ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന റോഡ് ഉപരോധ സമരത്തിന് പി. കെ.ഫിറോസ് എം.എൽ.എ നേതൃത്വം നൽകുന്നു
താമരശ്ശേരി: അമ്പയത്തോട് ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്‌കരണ ഫാക്ടറി അടച്ചുപൂട്ടാനുള്ള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവിന് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചതിന് പിന്നാലെ സമരം ശക്തമാക്കി ജനകീയ സമരസമിതി.
പി.കെ.ഫിറോസ് എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ദുരിതബാധിതരും ഫ്രഷ് കട്ട് പ്ലാന്റിലേക്കുള്ള റോഡ് ഉപരോധിച്ചു. പ്ലാന്റ് ഗുരുതരമായ പാരിസ്ഥിതിക - ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനാൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് പ്ലാന്റ് അടച്ചുപൂട്ടാൻ കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഉത്തരവിറങ്ങിയ അന്നേദിവസം തന്നെ പ്ലാന്റിന്‍റെ പ്രവർത്തനം നിർത്തിവെക്കണമെന്ന് നിർദേശം ലഭിച്ചിരുന്നു. എന്നാൽ ഫ്രഷ് കട്ട് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചതിന്റെ പശ്ചാത്തലത്തിൽ ഉത്തരവ് സ്റ്റേ ചെയ്ത് ജസ്റ്റിസ് സി. ജയചന്ദ്രൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ മുതൽ ഫ്രഷ് കട്ട് പ്ലാന്റിലേക്കുള്ള റോഡ് ഉപരോധിച്ചു കൊണ്ടുള്ള സമരത്തിന് നേതൃത്വം നൽകാൻ എം.എൽ.എമാരായ പി.കെ.ഫിറോസുംസി.കെ. കാസിമും എത്തി. തോരാ മഴയെത്തും നിരവധി പ്രദേശവാസികളാണ് സമരഭൂമിയിൽ എം.എൽ.എമാർക്കൊപ്പം നിലയുറപ്പിച്ചത്. ഉപരോധ സമരത്തെ തുടർന്ന് വൻ പൊലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അംബിക മംഗലത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ റസീന സിയാലി , അന്നക്കുട്ടി, സൗദ, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ സണ്ണി കാപ്പാട്ടുമല, പി. ഗിരീഷ് കുമാർ, ഷഹന, അലക്സ് തോമസ്, വി.ആർ കാവ്യ, മുനവ്വർ സാദത്ത്, ഷാഹിന റഹ്മത്ത് , ടി.കെ. ജീലാനി, ആസാദ് കാരാടി സമര സമിതി നേതാക്കളായ ബാബു കുടുക്കിൽ, വി.കെ. ഇമ്പിച്ചി മോയി,പുഷ്പനന്ദൻ, കെ.കെ. മുജീബ്, ഷീജ ബാബു, തമ്പി തുടങ്ങിയവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.