കോഴിക്കോട്: വാഹന പരിശോധനക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച ലഹരിക്കടത്ത് സംഘത്തിലെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങരോത്ത് കുറ്റിക്കണ്ടി യാസിന്‍ ജലീല്‍ (25), ഉള്ള്യേരി മടത്തിക്കുന്നുമ്മല്‍ മുഹമ്മദ് ജവാദ് (31) എന്നിവരാണ് പിടിയിലായത്. ഇവര്‍ ഉപയോഗിച്ച രണ്ട് കാറുകളും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കഴിഞ്ഞമാസം എം.ഡി.എം.എയുമായി ബംഗളൂരു പൊലീസിന്റെ പിടിയിലായ 'പൊന്ന്' അജ്മലിന്റെ കോഴിക്കോട് ജില്ലയിലെ പ്രധാന ഏജന്റുമാരാണ് ഇവരെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഴിഞ്ഞ 25നാണ് ചേനായിക്കടുത്ത മഞ്ചേരിക്കുന്നില്‍ വാഹന പരിശോധന നടത്തുന്നതിനിടെ പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ അശ്വിന്‍ കുമാറിനെയും സംഘത്തെയും ലഹരിക്കടത്തു സംഘം ആക്രമിച്ചത്. ഇവരില്‍ നിന്ന് 3.51 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയിരുന്നു. ഇതിനിടെ എക്സൈസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ചന്ദ്രന്‍ കുഴിച്ചാലില്‍, പി.പി. ജയരാജ്, സിവില്‍ എക്‌സൈസ് ഓഫിസര്‍ വിഷ്ണു എന്നിവരാണ് ഒളിവിലായിരുന്ന യാസീനെയും ജവാദിനെയും പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മൂന്ന് പേര്‍ കൂടി പിടിയിലാവാനുണ്ട്. ഇവർക്കായി അന്വേഷണം നടത്തുന്നതായി എക്സൈസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.