ശബീർ

‘പ്രചരിക്കുന്നത് വ്യാജ വാർത്ത, ഞാൻ യമനിൽ വന്നത് പഠനത്തിന്, രേഖ​കളെല്ലാം ക്ലിയറാണ്’ -ഉദിനൂർ സ്വദേശിയുടെ വിഡിയോ സന്ദേശം

തൃക്കരിപ്പൂർ (കാസർകോട്): താൻ പഠനത്തിനായാണ് യമനിൽ വന്നതെന്നും പ്രചരിക്കുന്ന വാർത്തകളെല്ലാം വ്യാജമാണെന്നും ഉദിനൂർ പരത്തിച്ചാലിലെ മുഹമ്മദ് ശബീർ (42) വ്യക്തമാക്കുന്ന വിഡിയോ കുടുംബാംഗങ്ങൾ പുറത്തുവിട്ടു. ദുബൈയിൽ ഐ.ടി കമ്പനിയിൽ ഉദ്യോഗസ്ഥനായ ഷബീറും കുടുംബവും യമനിലേക്ക് പോയതിനു പിന്നാലെ ഐ.എസ് ബന്ധം അടക്കമുള്ള ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ശബീർ തന്നെ വിഡിയോയിലൂടെ രംഗത്തുവന്നത്. പൊലീസിനെ ബന്ധപ്പെട്ട് കാര്യങ്ങൾ വിശദീകരിച്ചതായും യുവാവ് പറഞ്ഞു. വിവിധ ഏജൻസികൾ അന്വേഷണം ആരംഭിച്ചതായും വാർത്തയുണ്ടായിരുന്നു.

വർഷങ്ങളായി താൻ ഉപയോഗിക്കുന്ന മൊബൈൽ നമ്പർ തന്നെയാണ് ഇപ്പോഴും തന്റെ പക്കൽ ഉള്ള​തെന്നും വ്യാജം പ്രചരിപ്പിക്കുന്നതിന് മുമ്പ് ഈ നമ്പറിൽ ഒന്ന് ബന്ധപ്പെടാമായിരുന്നുവെന്നും ശബീർ പറയുന്നു. വിഡിയോയിൽ തന്റെ ഫോൺ നമ്പർ കൂടി അദ്ദേഹം പറയുന്നുണ്ട്.

വീഡിയോയിൽനിന്ന്: ഇന്നലെ മുതൽ ഫാമിലിയിൽനിന്നും മറ്റും കുറേയാളുകൾ തുരുതുരെ ഫോൺ വിളിക്കുന്നുണ്ട്. നാട്ടിൽ എന്നെ കുറിച്ച് എന്തോ ന്യൂസ് പ്രചരിക്കുന്നുണ്ട് എന്നാണ് അറിഞ്ഞത്. ദമ്മാജിൽ പോയി എന്നൊക്കെ പറഞ്ഞാണ് ന്യൂസ് വരുന്നതത്രെ. ഞാൻ ഒരു ദമ്മാജിലും പോയിട്ടില്ല. എനിക്ക് ദമ്മാജ് എന്നൊരു സംഗതി അറിയുകയുമില്ല. ഞാൻ ഇപ്പോൾ ഉള്ളത് ഇസ്‌ലാമിക് സ്റ്റഡീസിൽ തുടർ പഠനത്തിനായി തരീം എന്ന സ്ഥലത്തെ പ്രമുഖ കോളജായ ദാറുൽ മുസ്തഫയിലാണ്. ഓരോ ക്ലാസും ടെലിവിഷനിൽ തൽസമയ സംപ്രേഷണം ഉള്ളതാണ്.

എല്ലാവർക്കും ഓരോറോൾ മോഡൽ ഉണ്ടാകും. ചിലർക്ക് മെസ്സിയും റൊണാൾഡോയുമാണെങ്കിൽ എനിക്ക് ഹബീബ് ഉമർ തങ്ങളാണ് റോൾമോഡൽ. അദ്ദേഹത്തിൽനിന്ന് സൂഫിസവും അറബിയും പഠിക്കാനാണ് എത്തിയത്. എനിക്ക് മറ്റു ഉദ്ദേശ്യലക്ഷ്യങ്ങൾ ഒന്നുമില്ല. നിയമാനുസൃതം എന്റെ എല്ലാ രേഖകളും വളരെ ക്ലിയറാണ്. എൻട്രി പെർമിറ്റും വിസയും എല്ലാം എടുത്താണ് വന്നത്. അറിയിക്കേണ്ടവ​രെയെല്ലാം ഞാൻ അറിയിച്ചിട്ടുമുണ്ട്.

ദുബൈയിലെ സ്ഥാപനത്തിൽ ജോലി ചെയ്തുവരുന്ന ഞാൻ നാലു മാസം മുമ്പാണ് യമനിലെ തരീമിൽ വന്നത്. യമനിൽ നിന്നുതന്നെ ജോലി ചെയ്യുകയും മീറ്റിംഗുകളിൽ പങ്കെടുക്കുകയും ചെയ്യുന്നു. ഞാൻ സ്ഥിരമായി ബന്ധുക്കളും സഹപ്രവർത്തകരുമായി ബന്ധം പുലർത്താറുണ്ട്.

