ഇനി കളി മാറും! മോട്ടോർ വാഹന ചെക്പോസ്റ്റുകൾ പൂട്ടുന്നു; പകരം 24 മണിക്കൂറും പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ മോട്ടോർ വാഹന ചെക്പോസ്റ്റുകളും നിർത്തലാക്കി പകരം എൻഫോഴ്സ്മെന്റ് സ്ക്വാഡുകളുടെ 24 മണിക്കൂർ പരിശോധന നടപ്പാക്കണമെന്ന് സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥ ഭരണപരിഷ്കാര സംഘത്തിന്റെ പഠന റിപ്പോർട്ടിൽ ശിപാർശ. ചെക്പോസ്റ്റുകളെക്കാൾ കാര്യക്ഷമമായി പ്രവർത്തിക്കാൻ എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾക്കു കഴിയും. മോട്ടോർവാഹന സേവനങ്ങൾക്ക് രാജ്യത്താകെ ഓൺലൈൻ സൗകര്യം നിലവിലായതോടെ, മിക്ക സംസ്ഥാനങ്ങളും ചെക്പോസ്റ്റുകളുടെ പ്രവർത്തനം നിർത്തിയിട്ടുണ്ട്. ജി.എസ്.ടി ചെക്പോസ്റ്റുകൾ ഇപ്പോഴില്ല.

എന്നാൽ, കേരളത്തിൽ മാത്രം മോട്ടോർ വാഹന വകുപ്പിന്റെ 19 ചെക്പോസ്റ്റുകളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇതിൽ ഒരിടത്തും പെർമിറ്റ് ഉൾപ്പെടെയുള്ള നികുതികളോ ഫീസുകളോ പിരിക്കുന്നില്ല. ആർ.ടി.ഓഫിസുകളിൽ നിന്നുള്ള ജീവനക്കാരെയാണ് ചെക്പോസ്റ്റുകളിൽ നിയോഗിക്കുന്നത്. മുമ്പ് 24 മണിക്കൂർ പ്രവർത്തിച്ചിരുന്ന ചെക്പോസ്റ്റുകൾ ഇപ്പോൾ എട്ടു മണിക്കൂറാക്കി കുറച്ചിട്ടുണ്ട്. എന്നിട്ടും ആകെ 46 തസ്തികകൾ ചെക്പോസ്റ്റുകളിലേക്ക് മാത്രം വേണം.

വാഹനപരിശോധന നടത്തുകയാണ് ചെക്പോസ്റ്റുകളുടെ ലക്ഷ്യമെങ്കിൽ ഇപ്പോഴുള്ള രീതി മാറ്റണം. നിയമലംഘനം നടത്തി കടന്നുപോകുന്ന വാഹനങ്ങളെ പിന്തുടരാനുള്ള സൗകര്യവും ചെക്പോസ്റ്റുകളിലില്ല. അതിനാൽ ചെക്പോസ്റ്റുകൾ പൂട്ടി പകരം എൻഫോഴ്സ്മെന്റ് സംവിധാനം ശക്തിപ്പെടുത്തുന്നതിന് 12 പുതിയ സ്ക്വാഡുകൾ രൂപീകരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

റിപ്പോർട്ടിലെ മറ്റു ശിപാർശകൾ

  • നിയമലംഘനം കണ്ടെത്താൻ എ.ഐ ക്യാമറകളുള്ളപ്പോൾ ഉദ്യോഗസ്ഥർ മൊബൈൽ ഫോണിൽ ദൃശ്യം പകർത്തി പിഴ ഈടാക്കുന്നത് യുക്തിസഹമല്ല. പകരം റോഡ് സുരക്ഷ ബോധവത്കരണം നടത്തണം.
  • മുകൾനിലകളിൽ പ്രവർത്തിക്കുന്ന ആർ.ടി. ഓഫിസുകൾ കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്കു മാറ്റണം.
  • ട്രാൻസ്പോർട്ട് കമീഷണർ എന്ന തസ്തിക നാമം മാറ്റി മോട്ടർ വെഹിക്കിൾ കമീഷണർ എന്നാക്കണം.
  • ആർ.ടി. ഓഫിസുകളിൽ ഓൺലൈനനായി സമർപ്പിക്കുന്ന രേഖകളുടെ കടലാസ് പകർപ്പ് നേരിട്ട് എത്തിക്കണമെന്ന നിബന്ധന ഒഴിവാക്കണം.
  • വകുപ്പിൽ 211 പുതിയ തസ്തികകൾ സൃഷ്ടിക്കണം. 10 കോടിയോളം രൂപയാണ് ഇതിന് വാർഷിക അധിക ബാധ്യത.
  • പകരം 198 തസ്തികകൾ നിർത്തലാക്കി 6.14 കോടി ലാഭിക്കാൻ കഴിയും.
Tags:    
News Summary - The game will change now! Motor vehicle checkpoints will be closed; instead, inspections will be carried out 24 hours a day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.