വിദ്യാഭ്യാസ ആവശ്യത്തിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി നീട്ടും

തിരുവനന്തപുരം: വിദ്യാഭ്യാസആവശ്യങ്ങള്‍ക്ക് വില്ളേജ് ഓഫിസുകളില്‍ നിന്ന് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി നീട്ടും. ജാതിസര്‍ട്ടിഫിക്കറ്റിന്‍െറ കാലാവധി മൂന്ന് വര്‍ഷവും വരുമാനസര്‍ട്ടിഫിക്കറ്റിന്‍േറത് ഒരുവര്‍ഷവും നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന്‍േറത് ആജീവനാന്തവുമായിരിക്കും.നിലവില്‍ ഇവയുടെയെല്ലാം കാലാവധി ആറ് മാസമാണ്. വില്ളേജ് ഓഫിസുകളിലെ തിരക്കും വിദ്യാര്‍ഥികളുടെ പ്രയാസവും ഒഴിവാക്കാനാണ് ഈ നടപടി. റവന്യൂമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. 

എന്നാല്‍, നിയമവകുപ്പിന്‍െറ പരിശോധനകൂടി കഴിഞ്ഞശേഷമാകും ഉത്തരവിറങ്ങുക. പ്രവേശനപരീക്ഷയുടെ അപേക്ഷചട്ടങ്ങളിലും ഇളവ് അനുവദിക്കാന്‍ തീരുമാനിച്ചു. അപേക്ഷ നല്‍കുമ്പോള്‍ ഇനി ജാതി, വരുമാന, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കേണ്ട. പകരം വിദ്യാര്‍ഥികള്‍ സത്യവാങ്മൂലം നല്‍കിയാല്‍ മതി. അലോട്ട്മെന്‍റ് ഘട്ടത്തിലാണ് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്. തീരുമാനം പ്രാബല്യത്തിലായാല്‍ കുട്ടികള്‍ക്ക് ഏറെ ആശ്വാസം ലഭിക്കുന്ന നടപടിയാണിത്. പ്രഫഷനല്‍ കോഴ്സ് അപേക്ഷഘട്ടത്തില്‍ വില്ളേജ് ഓഫിസുകളില്‍ കുട്ടികളുടെ തിക്കും തിരക്കുമാണ്. പല പ്രാവശ്യം ഓഫിസുകള്‍ കയറിയിറങ്ങേണ്ടിയും വരുന്നു.  അതേസമയം, പ്രവേശനപരീക്ഷക്ക് അപേക്ഷിക്കാന്‍ ഇനി ജാതി, വരുമാന, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ വേണ്ടെന്ന തീരുമാനം  ഈവര്‍ഷം നടപ്പാക്കണമെങ്കില്‍ സര്‍ക്കാര്‍ ഉത്തരവും പ്രവേശനപരീക്ഷ കമീഷണറുടെ പ്രത്യേക വിജ്ഞാപനവും വേണ്ടിവന്നേക്കും. നിയമവശങ്ങളടക്കം പരിശോധിച്ചശേഷം നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിട്ടുണ്ട്. 

ഇക്കൊല്ലം സത്യവാങ്മൂലം നല്‍കി അപേക്ഷിക്കുന്നത് പ്രായോഗികമാകുമോ എന്ന സംശയം ഉണ്ട്. എന്‍ജിനീയറിങ്, മെഡിക്കല്‍ പ്രവേശനപരീക്ഷക്കായി ഇതിനോടകം 40,000 അപേക്ഷകള്‍ ലഭിച്ചുകഴിഞ്ഞു. 

അതിനാല്‍ ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവും വിജ്ഞാപനവും വരുന്നതുവരെ നിലവിലെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് ആവശ്യമായ രേഖകള്‍ സഹിതം വേണം അപേക്ഷിക്കാനെന്ന് പ്രവേശനപരീക്ഷ കമീഷണര്‍വൃത്തങ്ങള്‍ അറിയിച്ചു.

Tags:    
News Summary - extend validity of cirtificates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.