ബേപ്പൂർ: വീശിയടിച്ച ‘മഹ’യെ അതിജീവിച്ച് ലക്ഷദ്വീപിലെ കൽപ്പേനിയിൽ ഇടിച്ച് കയറിയ അ ത്ഭുതമാതാ ബോട്ടിനെ കടൽ വെറുതെ വിട്ടില്ല. 17 ദിവസത്തെ ദ്വീപിലെ ദുരിതക്കയത്തിൽനിന്ന് രക്ഷപ്പെട്ട് തീരം പറ്റാനുള്ള യാത്രാമധ്യേ വെള്ളം കയറി രണ്ടായി പിളർന്ന ബോട്ട് ആഴക്കട ലിൽ താഴ്ന്നു. ബോട്ടിലുള്ള 10 മത്സ്യത്തൊഴിലാളികളും നേരിയ പരിക്കുകളോടെ അകമ്പടി ബോട്ടി ൽ കയറി രക്ഷപ്പെട്ടു. അലറിയടിക്കുന്ന തിരമാലകളോട് മല്ലിട്ട് സങ്കടക്കടൽ താണ്ടിയ പത്തംഗ സംഘം രണ്ടു ദിവസത്തെ അലച്ചിലിനൊടുവിൽ വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ കന്യാകുമാരി തേങ്ങാപ്പട്ടണം തുറമുഖത്തെത്തി.
‘മഹ’ ചുഴലിക്കാറ്റിെൻറ പിടിയിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട കൊല്ലംകോട് നീരോടി സ്വദേശി സെൽവരാജ്, പൂവാർ സ്വദേശി അലക്സാണ്ടർ, നാഗപട്ടണം സ്വദേശികളായ കുമാരരാജ, വാസുദേവൻ, മര്യനാട് സ്വദേശി വിൻസെൻറ്, പൊഴിയൂർ സ്വദേശി ശബരിയാർ, വേളാങ്കണ്ണി സ്വദേശി മോംഫി, രാമനാഥപുരത്തുനിന്നുള്ള കണ്ണദാസൻ, ഗോവിന്ദരാജ് തൂത്തുക്കുടി സ്വദേശി മാരിയപ്പൻ എന്നിവരടങ്ങിയ സംഘം ചൊച്ചാഴ്ച രാവിലെ പത്തരയോടെയാണ് കൽപ്പേനി തീരത്തിനോട് വിടപറഞ്ഞ് നാട്ടിലേക്ക് യാത്ര തുടർന്നത്.
ദ്വീപിലെ മണൽപ്പരപ്പിലേക്ക് ഇടിച്ചു കയറി കേടുപാടുകൾ സംഭവിച്ച അത്ഭുത മാതാബോട്ടിനെ ഒരാഴ്ചത്തെ കഠിന പരിശ്രമത്തിനൊടുവിൽ വെള്ളത്തിലിറക്കിയെങ്കിലും ഉള്ളിലേക്ക് വെള്ളം കയറുന്നത് കണ്ടു പിടിക്കാനായില്ല. ദ്വീപ് ഭരണകൂടം ഏർപ്പെടുത്തിയ മെക്കാനിക്കൽ വിഭാഗം ചെറിയ അറ്റകുറ്റപ്പണി നടത്തിയെങ്കിലും കടലിലൂടെ നീണ്ട യാത്രക്കുള്ള ധൈര്യം തൊഴിലാളികൾക്ക് പോരെന്നായി. ഒടുവിൽ ആന്ത്രോത്ത് ദ്വീപിൽനിന്നുള്ള റംദാൻ എന്ന ബോട്ടിനെ അകമ്പടിക്കായി 1,40,000 രൂപക്ക് വാടകക്ക് കൂട്ടി.
അലക്സാണ്ടറും ശബരിയാറും അത്ഭുത മാതായിലും ബാക്കിയുള്ളവർ റംദാനിലുമായി യാത്ര തുടങ്ങി. ശക്തമായ തിരയടിയിൽ ചെറിയ തോതിൽ ഉള്ളിലേക്ക് വെള്ളം കയറിയെങ്കിലും ആദ്യമൊന്നും കാര്യമായെടുത്തില്ല. പക്ഷേ, ബുധനാഴ്ച ഉച്ചയോടെ കാര്യങ്ങൾ പന്തിയല്ലെന്ന് സംഘത്തിന് ബോധ്യമായി. തങ്ങളുടെ ആകെയുള്ള ജീവിത സമ്പാദ്യമായ അത്ഭുത മാതയെ രക്ഷിക്കാനുറച്ച് ഗോവിന്ദരാജും സെൽവരാജും റംദാനിൽനിന്ന് തങ്ങളുടെ ബോട്ടിലേക്കുതന്നെ തിരിച്ചു കയറി. ഇതിനിടയിൽ വീശിക്കയറിയ തിരമാലയിൽ എൻജിെൻറ ഭാഗം വരെ വെള്ളം നിറഞ്ഞു. ഈ സമയം കൽപ്പേനിയിൽനിന്ന് 130 നോട്ടിക്കൽ മൈൽ ഉൾക്കടൽ വരെ സംഘം താണ്ടിക്കഴിഞ്ഞിരുന്നു.
വൈകീട്ട് അഞ്ചോടെ വെള്ളം നിറഞ്ഞ് രണ്ടായി മുറിഞ്ഞ അത്ഭുതമാത ഏകദേശം 2000 മീറ്റർവരെ ആഴമുള്ള നിലയില്ലാക്കയത്തിലേക്ക് താഴ്ന്നു. രക്ഷാമാർഗമായ റംദാനിൽ അള്ളിപ്പിടിച്ച് കയറുന്നതിനിടയിൽ തൊഴിലാളികൾക്ക് നേരിയ പരിക്കുമേറ്റു. അവിടെനിന്ന് വീണ്ടും 120 ഓളം നോട്ടിക്കൽ മൈൽ താണ്ടിയ സംഘം വ്യാഴാഴ്ച വൈകീട് അഞ്ചോടെ തേങ്ങാപ്പട്ടണം തുറമുഖത്തെത്തി. തുടർന്ന് അവശരായ തൊഴിലാളികളെ അധികൃതർ ഇടപെട്ട് പട്ടണം ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉടമസ്ഥരായ സെൽവരാജിനും അലക്സാണ്ടർക്കും ബോട്ടും വലയുമടക്കം നഷ്ടമായത് 65 ലക്ഷത്തോളം രൂപയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.