15 വർഷമായി ഉപയോഗിക്കുന്ന മൊബൈൽ നമ്പർ തന്നെയാണ് ഇപ്പോഴും എന്റെ പക്കൽ ഉള്ള​ത്. നിങ്ങൾക്ക് ഈ നമ്പറിൽ വിളിച്ചാൽ എന്നെ ലഭ്യമാകും. എന്ത് സംശയം ഉണ്ടെങ്കിലും എന്നെ വിളിച്ചാൽ എന്റെ രേഖകളെല്ലാം നിങ്ങൾക്ക് പരിശോധിക്കാം. ദയവ് ചെയ്ത് വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത്. 25വർഷമായി വിധവയായി കഴിയുന്ന ഉമ്മയാണ് എനിക്കുള്ളത്. അവരെ വിഷമിപ്പിക്കരുത്. എന്നെക്കുറിച്ച് എനിക്ക് ആധിയില്ല, എന്റെ ഉമ്മയെയും കുടുംബത്തെയും പരിഗണിക്കണം.

ബന്ധപ്പെടാവുന്ന ഒരാളെകുറിച്ച് വാർത്ത നൽകും മുമ്പ് അത് തെറ്റാണോ ശരിയാണോ എന്ന് പരിശോധിക്കാൻ മാധ്യമസ്ഥാപനങ്ങൾക്കെങ്കിലും ഒന്ന് വിളിച്ചുചോദിക്കാമായിരുന്നു. ഇത്രയും സാക്ഷരതയുള്ള കേരളത്തിൽ ഇത്തരം വ്യാജവാർത്തകൾ പ്രചരിക്കുന്നത് എങ്ങനെയാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്തായാലും ഇങ്ങനെയൊക്കെ വാർത്തകൾ അടിച്ചിറക്കി എന്നറിഞ്ഞതിൽ വളരെയധികം വിഷമമുണ്ട്. ഇന്നലെ തന്നെ പൊലീസുമായി ബന്ധപ്പെട്ടിരുന്നു. എല്ലാ കാര്യങ്ങളും വ്യക്തമാക്കിയതോടെ അവർക്ക് ഒരുവിഷയവുമില്ല. ആർക്കാണ് പിന്നെ പ്രശ്നമെന്ന് മനസ്സിലാകുന്നില്ല. എന്റെ അളിയൻ ഇന്നലെ തന്നെ പൊലീസ് സ്റ്റേഷനിൽ​ പോയി എല്ലാ കാര്യവും ക്ലിയറായി എഴുതികൊടുത്തതാണ്. എല്ലാ ദിവസവും കുടുംബവുമായി ബന്ധപ്പെടാറുണ്ട്. അതിന് മുമ്പുള്ള ദിവസംവരെ ഞാൻ വീടെടുക്കുന്ന കാര്യവും മറ്റും അവരുമായി ഡിസ്കസ് ചെയ്തതേയുള്ളൂ...’’ വിഡിയോ സന്ദേശത്തിൽ പറയുന്നു.

കുടുംബം യമനിലേക്ക് കടന്നെന്ന വാർത്തയെ തുടർന്ന് കഴിഞ്ഞ ദിവസം സഹോദരിയെയും സഹോദരീ ഭർത്താവിനെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് വിവരം ആരാഞ്ഞിരുന്നു. കുടുംബത്തിന്റെ സമ്മത പ്രകാരം തുടർ പഠനത്തിന് പോയതാണെന്നും കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും ഇവർ അറിയിച്ചിട്ടുണ്ട്. യമൻ യാത്ര തിരോധാനക്കേസ് ആയി മാറിയതിൽ ബന്ധുക്കളും ആശങ്ക പ്രകടിപ്പിച്ചു.

അതേസമയം സംഭവത്തെ കുറിച്ച് മാധ്യമവാർത്തകളും ബന്ധുക്കൾ നൽകിയ വിവരങ്ങളും മാത്രമാണ് തങ്ങൾക്കറിയാവുന്നതെന്ന് ചന്തേര എസ്.​ഐ. ശ്രീദാസ് ‘മാധ്യമ​’ത്തോട് പറഞ്ഞു. പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും സംശയാസ്പദമായ ബന്ധങ്ങ​ളൊന്നുമില്ലെന്ന് ബോധ്യപ്പെട്ടാൽ ഫയൽ ക്ലോസ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ചന്തേര പൊലീസിനെ ബന്ധപ്പെടുകയോ ചന്തേര പൊലീസ് ശബീറിന്റെ വീട് സന്ദർശിക്കുകയോ ചെയ്തിട്ടില്ലെന്നും എസ്.ഐ പറഞ്ഞു. 

Tags:    
News Summary - 'Fake news spreading, I came to Yemen to study, all the documents are clear' - video message of Udinur native from Yemen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.