കല്‍പറ്റ: മുത്തങ്ങയില്‍ നടത്തിയ വാഹന പരിശോധനക്കിടെ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി ദമ്പതികളടക്കം നാല് പേര്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ നല്ലളം കെ.ജെ.കെ. വീട്ടില്‍ ഫിറോസ് ഖാന്‍ (31), പാറപ്പുറം അരക്കിണര്‍ മിഥുന്‍ നിവാസ് പി.കെ. യൂസഫലി (26), ഇയാളുടെ ഭാര്യ മാന്തോട്ടം വടക്കന്‍ കണ്ടി ആയിഷ നിഹാല (22), കണ്ണൂര്‍ കക്കാട് പറയിലകത്ത് പി. നദീര്‍ (26) എന്നിവരാണ് അറസ്റ്റിലായത്.
ഇവരില്‍നിന്നു 156 ഗ്രാം എം.ഡി.എം.എ പിടികൂടി. ജില്ലയിലെ ഏറ്റവും വലിയ രണ്ടാമത്തെ എം.ഡി.എം.എ വേട്ടയാണിത്. ബംഗളൂരുവില്‍നിന്നു കോഴിക്കോട് ഭാഗത്ത് വില്‍പനക്കായി കൊണ്ടുപോകുകയായിരുന്ന മയക്കുമരുന്നാണ് ജില്ല പൊലീസ് മേധാവിയുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡും, ബത്തേരി എസ്.ഐ സി.എം. സാബുവും സംഘവും പിടികൂടിയത്. കാറിന്റെ മുകള്‍ഭാഗത്തായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.
മയക്കുമരുന്ന് ചില്ലറ വില്‍പനക്കായി ഉപയോഗിക്കുന്ന ത്രാസും, കവറുകളും മറ്റ് ഉപകരണങ്ങളും സംഘത്തില്‍നിന്നു പിടികൂടി. സംഘം സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ത്രീകളെ മറയാക്കി ഇത്തരത്തില്‍ നടത്തുന്ന മയക്കുമരുന്ന് കടത്തിനെതിരെ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.