ഭക്ഷ്യ വിഷബാധ: ബേക്കറിയുടമ അര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി

കൊച്ചി: പപ്സ് കഴിച്ച് നാലുപേർ അടങ്ങുന്ന കുടുംബത്തിന് ഭക്ഷ്യ വിഷബാധയേറ്റ് ആശുപത്രിയിലായ സംഭവത്തിൽ ബേക്കറി ഉടമ അരലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. എറണാകുളം,മൂവാറ്റുപുഴ സ്വദേശികളായ സന്തോഷ് മാത്യു,ഭാര്യ സുജ, മക്കളായ നാഥൻ, നിധി എന്നിവർ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

മൂവാറ്റുപുഴയിലെ സുശീലാ ബേക്കറി ഉടമ കെ.എൻ. ഭാസ്കരനെതിരെ സമർപ്പിച്ച പരാതിയിലാണ്.ഡി.ബി. ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ചി​ന്റേതാണ് ഉത്തരവ്.

2019 ജനുവരി 26 നാണ് പരാതിക്കാർ ബേക്കറിയിൽ നിന്ന് പപ്സ് ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ കഴിച്ചത്. തുടർന്ന് വയറു വേദനയും ഛർദ്ദിയും അനുഭവപ്പെട്ടു. ഭക്ഷ്യ സുരക്ഷാ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് ഇവർ പരാതിയും നൽകി.ഉദ്യോഗസ്ഥർ ബേക്കറി പരിശോധിക്കുകയും പിഴ ചുമത്തുകയും ചെയ്തു. ഭക്ഷ്യ യോഗ്യമല്ലാത്ത ബേക്കറി സാധനങ്ങൾ എതിർ കക്ഷി നൽകിയതിലൂടെ പരാതിക്കാർ അനുഭവിച്ച ബുദ്ധിമുട്ടുകൾക്കും ആരോഗ്യ പ്രശ്നങ്ങൾക്കും മന:ക്ലേശത്തിനും നഷ്ടപരിഹാരവും കോടതി ചെലവും നൽകണമെന്നാണ് പരാതിയിൽ ആവശ്യം. എതിർകക്ഷിയുടെ ബേക്കറിയിൽ നിന്ന് ഭക്ഷ്യ സാധനങ്ങൾ കഴിച്ചതിലൂടെയാണ് ഭക്ഷ്യ വിഷബാധ ഉണ്ടായതെന്ന് വാദം തെറ്റാണെന്ന് എതിർ കക്ഷി കമ്മീഷൻ മുമ്പാകെ ബോധിപ്പിച്ചു.

ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ തയാറാക്കിയ മഹസർ പ്രകാരം ഭക്ഷ്യ സുരക്ഷാ ലൈസൻസ് ഹാജരാക്കിയിട്ടില്ല. ഭക്ഷ്യവസ്തുക്കൾ തറന്ന് മാറാലയും എട്ടുകാലിയും ഉള്ള സ്ഥലത്ത് സൂക്ഷിച്ചിരിക്കുന്നു. പ്രാണികൾ ഉള്ള ബ്രോക്കൺ നട്സ് ബേക്കറിയിൽ നിന്നു കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് 3000 രൂപ പിഴ ചുമത്തുകയും ചെയ്തു. മെഡിക്കൽ ഓഫിസറുടെ റിപ്പോർട്ടിലും ബേക്കറിയുടെ ശുചിത്വത്തിൽ അപാകത കണ്ടെത്തി.

സുരക്ഷിതവും ആരോഗ്യകരവും മായ ഭക്ഷണത്തിനുള്ള അവകാശം ജീവിക്കാനുള്ള ഭരണഘടനാ അവകാശത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി. സുരക്ഷിതമല്ലാത്ത ഭക്ഷണം വിതരണം ചെയ്യുന്നതിൽ എതിർകക്ഷിയുടെ ഭാഗത്തുനിന്നു സേവനത്തിൽ അപര്യാപ്തതയും അധാർമികമായ കച്ചവട രീതിയും ഉണ്ടെന്ന് കോടതി കണ്ടെത്തി. "ഉണരൂ ഉപഭോക്താവേ ... ഉണരൂ ... എന്ന് കേട്ടുകൊണ്ടാണ് എല്ലാദിവസവും രാവിലെ നാം ഉറക്കത്തിൽ നിന്ന് ഉണരുന്നത് .ഉണർന്നെഴുന്നേറ്റ ഉപഭോക്താവ് പലപ്പോഴും ഇരുട്ടിലാണ്. ഉണർന്ന ഉപഭോക്താവിനെ വെളിച്ചത്തിലേക്ക് നയിക്കാൻ ശക്തവും ഫലപ്രദവുമായ നിയമ സംവിധാനങ്ങൾ നമ്മുടെ നാട്ടിലുണ്ട്. ഇത്തരം സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്ന ഉപഭോക്താവാണ് യഥാർത്ഥത്തിൽ ഉണർവുള്ള ഉപഭോക്താവ്. ഈ കേസിലെ പരാതിക്കാരനും കുടുംബവും മികച്ച മാതൃകയാണ്. വിവരാവകാശ നിയമം ഉൾപ്പെടെ ഉപയോഗിച്ച് നിയമ പോരാട്ടം നടത്തിയ കുടുംബത്തെ കോടതി അഭിനന്ദിച്ചു.

30 ദിവസത്തിനകം അരലക്ഷം രൂപ പരാതിക്കാർക്ക് നൽകാൻ ബേക്കറി ഉടമക്ക് കോടതി നിർദേശം നൽകി. പരാതിക്കാർക്കു വേണ്ടി അഡ്വ. ടോം ജോസഫ് ഹാജരായി.

Tags:    
News Summary - Food poisoning: Consumer court orders bakery owner to pay Rs half lakh compensation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.