അശ്വിൻകുമാർ
കോഴിക്കോട്: ബാലുശ്ശേരിയിലെ മൊബൈൽ വിൽപനശാലയിൽ അരക്കോടി രൂപയുടെ വെട്ടിപ്പ് നടത്തിയ കേസിൽ മുൻ മാനേജർ നടുവണ്ണൂർ കിഴക്കെ പൂളക്കാപൊയിൽ അശ്വിൻകുമാറിന്‍റെ (35) മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ ഡിസ്‌ട്രിക്ട് ആൻഡ് സെഷൻ കോടതി തള്ളി.
ഡയലോഗ് മൊബൈൽ ഗാലറി സ്ഥാപന ഉടമ റൂറൽ ജില്ലാ പൊലിസ് മേധാവിക്ക് നൽകിയ പരാതിയിൽ ഒക്‌ടോബർ ആറിനാണ് ബാലുശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. 2021 മുതൽ സ്ഥാപനത്തിൽ മാനേജറായിരുന്ന പ്രതി പല ഘട്ടങ്ങളിലായി 49,86,889 രൂപയുടെ വെട്ടിപ്പ് നടത്തിയതായി കണ്ടെത്തുകയായിരുന്നു. സ്ഥാപന മാനേജ്മെന്‍റ് കൈയോടെ പിടികൂടിയശേഷം കുറ്റം സമ്മതിച്ച പ്രതി പണം തിരികെ അടക്കുന്നതിനായി ചെക്കുകൾ നൽകിയെങ്കിലും ബാങ്കിൽ നിന്ന് മടങ്ങി. തുടർന്നാണ് മാനേജ്മന്‍റ് റൂറൽ എസ്.പിക്കും ബാലുശ്ശേരി പൊലീസിലും പരാതി നൽകിയത്.
പ്രതി കുറ്റം ചെയ്തു എന്ന് സമ്മതിക്കുന്ന രേഖകൾ കൂടി പരിഗണിച്ച് പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യൽ അനിവാര്യമാണെന്ന് വിലയിരുത്തിയാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതി ഒളിവിലാണെന്നും വൈകാതെ അറസ്‌റ്റ് ഉണ്ടാവുമെന്നും പൊലിസ് വൃത്തങ്ങൾ പറഞ്ഞു. ഒരു മാസത്തിലേറെയായി പ്രതി ഒളിവിലാണ്. ഭാരതീയ ന്യായസമഹിത പ്രകാരം വിശ്വാസവഞ്ചനക്കും ചതിക്കും എതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.