തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ കേരളത്തിന് മൂന്നുമാസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങൾ പണം അടക്കാതെതന്നെ വിട്ടുനൽകാമെന്ന് എഫ്.സി.ഐ അറിയിച്ചു. ടൈഡ് ഓവർ വിഹിതമടക്കം പ്രതിമാസം 96665.792 മെട്രിക് ടൺ അരിയും 22088.291 മെട്രിക് ടൺ ഗോതമ്പുമാണ് എഫ്.സി.ഐ നൽകുക.
നേരേത്ത അടിയന്തര സാഹചര്യം കണക്കിലെടുത്ത് 71,000 മെട്രിക് ടൺ ഭക്ഷ്യധാന്യം സൗജന്യമായി അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടെങ്കിലും അനുകൂല മറുപടി ഉണ്ടായില്ല. തുടർന്ന് സമ്മർദം ശക്തമായതോടെയാണ് തൽക്കാലത്തേക്ക് പണം വാങ്ങാതെ ഭക്ഷ്യധാന്യങ്ങൾ വിട്ടുനൽകാൻ കേന്ദ്രം നിർദേശിച്ചത്.
ഇതിെൻറ അടിസ്ഥാനത്തിൽ ഏപ്രിൽ മാസത്തെ റേഷൻസാധനങ്ങളെല്ലാം എഫ്.സി.ഐയിൽ സപ്ലൈകോ ഏറ്റെടുത്തു. അടുത്ത മൂന്ന് മാസത്തേക്ക് അരിയടക്കമുള്ള അവശ്യസാധനങ്ങൾക്ക് യാതൊരു ക്ഷാമവും ഉണ്ടാകില്ലെന്നും ജനങ്ങൾ പരിഭാന്ത്രരാകേണ്ട ആവശ്യമില്ലെന്നും ഭക്ഷ്യമന്ത്രി പി. തിലോത്തമൻ അറിയിച്ചു.
പല സംസ്ഥാനങ്ങളിലും കോവിഡ് ഭീഷണി നിലനിൽക്കുന്നതും സംസ്ഥാനത്ത് അനിയന്ത്രിതമായ രീതിയിൽ രോഗബാധിതരുടെ എണ്ണം വർധിക്കുന്നതും വരും ദിവസങ്ങളിൽ ചരക്ക് ലോറികളുടെ വരവിനെ ബാധിച്ചേക്കാമെന്ന ആശങ്ക സർക്കാറിനുണ്ട്. അങ്ങനെ സംഭവിച്ചാൽ അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനും വിലക്കയറ്റം തടയുന്നതിനുമുള്ള നടപടികളും ഭക്ഷ്യവകുപ്പ് ആരംഭിച്ചുകഴിഞ്ഞു. ആദ്യപടിയായി ഇന്ന് എഫ്.സി.ഐ നടത്തുന്ന അരി ലേലത്തിൽ സപ്ലൈകോ പർച്ചേസ് മാനേജർമാർ പങ്കെടുക്കും.
56 ഡിപ്പോകൾക്കുമാവശ്യമായ പുഴുക്കലരിയും പച്ചരിയും വാങ്ങി സ്റ്റോക്ക് ചെയ്യാനാണ് ഉദ്യോഗസ്ഥർക്കുള്ള നിർദേശം. ഇതിനുപുറമെ സവാളയടക്കമുള്ള മറ്റ് സാധനങ്ങളും ഇ-ടെൻഡർ മുഖേന വാങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.