്ദേഹത്തെ പിന്നീട് പ്രധാനമന്ത്രിയായ പി.വി. നരസിംഹറാവുവാണ് ’94ൽ വീണ്ടും കോൺഗ്രസിലേക്ക് ക്ഷണിച്ചത്.

പിന്നീട് പക്ഷേ, സജീവ രാഷ്ട്രീയത്തിൽനിന്ന് അകന്ന് വിശ്രമ ജീവിതത്തിലേക്ക് കടക്കുകയായിരുന്നു. മികച്ച പാർലമെന്‍റേറിയൻ ഉൾപ്പെടെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 

Tags:    
News Summary - From Vadakara to the rest of India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.