ഗുരുവായൂർ: വ്യാജ ഇ മെയിൽ ചമച്ച് ചാവക്കാട് സ്വദേശിയുടെ 21 ലക്ഷം രൂപ തട്ടിയെടുത്തു. ഗൾഫിൽ ജോലി ചെയ്യുന്ന തിരുവത്ര സ്വദേശി കെ.എന്. ശശിയുടെ അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടമായത്. ഓൺലൈൻ തട്ടിപ്പ് നടത്തുന്ന നൈജീരിയൻ സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ശശിയുടെ അക്കൗണ്ടുള്ള ഗുരുവായൂർ ബാങ്ക് ഓഫ് ബറോഡ ശാഖയിലാണ് തട്ടിപ്പ് നടന്നത്. ബംഗളൂരുവിലെ എച്ച്.ഡി.എഫ്.സി ബാങ്കിലെ പവിത്ര എന്ന അക്കൗണ്ടിലേക്ക് 21 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെട്ട് ശശിയുടെ ഇ മെയിലിൽ ബാങ്കിലേക്ക് സന്ദേശം അയക്കുകയായിരുന്നു. ബാങ്ക് അധികൃതർ പണം നിർദേശിച്ച അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു. 18 ലക്ഷം, മൂന്ന് ലക്ഷം എന്നിങ്ങനെ രണ്ട് തവണയായാണ് പണം കൈമാറിയത്.
അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടതറിഞ്ഞ ശശി ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ ബാങ്ക് അധികൃതർ ഇ മെയിലിെൻറ കാര്യം പറഞ്ഞു. എന്നാൽ താൻ അങ്ങനെയൊരു മെയിൽ അയച്ചിട്ടില്ലെന്ന് ശശി വ്യക്തമാക്കി. ഇതേതുടർന്ന് ബാങ്ക് മാനേജർ ടെമ്പിൾ സ്േറ്റഷനിൽ പരാതി നൽകി. പവിത്ര എന്ന അക്കൗണ്ടിൽ നിന്ന് പണം മറ്റ് 14 പേരുടെ അക്കൗണ്ടിലേക്ക് പോയതായി പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.
ഇതിൽ നാല് ലക്ഷം രൂപ ബംഗളൂരുവിൽ താമസിക്കുന്ന അസം സ്വദേശി ദിവാൻ സസോനിയുടെ അക്കൗണ്ടിലേക്കാണ് മാറ്റിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ നൈജീരിയക്കാരായ ചിലർ പറഞ്ഞതനുസരിച്ച് താൻ ബാങ്കിൽ അക്കൗണ്ട് എടുത്തിരുന്നെങ്കിലും എ.ടി.എം കാർഡ് ഉൾെപ്പടെയുള്ള രേഖകൾ അവരുടെ കൈവശമാണെന്നാണ് ഇയാൾ മൊഴിനൽകിയത്. ഇതെല്ലാം ചെയ്തതിന് പ്രതിഫലവും ലഭിച്ചതായി സമ്മതിച്ചു.
മറ്റ് ചിലർ കൂടി വലയിലായിട്ടുണ്ടെങ്കിലും ഇവരെല്ലാം നൈജീരിയൻ സംഘം അക്കൗണ്ട് തുടങ്ങി എ.ടി.എം കാർഡ് കൈവശപ്പെടുത്താൻ ഉപകരണമാക്കിയവരാണ്. ഇവർക്കൊന്നും തങ്ങളുടെ അക്കൗണ്ടിലൂടെ വൻ തുകകൾ വന്നുപോയ വിവരം അറിയില്ല. സമാന തട്ടിപ്പ് നടത്തിയ നൈജീരിയൻ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
തട്ടിപ്പ് ഇ മെയിൽ സ്പൂഫിങ് വഴി
ഗുരുവായൂർ: ഇ മെയിൽ സ്പൂഫിങ് വഴിയാണ് പണം തട്ടിപ്പ് നടത്തിയതെന്ന് സി.ഐ സി. പ്രേമാനന്ദകൃഷ്ണൻ വിശദീകരിച്ചു. അയച്ച ആളുടെ വിലാസം മറച്ചുവെച്ച് മറ്റൊരു വിലാസത്തിൽ നിന്ന് വന്ന മെയിൽ ആണെന്ന് തോന്നിപ്പിക്കുന്ന തട്ടിപ്പ് സമ്പ്രദായമാണ് ഇ മെയിൽ സ്പൂഫിങ്. ചാവക്കാട് സ്വദേശി ശശിയുടെ മെയിൽ ഐഡിയിൽ നിന്ന് എന്ന് തോന്നിക്കുന്ന വിധത്തിൽ തട്ടിപ്പുകാർ ബാങ്കിലേക്ക് മെയിൽ അയക്കുകയായിരുന്നു.
ബാങ്ക് അധികൃതരാകട്ടെ മെയിൽ കിട്ടിയ ഉടൻ പണം ട്രാൻസ്ഫർ ചെയ്യുകയും ചെയ്തു. ഇ മെയിൽ സ്പൂഫിങിൽ വിദഗ്ധരായ നൈജീരിയൻ സംഘങ്ങൾ നേരത്തെയും ഈ രീതിയിൽ പലയിടത്തും തട്ടിപ്പ് നടത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.