പരിക്കേറ്റ മുൻ ആരോഗ്യമന്ത്രി വീണ ജോർജ്
കണ്ണൂർ: മുൻ ആരോഗ്യമന്ത്രി വീണ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് യൂത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകർ അക്രമിച്ചെന്ന കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് യു.ഡി.എഫ് സർക്കാർ. വീണ ജോർജിനെ അക്രമിച്ചെന്ന കേസ് കെട്ടിച്ചമച്ചതാണെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കണ്ണൂർ എം.എൽ.എ ടി.ഒ. മോഹനൻ നൽകിയ പരാതിയിലാണ് ആഭ്യന്തര വകുപ്പിന്റെ ഇപ്പോഴത്തെ നടപടി. നിലവിൽ റെയിൽവേ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
ഫെബ്രുവരി 25ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന പ്രതിഷേധത്തിനിടെ വീണ ജോർജിനെ അക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് അടക്കം അഞ്ച് പ്രവർത്തകരെ പൊലീസ് റിമാൻഡ് ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇവർക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. മന്ത്രിക്ക് നേരെ നടന്ന പ്രതിഷേധത്തിൽ പ്രവർത്തകർ കഴുത്തിന് ആക്രമിച്ച് പരിക്കേൽപ്പിച്ചെന്ന് ഗൺമാൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്ന് പൊലീസ് കേസെടുത്തത്. എന്നാൽ, സംഭവസ്ഥലത്ത് നിന്നും പ്രതികളെ പിടികൂടിയ പൊലീസിന് ആയുധങ്ങളൊന്നും കണ്ടെത്താനായില്ല. കേസിൽ യു.ഡി.എഫ് സർക്കാർ പ്രഖ്യാപിക്കുന്ന മൂന്നാമത്തെ തുടരന്വേഷണമാണിത്. എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനാകും അന്വേഷണ ചുമതല.
കേസിൽ അന്വേഷണം ആരംഭിച്ച റെയിൽവേ പൊലീസിന് സി.സി.ടി.വി ദൃശ്യങ്ങളിൽ ഉൾപ്പെടെ പരിശോധിച്ചതിൽ മന്ത്രിയെ ആക്രമിക്കുന്നതിന്റെ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞില്ലായിരുന്നു. എന്നിരുന്നാലും പ്രതികൾക്കെതിരെ 13 വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നെങ്കിലും തെളിവുകളുടെ അഭാവത്തിൽ വധശ്രമക്കേസ് പൊലീസ് ഒഴുവാക്കി.
അക്രമത്തിൽ പരിക്കേറ്റ വീണ ജോർജ് കണ്ണൂർ ജില്ലാ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ഗുരുതര പരിക്കിനെത്തുടർന്ന് ഐ.സി.യുവിൽ പ്രവേശിപ്പിച്ച മുൻ മന്ത്രി പിറ്റേന്ന് പുലർച്ചെ രഹസ്യമായി ആശുപത്രിവിട്ട് റോഡ് മാർഗം പത്തനംതിട്ടയിലേക്ക് പോയതും വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. പിന്നീട്, മാസങ്ങൾക്ക് ശേഷം അന്വേഷണത്തിന്റെ ഭാഗമായി റെയിൽവേ പൊലീസിന് നൽകിയ മൊഴിയിൽ ഉന്തിലും തള്ളിലുമാണ് പരിക്കേറ്റതെന്ന് വീണ ജോർജ് വ്യക്തമാക്കിയിരുന്നു.
യു.ഡി.എഫ് സർക്കാർ നിലവിൽ വന്ന ശേഷം നിരവധി കേസുകളിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുള്ളത്. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് നവകേരള യാത്രക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന് നേരെ പ്രതിഷേധിച്ചവരെ 'രക്ഷ പ്രവർത്തനം' എന്ന പേരിൽ പൊലീസ് ക്രൂരമായി ആക്രമിച്ചതിൽ തുടരന്വേഷണം നടത്തിയ എസ്.ഐ.ടി സംഘം കേസിൽ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കണ്ണൂർ എം.എൽ.എയുടെ പരാതിയിൽ ആഭ്യന്തര വകുപ്പ് എസ്.ഐ.ടി സംഘത്തെ നിയോഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.