കോന്നിയുടെ അങ്കത്തട്ടിൽ വാശിയോടെ സാരഥികൾ

കോന്നി: നിയമസഭ തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം അവശേഷിക്കേ കോന്നിയിൽ പ്രചാരണം ചൂട് പിടിക്കുന്നു. തികഞ്ഞ ആത്മവിശ്വാസത്തിലാണ് മൂന്ന് മുന്നണികളും. മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞ് എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. കെ.യു. ജനീഷ് കുമാർ ജനങ്ങളെ കാണുമ്പോൾ കോന്നിയിൽ ഇനിയും നടപ്പാക്കേണ്ട വികസനപ്രവർത്തനങ്ങൾ ചൂണ്ടിക്കാണിച്ചാണ് യു.ഡി.എഫ് സ്ഥാനാർഥി സതീഷ് കൊച്ചുപറമ്പിൽ വോട്ട് തേടുന്നത്.

ഇടത്, വലത് മുന്നണികൾ മാറിമാറി ഭരിച്ചിട്ടും നടപ്പാക്കാത്ത ഒട്ടേറെ വികസനം എൻ.ഡി.എ അധികാരത്തിൽ വന്നാൽ നടപ്പാക്കാൻ കഴിയുമെന്നാണ് അവരുടെ സ്ഥാനാർഥി സുന്ദരേശന്‍റെ വാദം. ഇടതുപക്ഷം കോന്നിയിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ആഴ്ചകൾക്ക് ശേഷമാണ് മറ്റ് മുന്നണികൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.

ഇതുകൊണ്ട് തന്നെ എൽ.ഡി.എഫ് സ്ഥാനാർഥി പ്രചരണത്തിൽ വളരെയധികം മുന്നിലെത്തുകയും ചെയ്തു. സ്ഥാനാർഥി പ്രഖ്യാപനം വൈകിയതും പ്രചാരണത്തിന്റെ സമയക്കുറവും കാരണം മണ്ഡലത്തിലെ പലസ്ഥലങ്ങളിലും ആളുകളെ കാണാൻ ഓടിപ്പാഞ്ഞ് എത്തുന്നതിന്റെ തിരക്കിലാണ് സ്ഥാനാർഥികൾ.

പട്ടയ പ്രശ്നവും വന്യജീവി ശല്യവും കുടിവെള്ളവുമെല്ലാമാണ് യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർഥികൾ ജനങ്ങൾക്ക് മുന്നിലെത്തിക്കുന്ന വിഷയം. മൂന്ന് മുന്നണി സ്ഥാനാർഥികൾക്കും വലിയ സ്വീകരണമാണ് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ ലഭിക്കുന്നത്.

സ്വീകരണ കേന്ദ്രങ്ങളിൽ ജനങ്ങളുടെ ആവേശം വർധിക്കുമ്പോൾ സ്ഥാനാർഥികളും തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. ജനീഷ് കുമാറിന് കഴിഞ്ഞ ദിവസം കൊക്കാതോട് മേഖലയിൽ വലിയ സ്വീകരണം ലഭിച്ചപ്പോൾ സതീഷ് കൊച്ചുപറമ്പിൽ തണ്ണിത്തോട്ടിലും വലിയ സ്വീകരണം ഏറ്റുവാങ്ങി. എൻ.ഡി.എ സ്ഥാനാർഥി ടി.പി. സുന്ദരേശൻ പ്രമാടം, മൈലപ്ര പഞ്ചായത്തുകളിൽ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം സീതത്തോട്, ചിറ്റാർ മേഖലകളിലും പര്യടനംനടത്തി.

Tags:    
News Summary - Fierce Contest in Konni

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.