കൽപ്പറ്റ: ആത്മഹത്യ ചെയ്ത വയനാട് മുൻ ഡി.സി.സി ട്രഷറര്‍ എൻ.എം വിജയന്‍റെ മരുമകള്‍ പത്മജയുമായി കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ നടത്തിയ ചര്‍ച്ചയുടെ ശബ്ദരേഖ പുറത്ത്. രാഷ്ട്രീയത്തിലെ തരികിട പണികളോട് യോജിക്കുന്നില്ലെന്നും പറഞ്ഞ വാക്കിനോട് വില വേണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ സംഭാഷണത്തിൽ പറയുന്നു.
കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ചുകൊണ്ടാണ് തിരുവഞ്ചൂരിന്‍റെ സംഭാഷണം. പ്രശ്നം പരിഹരിക്കാൻ ഇടപെടൽ വേണ്ടതായിരുന്നുവെന്നും പണം കൊടുക്കാം എന്ന് ചിരിച്ചു വാക്ക് കൊടുത്തുപോയവർക്ക് ബാധ്യതയുണ്ടെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറയുന്നു.
തരികിട പണിക്ക് താൻ പോകാറില്ല, ഇരു ചെവി അറിയാതെ കാര്യങ്ങള്‍ സെറ്റിൽ ചെയ്യേണ്ടതായിരുന്നു. വിശ്വസിക്കുന്ന പാർട്ടി തകരാതിരിക്കാനാണ് ഇടപ്പെട്ടത്. ഇപ്പോഴത്തെ നിലപാടുകളോട് തനിക്ക് ഒരു യോജിപ്പുമില്ല. എല്ലാവരും കൂടി കുഴിയിൽ ചാടിക്കും. വിജയന്‍റെ കുടുംബം പറയുന്നതിനോട് 100ശതമാനം യോജിപ്പുണ്ടെന്നും ടി. സിദ്ദീഖ് എം.എൽ.എ പറഞ്ഞ ഒരു കാര്യങ്ങളും ഇതുവരെ നടന്നിട്ടില്ലെന്നും തിരുവഞ്ചൂര്‍ പറയുന്നു.
എൻ.എം വിജയന്‍റെ മരണത്തിന് പിന്നാലെ കോണ്‍ഗ്രസ് നൽകിയ ഉറപ്പുകള്‍ പാലിച്ചില്ലെന്നും വഞ്ചിച്ചെന്നും ആരോപിച്ച് പത്മജ ശനിയാഴ്ച ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് എൻ.എം. വിജയന്‍റെ കുടുംബം തിരുവഞ്ചൂരുമായി നടത്തിയ ചര്‍ച്ചയുടെ സംഭാഷണം പുറത്തുവിട്ടത്. കടബാധ്യതയിലടക്കം കോണ്‍ഗ്രസ് നേതൃത്വം നൽകിയ ഉറപ്പ് പാലിച്ചില്ലെന്നാണ് എൻ.എം. വിജയന്‍റെ കുടുംബം ആരോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.